പത്തനംതിട്ട ബിജെപിയിലും ജനപക്ഷം പാർട്ടിയിലും കൂട്ടരാജി! പ്രവർത്തകർ സിപിഎമ്മിലേക്ക്!
പത്തനംതിട്ട: ശബരിമല നിലനില്‍ക്കുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ തീപാറും പോരാട്ടമാണ് നടക്കുന്നത്. കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരുപോലെ വെല്ലുവിളിയാണ്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്.
പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി കെ സുരേന്ദ്രനൊപ്പമാണ്. എന്നാല്‍ ബിജെപിയെ പിന്തുണയ്ക്കുന്നത് ജനപക്ഷം പാര്‍ട്ടിയെ പൊട്ടിത്തെറിയിലേക്ക് നയിച്ചിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടമായി രാജിവെച്ച് ഇടത് പക്ഷത്തേക്ക് എത്തിയിരിക്കുന്നു. മാത്രമല്ല പത്തനംതിട്ട ബിജെപിയില്‍ നിന്നും പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തേക്ക് എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിയിൽ കൂട്ടരാജി
എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന ദിവസം തന്നെ പത്തനംതിട്ട കൂട്ടിക്കലില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടമായി രാജിവെച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജിവെച്ച പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐയിലേക്ക് എത്തിയതായും അവര്‍ക്ക് സ്വീകരണം നല്‍കിയതായും വാര്‍ത്തയില്‍ പറയുന്നു.
ജനപക്ഷത്തും രാജി
പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടമായി രാജി വെച്ചിരിക്കുകയാണ്. അറുപത് പേരാണ് കഴിഞ്ഞ ദിവസം ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചത്. ഈ പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്കാണ് എത്തിയിരിക്കുന്നത്.
പ്രവർത്തകർ സിപിഎമ്മിലേക്ക്
ജനപക്ഷം പൂഞ്ഞാര്‍ മണ്ഡലം പ്രസിഡണ്ട് പിഡി ജോണിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. മുണ്ടക്കയം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെജെ തോമസിന്റെ നേതൃത്വത്തില്‍ ജനപക്ഷം വിട്ട് വന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി.
ഇനിയും രാജിയുണ്ടായേക്കും
സുരേന്ദ്രനെ പിന്തുണയ്ക്കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച് പിസി ജോര്‍ജിന്റെ പാര്‍ട്ടിയില്‍ നിന്ന് ഇനിയും രാജിയുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡണ്ടായ ആന്റണി മാര്‍ട്ടിന്‍ അടക്കമുളളവര്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുളള നീക്കത്തിലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
പിസി ബിജെപിക്കൊപ്പം
തിരഞ്ഞെടുപ്പില്‍ ബിജെപിയോട് സഹകരിക്കാനുളള പിസി ജോര്‍ജിന്റെ തീരുമാനത്തിന് എതിരെ തുടക്കം മുതല്‍ക്കേ തന്നെ പാര്‍ട്ടിയില്‍ എതിര്‍ അഭിപ്രായങ്ങളുണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ ബിജെപിക്കൊപ്പമായിരുന്നു പിസി ജോര്‍ജ് നിലകൊണ്ടത്. നിയമസഭയില്‍ പിസി കറുപ്പുടുത്ത് ഒ രാജഗോപാലിനൊപ്പം എത്തിയിരുന്നു.
എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്നേക്കും
അതിനിടെ യുഡിഎഫിലേക്ക് തിരിച്ചെത്താനും പിസി ജോര്‍ജ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഫലം കണ്ടില്ല. തുടര്‍ന്നാണ് പിസി ജോര്‍ജ് എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്നേക്കും എന്ന അഭ്യൂഹം ശക്തമായത്. പത്തനംതിട്ടയടക്കം സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലേക്കും ജനപക്ഷം മത്സരിക്കും എന്നാണ് പിസി ജോര്‍ജ് ആദ്യം പ്രഖ്യാപിച്ചത്.
സുരേന്ദ്രന് വേണ്ടി പിന്മാറി
എന്നാല്‍ പിന്നീട് പിസി ജോര്‍ജും ജനപക്ഷവും മത്സരത്തില്‍ നിന്ന് പിന്മാറി. കെ സുരേന്ദ്രന് ഈ തിരഞ്ഞെടുപ്പില്‍ പിന്തുണ കൊടുക്കാനാണ് പിസി ജോര്‍ജിന്റെ തീരുമാനം. കെ സുരേന്ദ്രന് വേണ്ടിയാണ് താന്‍ പത്തനംതിട്ടയില്‍ നിന്നും പിന്മാറുന്നത് എന്ന് പിസി ജോര്‍ജ് തുറന്ന് പറയുകയുമുണ്ടായി.
നേതൃത്വവുമായി ചർച്ച
ജനപക്ഷം പാര്‍ട്ടി ഔദ്യോഗികമായി കേരളത്തില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായിട്ടില്ല. എന്നാല്‍ ഇത് സംബന്ധിച്ച് പിസി ജോര്‍ജ് ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
പിസി ജോർജിന്റെ വീട്ടിലെത്തി
പിസി ജോര്‍ജിന്റ ഈരാറ്റുപേട്ടയിലുളള വീട്ടിലേക്ക് കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്‍ എത്തിയിരുന്നു. കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം പിസി ജോര്‍ജ് പങ്കെടുക്കുന്നുണ്ട്. കെ സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് ജയിക്കുമെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി.
ബിജെപിക്ക് ആശങ്ക
പിസി ജോര്‍ജിന്റെ നേതൃത്വത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഇക്കഴിഞ്ഞ ജനുവരിയിലും ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തകരും നേതാക്കളും രാജി വെച്ചു. പിസി ജോര്‍ജിന്റെ പിന്തുണ പത്തനംതിട്ടയില്‍ നേട്ടമാകുമെന്ന് കണക്ക് കൂട്ടുന്ന ബിജെപിയേയും കെ സുരേന്ദ്രനേയും അങ്കലാപ്പിലാക്കുന്നതാണ് പാര്‍ട്ടിയിലെ കൂട്ടരാജി.
പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാൾ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയിൽ
പത്തനംതിട്ട പിടിച്ചെടുക്കാൻ കെ സുരേന്ദ്രൻ, കനത്ത പോരാട്ടം നൽകി വീണ ജോർജും ആന്റോ ആൻ്റണിയും