കാലപ്പഴക്കമല്ല കഴിവുകളെയാണ് ജനം അംഗീകരിക്കുന്നത് മിമിക്രി താരം നിയാസ്‌കുട്ടി പ്രതികരിക്കുന്നു
കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ ഒരുകൂട്ടം മിമിക്രി താരങ്ങള്‍ ചേര്‍ന്ന് സന്തോഷ് പണ്ഡിറ്റിനെ അധിക്ഷേപിച്ചു സംസാരിച്ചു സ്വയം അപഹാസ്യരായത് സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചയായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തന്റെ വ്യക്തമായ നിലപാടുമായി പ്രശസ്ത മിമിക്രി താരവും ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം അവതാരകനുമായ നിയാസ്‌കുട്ടി രംഗത്തു വന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് നിയാസ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നിയാസ്‌കുട്ടി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയാണ്...
'ഒരു ജീവിയുടെ അല്ലെങ്കില്‍ വസ്തുവിന്റെ ശബ്ദ, രൂപ, സ്വഭാവ സവിശേഷതകള്‍ അനുകരിക്കുന്നതിനേയാണ് മിമിക്രി അഥവാ അനുകരണം എന്നു പറയുന്നത്. വിനോദത്തിനും, സ്വയരക്ഷക്കും, ആഹാര സമ്പാദനത്തിനുമായി മനുഷ്യനും മൃഗങ്ങളും ഒരുപോലെ ഈ കല ഉപയോഗിക്കുന്നു. നെന്മണിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ധാന്യംകൊണ്ട് മനുഷ്യന്‍ ആദ്യമായി ചോറുണ്ടാക്കിയത് എന്നാണെന്ന് ചോദിച്ചാല്‍ വ്യക്തമായി ഉത്തരം പറയാന്‍ കഴിയില്ല, അതുപോലെയാണ് മനുഷ്യന്‍ ആദ്യമായി മിമിക്രി കാണിച്ചത് എപ്പോഴെന്നു കണ്ടെത്തുക ബുദ്ധിമുട്ടാണ്.

എന്നാല്‍ ചാര്‍ലി ചാപ്ലിന്റെ സിന്‍ഡ്രല്ല എന്ന മൂകനാടകത്തില്‍ (പാന്റൊമൈം)ഹാസ്യപൂച്ചയുടെ വേഷമായിരിക്കാം ചില പ്രത്യേക ചലനത്തിലൂടെ,ചേഷ്ടകളിലൂടെ മനുഷ്യനെ ചിരിപ്പിക്കാന്‍ കഴിയുമെന്ന് കാട്ടിത്തന്നതെന്നു അനുമാനിക്കാം.(ചാര്‍ളി ചാപ്ലിനു മുന്‍പും ഹാസ്യാഭിനയംകൊണ്ടു മനുഷ്യന്‍ മനുഷ്യനെ ചിരിപ്പിച്ചിട്ടുണ്ട് ഏതാണ്ട് മനുഷ്യനുണ്ടായ കാലംമുതല്‍) എന്നാല്‍ ചിരി പലര്‍ക്കും ഒരു ജീവിതോപാധിയാക്കാന്‍ പ്രേരണയായത് ചാപ്ലിന്‍ തന്നെയെന്ന് ഉറപ്പിച്ചു പറയാം. പിന്നെ പരീക്ഷണങ്ങളുടെ ഒരു കാലമായിരുന്നു ദേശമില്ലാതെ, ഭാഷയില്ലാതെ ,വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ അത് വളര്‍ന്നു.
ഒരു മനുഷ്യനെ കരയിപ്പിക്കുംപോലെ എളുപ്പമല്ല ചിരിപ്പിക്കുക. അവിടെ ചിരിപ്പിക്കാന്‍ കഴിവുള്ളവര്‍ പ്രശംസിക്കപ്പെട്ടു അവര്‍ വളര്‍ന്നു ആ വളര്‍ച്ച നമ്മുടെ കേരളത്തിലും ഒരുപാട് അതുല്യ പ്രതിഭകള്‍ക്ക് ജന്മംനല്‍കി അവര്‍ക്ക് പ്രചോദനമായി. ചിരിയുടെ വേറിട്ട വഴികളിലൂടെ അവര്‍ സഞ്ചരിച്ചു പിന്നെ കാലം ആ പ്രതിഭാശാലികളെ, അവരുടെ കഴിവിനെ നെഞ്ചോടു ചേര്‍ത്തുവെച്ചു കാരണം അതില്‍ ഒരു പരിശുദ്ധമായ ഒരു ചിരിയുണ്ടായിരുന്നു. കേരളത്തില്‍ ഒരു കൂട്ടം കലാകാരന്മാരുടെ ജീവിതവും സ്വപ്നങ്ങളുമായിമാറി ആ ചിരി അവര്‍ അതിനെ വളര്‍ത്തി.
കണ്ണീരും കൈപ്പേറിയ അനുഭവങ്ങളും കഷ്ടതകളും ഉള്ളിലൊതുക്കി അവര്‍കാട്ടിയ ഓരോ ചലനങ്ങളും അവരുടെ ഓരോ വാക്കും മറ്റുള്ളവര്‍ക്ക് വലിയ ചിരി ആയിമാറി. പിന്നീട് പല പേരുകള്‍ മിമിക്രി, മിമിക്‌സ് പരേഡ്, പല സംഘങ്ങള്‍ അങ്ങനെ നാടും ഭാഷയും കടലും കടന്നു അവര്‍ സഞ്ചരിച്ചു അവര്‍ക്കായി ആസ്വാദകഹൃദയങ്ങള്‍ കാത്തിരുന്നു. ഈ സമയം എണ്ണിയാല്‍ തീരാത്ത പ്രതിഭകള്‍ ഈ മേഖലയിലേക്ക് കടന്നു വന്നു കലയുടെ നാനാതുറകളില്‍ അവര്‍ വിജയക്കൊടി പാറിച്ചു. പലരും മലയാളിയുടെ പ്രിയപ്പെട്ടവരും മലയാളത്തിന്റെ അഭിമാനവുമായിമാറി. എന്നാല്‍ പിന്നീട് കാലം കണ്ടത് ഹാസ്യം എന്ന പേരില്‍ അല്ലെങ്കില്‍ മിമിക്രി എന്ന പേരില്‍കാട്ടികൂട്ടുന്ന ഒരുകൂത്താട്ടമാണ്.
ആര്‍ക്കും കടന്നു വരാം എന്ന സ്ഥിതിയും എന്ത് കാട്ടിയാലും ജനം ചിരിക്കുമെന്ന മിഥ്യാ ധാരണയും ഒപ്പം ലഹരിയും ഇതെല്ലം കൂടി ചേര്‍ന്നപ്പോള്‍ ഇന്ന് ഹാസ്യമെന്ന മഹത്തായ കല എവിടെ എത്തി നില്‍ക്കുന്നു എന്ന് ഒരു നല്ല ആസ്വാദകനോട് പറയേണ്ടതില്ല ? അവിടെയും കഴിവുള്ളവര്‍ ,കല ജീവിതമാക്കിയവര്‍ നക്ഷത്രംപോലെ ഇപ്പോഴും തിളങ്ങി നില്‍ക്കുന്നു.
ഇടയില്‍ എവിടെയോ ഞാനും തിരിച്ചറിഞ്ഞു ഈ കലയുടെ ഒരുകോണില്‍ എത്തിപ്പെടണമെന്ന് അതിനുവേണ്ടി ആത്മാര്‍ഥമായി പരിശ്രമിച്ചു പിന്നീട് അതെന്റെ ജീവിതമായി മാറി ഇന്നുവരെയുള്ള ജീവിതം കലയില്‍ നിന്നുകൊണ്ടുതന്നെ. ഇനിയും അങ്ങനെ ആകണമെന്നാഗ്രഹിക്കുന്നു കാരണം ഞാന്‍ തിരിച്ചറിയുന്നു ഒരു കലാകാരന് സമൂഹം നല്‍കുന്ന വില ഈ തിരിച്ചറിവില്ലാതെ ചിലര്‍ വര്‍ഷങ്ങളുടെ കാലപ്പഴക്കം മാത്രം പറഞ്ഞുകൊണ്ട് ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്നു മറ്റുള്ളവരെ കളിയാക്കി സ്വയം അപഹാസ്യരാകരുതെന്നു ഒരു അപേക്ഷയുണ്ട് കാരണം ഹാസ്യം മഹത്തായ ഒരു കലയാണ് നല്ല പ്രതിഭകള്‍ ഇന്നും ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട് അവര്‍ക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കണം. നല്ല ചിരി ഇല്ലെങ്കില്‍ മനുഷ്യന് ജീവിക്കാന്‍ കഴിയില്ല. അത് നല്‍കാന്‍ കഴിയുന്നവര്‍ അനുഗ്രഹീതരാണ്... ചിരിക്കാനുള്ള കഴിവ് മനുഷ്യനുമാത്രം ദൈവം നല്‍കിയതെന്ന ഓര്‍മ്മപ്പെടുത്തലോടെ നിയാസ്‌കുട്ടി












Click it and Unblock the Notifications