കൊച്ചിയിൽ വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ച അയൽവാസികളായ മൂന്ന് സ്ത്രീകൾ റിമാൻഡിൽ; 14 ദിവസം ജയിലിൽ...
മാനസിക വൈകല്യമുള്ള സ്ത്രീയെ നാട്ടുകാർ നോക്കിനിൽക്കെ മൂന്ന് സ്ത്രീകൾ ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
കൊച്ചി: മാനസിക വൈകല്യമുള്ള വീട്ടമ്മയെ മർദ്ദിച്ച കേസിൽ പ്രതികളായ മൂന്ന് സ്ത്രീകളെയും കോടതി റിമാൻഡ് ചെയ്തു. കൊച്ചി പള്ളിപ്പുറം കൈപ്പാശേരി വീട്ടിൽ ലിജി അഗസ്റ്റിൻ, അച്ചാരുപറമ്പിൽ മോളി, പാറക്കാട്ടിൽ ഡീന എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
മാനസിക വൈകല്യമുള്ള സ്ത്രീയെ നാട്ടുകാർ നോക്കിനിൽക്കെ മൂന്ന് സ്ത്രീകൾ ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വൈപ്പിൻ പള്ളിപ്പുറം സ്വദേശിനിക്കാണ് അയൽവാസികളിൽ നിന്ന് ക്രൂരമർദ്ദനമേറ്റത്. നിലത്തിട്ട് ചവിട്ടിയും വടി കൊണ്ട് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.

വീഡിയോ...
വൈപ്പിൻ പള്ളിപ്പുറത്ത് താമസിക്കുന്ന സ്രിൻഡ ആന്റണി എന്ന സ്ത്രീയെയാണ് അയൽവാസികളായ മൂന്ന് സ്ത്രീകളും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. സ്രിൻഡയെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഭവം പിന്നീട് മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തു.

അറസ്റ്റ്....
മാനസിക വൈകല്യമുള്ള സ്ത്രീയെ മർദ്ദിച്ച സംഭവം വാർത്തയായതോടെയാണ് മുനമ്പം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കഴിഞ്ഞദിവസം വൈകീട്ട് തന്നെ പ്രതികളായ മൂന്ന് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയും പിടികൂടുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

ഉപദ്രവിച്ചതിന്...
വൈപ്പിൻ പള്ളിപ്പുറം സ്വദേശിനിയായ സ്രിൻഡ ആന്റണിക്ക് മാനസിക വൈകല്യമുണ്ടെന്നാണ് ഭർത്താവും ബന്ധുക്കളും പറഞ്ഞത്. മാനസിക വിഭ്രാന്തിയുള്ള ഇവർ മറ്റുള്ളവരെ ഉപദ്രവിക്കുന്നതായും ആരോപണമുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് അയൽവാസികളായ സ്ത്രീകൾ ചേർന്ന് സ്രിൻഡയെ ക്രൂരമായി മർദ്ദിച്ചത്.

അരിശം തീരാതെ...
പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കേയായിരുന്നു സ്രിൻഡയെ അയൽവാസികൾ മർദ്ദിച്ചത്. വടി കൊണ്ടും പലക കൊണ്ടും മർദ്ദിച്ച ശേഷം ചട്ടുകം പഴുപ്പിച്ച് കാലിൽ വച്ചു. ഇതോടെ സ്രിൻഡ ജീവനും കൊണ്ട് ഓടി.

നോക്കിനിൽക്കേ...
നിരവധിപേർ നോക്കിനിൽക്കേയായിരുന്നു സ്ത്രീകളുടെ മർദ്ദനമെന്നതാണ് ഏറെ ദുഖകരമായ കാര്യം. മർദ്ദനമേറ്റ സ്രിൻഡ് അലറിക്കരഞ്ഞിട്ടും ഒരാൾപോലും അവരെ രക്ഷിക്കാൻ തയ്യാറായില്ല. ഇതിനുപുറമേ സ്രിൻഡയുടെ 14 വയസുകാരിയായ മകൾക്കും മർദ്ദനമേറ്റതായി ആരോപണമുണ്ട്.

മനുഷ്യത്വം നഷ്ടപ്പെട്ടോ...
കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റയാളെ തിരിഞ്ഞുനോക്കാതിരുന്ന സംഭവവും കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ഞെട്ടൽ മാറും മുൻപേയാണ് മലയാളിയുടെ മനുഷ്യത്വം നഷ്ടപ്പെട്ടെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവവും കൊച്ചിയിൽ അരങ്ങേറിയത്.












Click it and Unblock the Notifications