വെറുക്കപ്പെട്ട പാര്‍ട്ടി ബിജെപിയെന്ന് മാതൃഭൂമി സർവ്വേ, ചർച്ചയിൽ നിന്നിറങ്ങിപ്പോയി ബിജെപി നേതാവ്
കൊച്ചി: സംസ്ഥാനത്ത് ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ബിജെപിയെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയതോടെ മാതൃഭൂമി ചാനല്‍ ചര്‍ച്ച ബഹിഷ്‌ക്കരിച്ച് ബിജെപി പ്രതിനിധി എസ് ശിവശങ്കര്‍. സി വോട്ടറുമായി ചേര്‍ന്ന മാതൃഭൂമി ന്യൂസ് നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പ് സര്‍വ്വേയിലാണ് ബിജെപിയാണ് സംസ്ഥാനത്തെ ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടിയെന്നുളള കണ്ടെത്തല്‍. 34. 3 ശതമാനം പേരാണ് ബിജെപിയാണ് വെറുക്കപ്പെട്ട പാര്‍ട്ടിയെന്ന് അഭിപ്രായപ്പെട്ടത്.
11. 8 ശതമാനം പേര്‍ സിപിഎം ആണ് വെറുക്കപ്പെട്ട പാര്‍ട്ടിയെന്നും 9.1 ശതമാനം പേര്‍ മുസ്ലീം ലീഗ് ആണെന്നും 8 ശതമാനം പേര്‍ അത് കോണ്‍ഗ്രസ് ആണെന്നും 27 ശതമാനം പേര്‍ ആരോടും വെറുപ്പില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. അതിനിടെ വെറുക്കപ്പെട്ട പാര്‍ട്ടി എന്നുളള പ്രയോഗം ചാനല്‍ തിരുത്തുന്നതായി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ വ്യക്തമാക്കി. അത്തരമൊരു പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിച്ചാണ് ചാനല്‍ തിരുത്ത് നടത്തിയത്. വെറുക്കപ്പെട്ട പാര്‍ട്ടി എന്നതിന് പകരം ഏറ്റവും സ്വീകാര്യത കുറഞ്ഞ പാര്‍ട്ടി എന്ന് ചര്‍ച്ചയില്‍ ഉപയോഗിക്കണമെന്നും ഉണ്ണി ബാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ വെറുക്കപ്പെട്ട പാര്‍ട്ടി എന്ന പ്രയോഗത്തിലൂടെ മാതൃഭൂമി ചാനല്‍ ബിജെപിയെ അപമാനിച്ചു എന്ന് ആരോപിച്ച് ബിജെപി പ്രതിനിധിയായ എസ് ശിവശങ്കര്‍ ചര്‍ച്ച ബഹിഷ്‌ക്കരിക്കുകയായിരുന്നു. ''വെറുക്കപ്പെട്ട പാര്‍ട്ടിയെന്ന ആശയമോ പ്രയോഗമോ രീതിയോ ജനാധിപത്യത്തില്‍ ഇല്ല എന്നത് കൊണ്ട് ആ ചോദ്യം സര്‍വ്വേയില്‍ ഉയര്‍ത്തിയ രീതിയേയും അംഗീകരിക്കാനാവില്ല. ബിജെപിയെ അവഹേളിക്കാന്‍ ശ്രമിച്ച മാതൃഭൂമി ചാനലില്‍ ഇരിക്കേണ്ട എന്ന് തന്റെ പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അറിയിച്ചതിനാല്‍ താന്‍ പ്രതിഷേധം ശക്തമായി അറിയിച്ച് കൊണ്ട് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതായി'' ശിവശങ്കര്‍ വ്യക്തമാക്കുകയായിരുന്നു.
താന്‍ പുറത്ത് കാത്ത് നില്‍ക്കാമെന്നും ചാനല്‍ ഇപ്പോള്‍ തിരുത്തിയ കാര്യം ജോര്‍ജ് കുര്യനെ അറിയിച്ച് പാര്‍ട്ടിയുടെ തീരുമാനം മാറ്റുകയാണ് എങ്കില്‍ തിരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നും ശിവശങ്കര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് ഇപ്പോള്‍ ബിജെപി നേതൃത്വത്തെ ബന്ധപ്പെടാന്‍ അസൗകര്യമുണ്ടെന്നും താങ്കള്‍ തന്നെ തിരുത്തിന്റെ കാര്യം ബോധ്യപ്പെടുത്തണം എന്നും അവതാരകനായ വേണു ബാലകൃഷ്ണന്‍ മറുപടി നല്‍കി. തുടര്‍ന്ന് ബിജെപി പ്രതിനിധി ഇല്ലാതെ മാതൃഭൂമി സര്‍വ്വേ ചര്‍ച്ച തുടരുകയായിരുന്നു.












Click it and Unblock the Notifications