ചുംബന സമരത്തിന് എംബി രാജേഷിന്‍റെ പിന്തുണ, 'അമ്മ' വിമര്‍ശനവും
പാലക്കാട്: സദാചാര പോലീസിങിനെതിരെയുള്ള ചുംബന കൂട്ടായ്മക്ക് താത്വിക പിന്തുണയുമായി ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനും പാലക്കാട് എംപിയും ആയ എംബി രാജേഷ്. മനുഷ്യര്‍ ആയുധമെടുത്ത് കുത്തി മരിക്കുന്നതിനേക്കാള്‍ ഭേദമാണല്ലോ സ്‌നേഹം പങ്കിട്ട് പ്രതിഷേധം പ്രകടിപ്പിക്കുന്നതെന്നാണ് രാജേഷിന്റെ വാദം.
ചുംബനക്കൂട്ടായ്മക്കെതിരെ മതസംഘടനകളും യുവമോര്‍ച്ചയടക്കമുള്ള യുവജന സംഘടനകളും ശക്തമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് എംബി രാജേഷിന്റെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പേജിലാണ് രാജേഷ് അഭിപ്രായം കുറിച്ചിട്ടിരിക്കുന്നത്.

ഏതൊരു സമരത്തോടും യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകും. എന്നാല്‍ തങ്ങള്‍ക്ക് എതിര്‍പ്പുള്ളതൊന്നും അനുവദിക്കാനാവില്ലെന്ന നിലപാടിനെ പിന്തുണക്കാനാവില്ല. വിയോജിപ്പിന്റെ പേരില്‍ ഒരു സമരത്തേയും തടയാനും ആക്രമിക്കാനും ആര്‍ക്കും അവകാശമില്ലെന്നും രാജേഷ് പറയുന്നു. ഹൈന്ദവ താലിബാനിസത്തോട് തരിമ്പും യോജിപ്പില്ലെന്നും രാജേഷ് വ്യക്തമാക്കുന്നു.
ചുംബന സമരത്തെ പിന്തുണക്കുന്നുവെന്നോ അംഗീകരിക്കുന്നുവെന്നോ രാജേഷ് പറയുന്നില്ല. എന്നാല്‍ സമരത്തെ സാധൂകരിക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. മണിപ്പൂരില്‍ മനോരമ സിങ് എന്ന യുവതിയെ സൈനികര്‍ കൂട്ടബലാത്സംഗം ചെയ്ത കൊന്ന സംഭവത്തില്‍ നഗ്നരായി മാര്‍ച്ച് നടത്തി പ്രതിഷേധിച്ച മണിപ്പൂരി സ്ത്രീകളുടെ ഉദാഹരണവും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.
മാതാ അമൃതാനന്ദമയിയെ പിന്തുണക്കുന്നവര്‍ക്ക് പരസ്പരം കെട്ടിപ്പിടിക്കുന്നതിനേയും ഉമ്മ വക്കുന്നതിനേയും ചോദ്യം ചെയ്യാന്‍ എന്ത് അവകാശമാണുള്ളതെന്ന് പരോക്ഷമായി ചോദിക്കുന്നുമുണ്ട് എംബി രാജേഷ്. രാഷ്ട്ര നേതാക്കളും ആള്‍ ദൈവങ്ങളും മുതല്‍ ലോകമെന്പാടുമുള്ള മനുഷ്യരാകെ സ്‌നേഹവും ആദരവും സൗഹൃദവും പ്രകടമാക്കാന്‍ ഉപയോഗിക്കുന്ന സാര്‍വത്രിക ഉപാധിയാണ് പരസ്യ ആലിംഗനവും ചുംബനവും എന്ന് കൂടി രാജേഷ് ഓര്‍മപ്പെടുത്തുന്നു.
ഒക്ടോവിയോ പാസിന്റേയും സഫ്ദര്‍ ഹാഷ്മിയുടേയും കവിതാശകലങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് രാജേഷിന്റെ പോസ്റ്റ് അവസാനിക്കുന്നത്.












Click it and Unblock the Notifications