'അന്ന് ഭയമാണ് അവരുടെ മുഖത്ത് നിഴലിച്ചിരുന്നത്... മതേതരത്വത്തിന്റെ മാലാഖ'
ദില്ലി; പാൽഖർ ആൾക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ അർണബിനെതിരെ അഞ്ച് സംസ്ഥാനങ്ങളിലായി കോൺഗ്രസ് നേതാക്കൾ പരാതി നൽകികയും ചെയ്തു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സോണിയ ഗാന്ധിക്കെതിരെ കടുത്ത വ്യാജ പ്രചരണങ്ങളായിരുന്നു സംഘപരിവാർ കേന്ദ്രങ്ങൾ ഉയർത്തിയത്. അതേസമയം വിഷയത്തിൽ പ്രതികരിക്കുകയാണ് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

അവരുടെ മുഖത്തെ ഭയം
ഞാൻ സോണിയാ ഗാന്ധിയെ ആദ്യമായി കാണുന്നത് കെ.എസ്.യു നേതാവായിരിക്കുമ്പോഴാണ്. അന്ന് അവർ രാഷട്രീയത്തിലേക്ക് വന്നതേ ഉണ്ടായിരുന്നുള്ളൂ. 10 ജൻപഥിലെ അവരുടെ വീട്ടിലെ ലൈബ്രറി ഹാളിൽ വച്ചാണ് കണ്ടത്. ജീവിതത്തിൽ ആദ്യമായി കോൺഗ്രസ്സ് പ്രസിഡൻ്റിനെ അടുത്ത കാണുന്നതിൻ്റെയും സംസാരിക്കുന്നതിൻ്റെയും എക്സയിറ്റ്മെൻ്റിലായിരുന്നു ഞാൻ.ആവേശം കൊണ്ട് ഞാൻ ഒരോ അടി മുന്നോട്ട് വയ്ക്കുമ്പോഴും സോണിയാ ഗാന്ധി പതുക്കെ പതുക്കെ പിന്നോട്ട് പോകുന്നുണ്ടായിരുന്നു. അന്ന് ഭയമാണ് അവരുടെ മുഖത്ത് നിഴലിച്ചിരുന്നത്.

രോഗബാധിതയായിരിക്കുമ്പോൾ
സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ എന്ന വ്യാജേന അടുത്ത് വന്ന് തൻ്റെ ഭർത്താവിൻ്റെ ശരീരം ചിന്നി ചിതറിച്ച മനുഷ്യ ബോംബിൻ്റെ ഓർമ്മ അവരെ ഒരുപാട് കാലം വേട്ടയാടിയിട്ടുണ്ടാകും..പിന്നെ പല വട്ടം പലപ്പോഴായി കാണുകയുണ്ടായി.അവസാനമായി ഞാൻ അവരെ കണ്ടത് അവർ രോഗബാധിതയായി വിശ്രമത്തിലായിരിക്കുമ്പോഴാണ്. അനാരോഗ്യത്തിൻ്റെ ക്ഷീണം മുഖത്ത് കാണാമായിരുന്നു, എങ്കിലും അവർ പ്രസന്നവതയും അവരുടെ വാക്കുകൾ ആത്മവിശ്വാസം സ്ഫുരിക്കുന്നതുമായിരുന്നു.

അവരുടെ രാഷ്ട്രീയ പ്രവേശം
ഒരു വിധവയായ വീട്ടമ്മ എന്നതിൽ നിന്നും, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവ് എന്നതിലേക്കുള്ള യാത്ര അനായാസമായിരുന്നില്ല. ദുഷ്ക്കരവും വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു.കോൺഗ്രസ്സ് പാർട്ടി വലിയ വെല്ലുവിളിയെ നേരിട്ട സമയത്ത്, മുതിർന്ന കോൺഗ്രസ്സ് നേതാക്കളുടെ സ്നേഹ സ്വാതന്ത്ര്യത്തിൽ നിന്നുള്ള നിർബന്ധപൂർവ്വമായ അഭ്യർത്ഥന മാനിച്ചാണ് അവർ രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നത്.

വിദേശിയെന്നും വിധവയെന്നും
അവർ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ എത്ര തീവ്രമായിട്ടാണ് ഇതേ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ അവരെ ആക്രമിച്ചത് എന്നോർമയില്ലെ ? ഒരു സ്ത്രീയാണെന്ന പരിഗണന, പോട്ടെ.., ഒരു വിധവയെന്ന പരിഗണനപോലും അവർ നൽകിയില്ല. ആക്ഷേപങ്ങളും പരിഹാസങ്ങളും ചൊരിഞ്ഞ് അവരെ വേട്ടയാടി. വിദേശിയെന്നും, വിധവയെന്നും അധിക്ഷേപിച്ചു. ഒരു വിദേശിയുടെ ആലോചനയിൽ രൂപം കൊണ്ട കോൺഗ്രസ്സ്, ഈ വിദേശിയുടെ കയ്യിൽ അവസാനിക്കും എന്ന് അവർ ആട്ടഹസിച്ചു.

കോൺഗ്രസ് അധികാരത്തിലെത്തി
എന്നാൽ, എല്ലാം നിശബ്ദമായി കേട്ട് നമ്രശിരസ്കയായി അവർ ജനങ്ങളിലേക്ക് ഇറങ്ങി. മരുമകളായി കടന്ന് വന്ന അവരെ മകളായും അമ്മയായും ഈ രാജ്യം ഏറ്റെടുത്തു.2004, BJP യുടെ പ്രതാപകാലം.. വാജ്പേയിയും, അദ്ധ്വാനിയും, മനോഹർ ജോഷിയും, മഹാജനും, സുഷമാ സ്വരാജുമൊക്കെ അടങ്ങുന്ന കരുത്തരുടെ നിരക്കെതിരെ, അന്ന് മതേതര ഇന്ത്യക്ക് വേണ്ടി ഒറ്റക്ക് പടവാളേന്തിയത് സോണിയാ ഗാന്ധിയായിരുന്നു. ഇന്ത്യ തിളങ്ങുന്ന എന്ന മുദ്രാവാക്യത്തിൽ BJP അധികാരത്തിൽ മടങ്ങി വരും എന്ന് എല്ലാവരും പ്രവചിച്ചു. എന്നാൽ, എല്ലാവരേയും അമ്പരപ്പിച്ച് കൊണ്ട് കോൺഗ്രസ്സ് അധികാരത്തിൽ മടങ്ങിയെത്തി.

രാജ്യം നെഞ്ചിലേറ്റിയത്
ഒന്നോർക്കണം, ഈ മണ്ണിൽ ജനിക്കാത്ത, ഇവിടത്തെ ഭാഷ അറിയാത്ത, ഈ സംസ്കാരത്തിൽ വളരാത്ത, കേവലം മരുമകളായി കടന്ന് വന്ന അവരെയാണ് ഈ രാജ്യം നെഞ്ചിലേറ്റിയത്. അത് അധികാരത്തിൻ്റെ അപ്രമാദിത്വം കൊണ്ടോ, കോടികളുടെ പി.ആർ വർക്കിൻ്റെ ബലത്തിലോ ആയിരുന്നില്ല. മറിച്ച്, നേരിൻ്റെ നന്മയുടെ വിജയമായിരുന്നു.., സോണിയാ ഗാന്ധി എന്ന നേതാവിൻ്റെയും...

അത് പാഴാക്കിയിട്ടില്ല
ഒറ്റയ്ക്ക് പടനയിച്ച് വിരാംഗനയായി കടന്ന് വന്ന സോണിയാ ഗാന്ധി, ഇന്ത്യയുടെ പ്രധാനമന്ത്രിയാകും എന്ന് എല്ലാവരും നിരൂപിച്ചു. കോൺഗ്രസ്സ് മാത്രമല്ല, സഖ്യ കക്ഷികളും, സി.പി.എം അടക്കമുള്ള ഇതര രാഷട്രീയ പാർട്ടികളും സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാവശ്യപ്പെട്ടു. കാരണം അത് അവർക്കർഹിച്ചതായിരുന്നു..ആരാണ് ആഗ്രഹിക്കാത്തത്..? ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രത്തിൻ്റെ പ്രധാനമന്ത്രി പദവി. 13 ദിവസമെങ്കിലും (ചരൺ സിംങ്) 16 ദിവസമെങ്കിലും (വാജ്പേയി) ആ കസേരയിൽ ഇരിക്കാൻ അവസരം കിട്ടിയവരാരും അത് പാഴാക്കിയിട്ടില്ല.

മതേതര ഇന്ത്യയുടെ മാലാഖ
എന്നാൽ, എല്ലാ നിർബന്ധങ്ങളേയും സമർദ്ദങ്ങളേയും അതിജീവിച്ച്, വെള്ളി താലത്തിൽ വച്ച് നീട്ടിയ പ്രധാനമന്ത്രി പദം ത്യജിച്ച്, ഡോ: മൻമോഹൻ സിങ്ങിനെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാക്കിയ ത്യാഗത്തിൻ്റെ തേജസ്സ്.ഭർത്താവിൻ്റെ ഘാതകർക്ക് മാപ്പ് നൽകി അവരോട് ക്ഷമിച്ച കാരുണ്യത്തിൻ്റെ കടൽ.മതേതര ഇന്ത്യയെ ഗുജറാത്തിൻ്റെ മണ്ണിൽ കശാപ്പ് ചെയ്തപ്പോൾ, ജീവന് ഭീഷിണി ഉണ്ട് എന്ന മുന്നറിയിപ്പ് തൃണവൽഗണിച്ച്, ഗുജറാത്തിൻ്റെ മണ്ണിൽ പറന്നിറങ്ങി വർഗ്ഗീയതയുടെ വാളിനെ വിലങ്ങിയ മതേതര ഇന്ത്യയുടെ മാലാഖ..

പറയാൻ ഒരുപാടുണ്ട്
രാജ്യത്തെ വികസനത്തിൻ്റെ വാതായനത്തിലേക്ക് നയിച്ചപ്പോഴും സമൂഹത്തിലെ അബലരേയും, പാവപ്പെട്ടവരേയും ചേർത്ത് പിടിച്ച കരുതൽ..കഴിഞ്ഞ ഡിസംബറിൻ്റെ മരം കോച്ചുന്ന തണപ്പത്തും അനാരോഗ്യത്തെ അവഗണിച്ച് രാജ്യത്തിൻ്റെ മതേതര മനസ്സാക്ഷിയെ ഉണർത്താൻ രാജ്ഘട്ടിൽ സഹനസമരത്തിന് നേതൃത്വം നൽകാൻ തയ്യാറായ ധീരയായ നേതാവ്..പറയാൻ ഒരുപാട് ഉണ്ട്..

പ്രതീക്ഷയാണ്
സോണിയാ ഗാന്ധി കോൺഗ്രസ്സ്കാർക്ക് മാത്രമല്ല, ഇന്ത്യയിലെ ഒരോ മതേതര വിശ്വാസിയുടേയും പ്രതീക്ഷയാണ്. ആ സത്യമാണ് നിങ്ങളെ അസ്വസ്ഥമാക്കുന്നത്. നിങ്ങളെ പോലുള്ള മതവെറി പൂണ്ട ഗോസ്വാമിമാരുടെ ജൽപ്പനം കൊണ്ട് തകരുന്നതല്ല ആ ബിംബം.കാലത്തിൻ്റെ തീച്ചൂളയിൽ കാച്ചിയെടുത്ത്, ഇന്ത്യൻ മതേതര മനസ്സാക്ഷിയിൽ തങ്കലിപികളാൽ എഴുതപ്പെട്ട പേരാണ്.. 'സോണിയാ ഗാന്ധി ' - മതേതരത്വത്തിൻ്റെ കാവൽ മാലാഖ.












Click it and Unblock the Notifications