ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജോസ് കെ മാണിയും കൂട്ടരും കൊണ്ടുപോയി: ഐഎന്‍എല്ലിനുള്ളില്‍ അതൃപ്തി
തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രഖ്യാപനം നടത്താനിരിക്കുന്ന ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനയത്തില്‍ എല്‍ ഡി എഫില്‍ അതൃപ്തി. ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം മാണി ഗ്രൂപ്പിന് നല്‍കാനുള്ള മുന്നണി നേതൃത്വത്തിന്റെ തീരുമാനത്തിലാണ് ഐ എന്‍ എല്ലിനുള്ളില്‍ അതൃപ്തി ശക്തമായത്. നേരത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവി ലഭിച്ചിരുന്നത് ഐ എന്‍ എല്ലിനായിരുന്നു.
എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലയളവില്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം മുന്നണിയിലേക്ക് പുതുതായി എത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വകുപ്പ് വിഭജനത്തില്‍ ന്യൂനപക്ഷ ക്ഷേമം ക്രിസ്ത്യന്‍ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന മുഖ്യമന്ത്രി ഏറ്റെടുത്തുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ബോര്‍ഡ് ചെയര്‍മാന്‍ പദവിയിലും ഇത്തരമൊരു നീക്കം ഉണ്ടായതാണ് ഐ എന്‍ എല്ലിന്റെ അതൃപ്തി ശക്തമാക്കിയത്.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ എല്‍ ഡി എഫിലെ ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം പൂര്‍ത്തിയായത്. . ഇതുള്‍പ്പടെ ആറ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളാണ് മുന്നണിയിലേക്ക് പുതുതായി എത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് ലഭിക്കുക. ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും വിഭജനം മാസങ്ങളോളം നീണ്ട് പോവുകയായിരുന്നു.
വെളിച്ചം ദുഃഖമല്ലുണ്ണീ... : പുത്തന്‍ ചിത്രങ്ങളുമായി പ്രിയ താരം രജിഷ വിജയന്‍

കേരള കോണ്‍ഗ്രസ് എം 15 സീറ്റുകള്‍ ചോദിച്ചതായിരുന്നു കേരള മുന്നണിയെ പ്രതിസന്ധിയിലാക്കിയത്. ഒടുവില്‍ ആറ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്നുള്ള ധാരണയിലെത്തുകയായിരുന്നു. എല്‍ ജെ ഡിയും മുന്നണിയിലേക്ക് വന്നുവെങ്കിലും സി പി എമ്മിനും സി പി ഐക്കും കഴിഞ്ഞ തവണത്തെ അത്ര തന്നെ ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികള്‍ നിലനിര്‍ത്താനും സാധിച്ചിട്ടുണ്ട്. നഷ്ടമുണ്ടായിക്കുന്നത് പ്രധാനമായും ചെറു കക്ഷികള്‍ക്കാണ്.

അതേസമയം, ന്യൂനപക്ഷങ്ങളിലെ രണ്ടാമത്തെ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്ക് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെയർമാൻ സ്ഥാനം നൽകിയ തീരുമാനത്തിനെതിരെ മുസ്ലിം വിഭാഗത്തിന് എതിർപ്പുണ്ട്. ന്യൂനപക്ഷ സ്കോളർഷിപ്പ് 80-20 അനുപാതവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്ന സാഹചര്യത്തില‍് കൂടിയാണ് ഈ മാറ്റം എന്നതും എതിര്‍പ്പുകള്‍ ശക്തമാവുന്നതിന് ഇടയാക്കി.

തങ്ങളുടെ എതിര്‍പ്പ് ഐ എന്‍ എല്‍ മുന്നണി നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം കേരള കോൺഗ്രസ് എമ്മിന് നൽകിയതിൽ പരാതിയും എതിർപ്പുമില്ലെന്നായിരുന്നു വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഐഎൻഎൽ നേതാവും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചത്.

കൂടാതെ മുന്നണി തീരുമാനത്തെ അദ്ദേഹം പരസ്യമായി അനുകൂലിക്കുകയും ചെയ്തു. ഐഎൻ എൽ മുന്നണിക്ക് പുറത്തു നിൽക്കുമ്പോഴാണ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം എൽഡിഎഫ് നൽകിയത്. പിന്നീട് മുന്നണിയില്‍ എത്തിയപ്പോള്‍ മന്ത്രി സ്ഥാനം തന്നു. എല്‍ഡിഎഫ് ഇപ്പോള്‍ സ്വീകരിച്ച ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനത്തിന്റെ കാര്യത്തില്‍ തര്‍ക്കമില്ല. ഐ എന്‍ എല്ലിന്റേത് വിലപേശല്‍ നയമല്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നണി തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതാക്കള്‍ സി പി എം മുന്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടുവെന്ന വാര്‍ത്തകളേയും അദ്ദേഹം തള്ളി. പുറത്ത് വരുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ല. നേതാക്കള്‍ കോടിയേരിയെ കണ്ടിട്ടുണ്ട്. എന്നാല്‍ അത് മറ്റ് ചില ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. അല്ലാതെ അതൃപ്തി അറിയിക്കാനല്ലെന്നും അഹമ്മദ് ദേവര്‍ കോവില്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications