കൂട്ടമരണങ്ങൾക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുത്തിത്തിരിപ്പുകാര്‍;മുല്ലപ്പള്ളിക്കെതിരെ എംബി രാജേഷ്
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് എംബി രാജേഷ്. രാജ്യത്തിനും ലോകത്തിനും മാതൃകയായ കേരളത്തിൻ്റെ കോവിഡ് പ്രതിരോധ നേട്ടങ്ങളിൽ മുല്ലപ്പള്ളിയും കൂട്ടരും നെഞ്ചു പൊട്ടിയിരിക്കുന്നവരാണ്. രോഗവ്യാപനത്തിനും കൂട്ടമരണങ്ങൾക്കും പ്രതീക്ഷയോടെ ഇനിയും കാത്തിരിക്കുന്ന കുത്തിത്തിരിപ്പുകാരാണവരെന്നും എംബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
തീർത്തും തെറ്റാണ്
പ്രായം ആളുകളെ കൂടുതൽ വിവേകമുള്ളവരും പക്വമതികളുമാക്കുമെന്ന ധാരണ മുല്ലപ്പള്ളിയുടെ കാര്യത്തിൽ തീർത്തും തെറ്റാണ്. സാമൂഹിക മാദ്ധ്യമങ്ങളിൽ തൻ്റെ പാർട്ടിയിലെ ചില യുവ എം.എൽ.ഏമാർ ഉപയോഗിക്കുന്ന നിലവാരത്തിലുള്ള തരംതാണ ഭാഷയും പ്രയോഗങ്ങളുമാണ് അദ്ദേഹത്തിൽ നിന്ന് അടുത്തകാലത്തായി പതിവായി ഉണ്ടാവുന്നത്.
നിന്ദ്യമായ വ്യക്തിഹത്യ
ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർക്കെതിരായ നിന്ദ്യമായ വ്യക്തിഹത്യ അതിനുദാഹരണമാണ്. രാജ്യത്തിനും ലോകത്തിനും മാതൃകയായ കേരളത്തിൻ്റെ കോവിഡ് പ്രതിരോധ നേട്ടങ്ങളിൽ മുല്ലപ്പള്ളിയും കൂട്ടരും നെഞ്ചു പൊട്ടിയിരിക്കുന്നവരാണ്. രോഗവ്യാപനത്തിനും കൂട്ടമരണങ്ങൾക്കും പ്രതീക്ഷയോടെ ഇനിയും കാത്തിരിക്കുന്ന കുത്തിത്തിരിപ്പുകാരാണവർ.
Recommended Video
ഷൈലജ ടീച്ചറെക്കുറിച്ച്
പ്രസക്തമായ വിമർശനമുന്നയിക്കാനുള്ള വിഷയ ദാരിദ്ര്യം മുല്ലപ്പള്ളിയുടെ താളം തെറ്റിക്കുന്നുണ്ടാവണം.അതോടൊപ്പം കടുത്ത സ്ത്രീവിരുദ്ധത കൂടി ചേർന്നാൽ ഷൈലജ ടീച്ചറെക്കുറിച്ച് മുല്ലപ്പള്ളി ഇന്ന് പുറന്തള്ളിയതുപോലുള്ള മലിനമായ വാക്കുകൾ ഉണ്ടാവും. ജീർണ്ണിച്ച മനോഭാവത്തിൽ നിന്നാണല്ലോ മലിനമായ വാക്കുകളുണ്ടാവുക. സ്ത്രീകൾ കാര്യക്ഷമതയോടെ മന്ത്രി എന്ന ചുമതലകൾ നിറവേറ്റുന്നത് ആൺകോയ്മയിൽ അർമാദിക്കുന്ന പ്രതിപക്ഷത്തിനാകെ തുടക്കം മുതൽ സഹിക്കുന്നില്ല.
പ്രതിപക്ഷത്തോട് ചോദിക്കേണ്ടി വന്നത്
ഷൈലജ ടീച്ചറേയും മെഴ്സിക്കുട്ടിയമ്മയേയും പ്രത്യേകം ലക്ഷ്യം വെച്ച് നിയമസഭയിലും പുറത്തും സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുമെല്ലാം അധിക്ഷേപിക്കുന്നത് മുല്ലപ്പള്ളിമാരും അനുയായികളും പതിവാക്കുന്നത് അതുകൊണ്ടാണ്. പെണ്ണായാൽ എന്താണ് കുഴപ്പം എന്ന് ഷൈലജ ടീച്ചർക്ക് അസംബ്ലിയിൽ പ്രതിപക്ഷത്തോട് ചോദിക്കേണ്ടി വന്നത് ഓർക്കുക.
ഫേസ്ബുക്കിൽ
ഈ മുല്ലപ്പള്ളിയുടെ പാർട്ടിയിലെ ഒരു യുവ എം.എൽ.എയുടെ നേതൃത്വത്തിൽ എഴുത്തുകാരി കെ.ആർ.മീരക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ നടത്തിയ അസഭ്യവർഷവും മറക്കാറായില്ലല്ലോ. എം.എൽ.എയായ വേറൊരു പ്രമുഖ നേതാവിനെതിരെ സ്ത്രീകളെക്കുറിച്ച് ഫേസ്ബുക്കിൽ അസഭ്യം പറഞ്ഞതിന് പോലീസ് കേസെടുത്തതും ഈയിടെയാണ്.
തുടർച്ചയായി
നേതാവും അനുയായികളും കൂടി സ്ത്രീകളോടാണ് പരാക്രമം മുഴുവൻ. മുല്ലപ്പള്ളി ഇന്നു നടത്തിയ പരാമർശങ്ങൾ ഒറ്റപ്പെട്ടതോ ഒരാളുടെ മാത്രം അപചയമോ ആയി കണക്കാക്കിക്കൂടാ. കോൺഗ്രസ് - യു.ഡി.എഫ് രാഷ്ട്രീയത്തിൻ്റെ സ്ത്രീവിരുദ്ധതയും പാപ്പരത്വവുമാണിതിലുടെ ആവർത്തിച്ച് വെളിപ്പെടുന്നത്. സോണിയാഗാന്ധിയെപ്പോലൊരു സ്ത്രീ അദ്ധ്യക്ഷയും പ്രിയങ്ക ഗാന്ധി ജനറൽ സെക്രട്ടറിയുമായ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനും അനുയായികളുമാണ് സ്ത്രീകളെ തുടർച്ചയായി അധിക്ഷേപിക്കുന്നത്.
സജീഷ് പറഞ്ഞിട്ടുണ്ട്
സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മുല്ലപ്പള്ളിയെ തള്ളിപ്പറയുമോ? മുല്ലപ്പള്ളിയോട് മാപ്പു പറയാൻ ആവശ്യപ്പെടുമോ?സ്ത്രീവിരുദ്ധ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് താക്കീത് ചെയ്യുമോ?അതോ കുറ്റകരമായ മൗനം കൊണ്ട് ഇത് തുടരാൻ അനുവാദം നൽകുമോ? ടീച്ചർക്ക് മുല്ലപ്പള്ളിയുടെ സാക്ഷ്യപത്രം വേണ്ട.നി പക്കെതിരെ പൊരുതി രക്തസാക്ഷിയായ നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് പറഞ്ഞിട്ടുണ്ട് ടീച്ചറെങ്ങിനെയാണ് അന്ന് നയിച്ചത് എന്ന്. മുല്ലപ്പള്ളി മുങ്ങിയതിനെക്കുറിച്ചും.
കോണ്‍ഗ്രസിന് അഭിമാനമായി രാജസ്ഥാന്‍; ബിജെപിയുടെ തന്ത്രം പൊളിഞ്ഞു, കെസിയിലൂടെ കേരളത്തിനും നേട്ടം