'കേരളത്തില്‍ ഓപ്പറേഷന്‍ താമര ചെലവാകാത്തപ്പോള്‍ പുതിയ ഉപജാപം'; ഗവര്‍ണര്‍ക്കെതിരെ മന്ത്രിമാര്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മന്ത്രിമാര്‍. മന്ത്രി പി രാജീവും എം ബി രാജേഷുമാണ് വിമര്‍ശനം ഉന്നിയിച്ചിരിക്കുന്നത്. സര്‍വ്വകലാശാലകള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത് നിയമസഭകളാണ്. ഗവര്‍ണര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വവും മാന്യതയും കാണിക്കണമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ 32-ാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന നിയമം അനുസരിച്ചാണ്. നിയമസഭകള്‍ പാസാക്കിയ നിയമം അനുസരിച്ചുള്ള അധികാരം മാത്രമാണ് സര്‍വ്വകലാശാല ചാന്‍സലര്‍ക്കുള്ളത്. അവിടെ ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരം ഇല്ല. ഗവര്‍ണറുടെ അധികാരം നിശ്ചയിക്കാന്‍ നിയമസഭകള്‍ക്കാവില്ല. അത് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുമില്ല. സര്‍വ്വകലാശാലകള്‍ക്കായി നിയമസഭകള്‍ പാസാക്കുന്ന നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ കേന്ദ്രത്തിനും യുജിസിക്കും അവകാശമുണ്ടെന്ന് പി രാജീവ് പറഞ്ഞു.
ചാന്‍സലര്‍, വൈസ് ചാന്‍സലര്‍, സര്‍വ്വകലാശാല ഭരണസമിതികള്‍ എന്നിവ പ്രവര്‍ത്തിക്കേണ്ടത് നിയമസഭകള്‍ പാസാക്കിയ നിയമപ്രകാരമായിരിക്കണം. ജനങ്ങള്‍ നിയമസഭക്കാണ് ആ അധികാരം നല്‍കിയിട്ടുള്ളത്. നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലുകള്‍ അനന്തമായി നീട്ടികൊണ്ടുപോകാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല.
ബില്ലുകള്‍ തിരിച്ചയക്കാനുള്ള അവകാശം ഉണ്ട്. അപ്പോള്‍ ബില്ലിലുള്ള പ്രശ്‌നങ്ങള്‍ നിയമസഭയുടെ ശ്രദ്ധയില്‍പെടുത്തുകയും വേണം. തുടര്‍ന്നും നിയമസഭ ആ ബില്ലുകള്‍ പാസാക്കുകയാണെങ്കില്‍ ഗവര്‍ണര്‍ അതംഗീകരിക്കേണ്ടിവരും. ഗവര്‍ണര്‍ വ്യക്തിപരമായ സംതൃപ്തിയല്ല നിയമസഭയുടെ സംതൃപ്തിക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് അടുത്തുവന്ന കോടതി വിധികളും വ്യക്തമാക്കുന്നുണ്ട്. ജനാധിപത്യ സംവിധാനമല്ലേ ഇവിടെയുള്ളത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് നിയമസഭയുടെ കരുത്ത്. അതനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പി രാജീവ് വ്യക്തമാക്കി.
ഗവര്‍ണര്‍ക്ക് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. ആര്‍ എസ് എസ് മേധാവിയുമായുള്ള കൂടിക്കാഴ്ചയിലൂടെ ഇത് കൂടുതല്‍ വ്യക്തമായി. സര്‍ക്കാരിനെതിരെ ആര്‍ എസ് എസ് നടത്തുന്നത് വന്‍ അസൂത്രണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷന്‍ താരമയുടെ വ്യത്യസ്തമായ മാതൃക കേരളത്തില്‍ പരീക്ഷിക്കുകയാണ്. അതുകൊണ്ടാണ് സര്‍ക്കാരിനെ ലക്ഷ്യം വച്ചുള്ള ഉപജാപം നടത്തുന്നതെന്നും എം ബി രാജേഷ് വ്യക്തമാക്കി.
അതേസമയം, സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയിലൂടെ ഗവര്‍ണര്‍ ആര്‍ എസ് എസ്സിന്റെ വിനീത ദാസനാണെന്ന് തെളിയിച്ചെന്ന് എം വി ജയരാജന്‍ പറഞ്ഞു. രാജ്ഭവന്‍ ആര്‍എസ്എസ്സിന്റെ കാര്യാലയമാക്കി മാറ്റിയതില്‍ ശക്തമായ ജനകീയപ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ തൃശ്ശൂരില്‍ എത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് താമസിക്കുന്ന സ്ഥലത്ത് വെച്ച് ഗവര്‍ണര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. എന്തിനായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് വ്യക്തമാക്കാനുള്ള ബാധ്യത ഗവര്‍ണര്‍ക്കും ആര്‍എസ്എസ് മേധാവിക്കും ഉണ്ടെന്ന് എം വി ജയരാജന്‍ ചോദിച്ചു.
ഓണം ബമ്പർ ലോട്ടറിയടിച്ച ആ 15 കോടി എന്ത് ചെയ്യും? ഇതൊക്കെയാണ് പ്ലാൻ, ഭാഗ്യവാൻ അനൂപ് പറയുന്നു
സര്‍ക്കാര്‍ ചിലവില്‍ അസാമിലെ ഗുവാഹത്തിയില്‍ നടക്കുന്ന ആര്‍എസ്എസിന്റെ ലോക്മന്ഥന്‍ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട് വന്നു കഴിഞ്ഞു. തൃശ്ശൂരില്‍ ആര്‍എസ്എസ് മേധാവിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ആ തീരുമാനമുണ്ടായത്. ആര്‍എസ്എസ് സംഘടനകളില്‍ ഒന്നായ പ്രജ്ഞാപ്രവാഹാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതിന്റെ തലവന്‍ ജെ നന്ദകുമാറാണ്. ആരിഫ് മുഹമ്മദ് ഖാന്‍ തുടര്‍ച്ചയായി ആര്‍എസ്എസ് പ്രീണന നിലപാട് സ്വീകരിക്കുന്നത് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഉറപ്പാണ്. ആര്‍എസ്എസ് ബിജെപി നേതാക്കളെക്കാള്‍ തീവ്രമായാണ് ആരിഫ് മുഹമ്മദ്ഖാന്‍ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു.
റോബിൻ, റിയാസ് സലീം, രജിത് കുമാർ പോരാട്ടം? ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് എത്തുക ഇവർ? ചർച്ചകൾ ഇങ്ങനെ