'മന്ത്രിമാർ പോര, തീരുമാനം എടുക്കാൻ വൈകുന്നു, പോലീസിനും വീഴ്ച'; സർക്കാരിൽ സിപിഎമ്മിന് അതൃപ്തി
കൊച്ചി; രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏകോപനകുറവുണ്ടായെന്നും പോലീസിനും ഉദ്യോഗസ്ഥ തലത്തിലും വീഴ്ചയുണ്ടായെന്നുമാണ് സിപിഎം സംസ്ഥാന സമിതിയിലെ വിമർശനം. മന്ത്രിമാരുടെ പ്രവർത്തനങ്ങളിലും രൂക്ഷവിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്.
സർക്കാരിന് ജനകീയ മുഖം നൽകുന്നതുമായി ബന്ധപ്പെട്ട കർമ്മരേഖയാണ് ഇന്ന് സംസ്ഥാന സമിതിയിൽ ചർച്ചയായത്. ഇതിലാണ് മന്ത്രിമാർക്കെതിരെ വിമർശനം ഉയർന്നത്. മന്ത്രിമാർ തീരുമാനം എടുക്കാതെ എല്ലാം മുഖ്യമന്ത്രിക് വിടുന്നുവെന്നാണ് ആക്ഷേപം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു. എന്നാൽ രണ്ടാം സർക്കാരിലെ മന്ത്രിമാരുടെ പ്രകടനം ദയനീയമാണെന്നാണ് വിമർശനം. ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകളാണ് സർക്കാരിന്റെ മുഖം. എന്നാൽ ഈ വകുപ്പുകളിലാണ് കൂടുതൽ പരാതികൾ ഉയരുന്നതെന്നും യോഗത്തിൽ വിമർശനം ഉണ്ടായി.
ചില മന്ത്രിമാരെ ഫോണിൽ വിളിച്ചാൽ പോലും കിട്ടുന്നില്ലെന്ന പരാതിയുണ്ട്. മന്ത്രിമാർ ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നില്ല. ബന്ധപ്പെട്ട വകുപ്പുകളുടെ കാര്യത്തിൽ പോലും തീരുമാനം എടുക്കാതെ മാറി നിൽക്കുകയാണ് എന്നാണ് കുറ്റപ്പെടുത്തൽ. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കുന്നതിന് പകരം ഓൺലൈനായി കാര്യങ്ങൾ ചെയ്ത് തീർക്കാൻ ശ്രമിക്കുകയാണെന്നും രേഖ കുറ്റപ്പെടുത്തുന്നു. മാത്രമല്ല മന്ത്രിമാർക്ക് രാഷ്ട്രീയ വിഷയങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്നില്ലെന്നും വിമർശനം ഉണ്ട്.
പോലീസിനെതിരേയും രൂക്ഷ വിമർശനം ഉണ്ട്. പോലീസിനെ കയറൂരി വിടുന്ന സമീപനം മാറ്റണം. അവരുടെ ഇടപടെലുകളിൽ വീഴ്ചയുണ്ട്. ഇത് ജനങ്ങളിൽ സർക്കാരിനെതിരെ അവമതിപ്പിന് കാരണമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 40 ഓളം പേരായിരുന്നു യോഗത്തിൽ പങ്കെടുത്തത്.
Recommended Video