5 മണിക്കുള്ള ക്ലാപ്പ് വലിയ മന്ത്രമാണ്, ബാക്റ്റീയകൾ എല്ലാം നശിച്ച് പോകുമെന്ന് മോഹൻലാൽ
തിരുവനന്തപുരം; കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂ രാജ്യത്ത് ആരംഭിച്ച് കഴിഞ്ഞു. ജനങ്ങൾ കർഫ്യൂവിന് പൂർണ പിന്തുണ പ്രഖ്യാപിച്ച നിലയിലാണ്. രാജ്യം മുഴുവൻ നിശ്ചലാവസ്ഥയിൽ ആയിരിക്കുകയാണ്. അതിനിടെ കർഫ്യൂവിനോട് എല്ലാവരും സഹകരിക്കണമെന്ന അഭ്യർത്ഥിച്ച് നടൻ മോഹൻ ലാൽ രംഗത്തെത്തി.
മഹാവിപത്തിനെ നമ്മൾ ഒറ്റക്കെട്ടായി നേരിടണം. ഒരുപാടുപേര്‍ കോവിഡിനെ ഗൗരവത്തോടെ കാണുന്നില്ല എന്നതില്‍ ദുഃഖമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു മോഹൻലാലിന്റെ പ്രതികരണം. അതേസമയം വൈകുന്നേരം അഞ്ച് മണിയോടെ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുമ്പോൾ ഒരുപാട് വൈറസും ബാക്റ്റീരിയയും ചത്തുപോകുമെന്നും മോഹൻലാൽ പറഞ്ഞു. മോഹൻലാൽ പറഞ്ഞതിന്റെ പൂർണരൂപം വായിക്കാം

മദ്രാസിലെ വീട്ടിൽ
ഞാന്‍ ഇപ്പോള്‍ ഉളളത് മദ്രാസിലാണ്. ചെന്നൈയില്‍ എന്റെ വീട്ടിലാണ്. ഞാൻ ഒരാഴ്ച മുമ്പെ ഇവിടെ വന്നിട്ട് പിന്നെ തിരിച്ച് പോകാന്‍ സാധിക്കാതെ വന്നു. എന്റെ അമ്മ എറണാകുളത്താണ്. നമ്മള്‍ വളരെയധികം കെയര്‍ എടുത്തിട്ടാണ് ഇരിക്കുന്നത്. എറണാകുളത്തെ വീട്ടിലേക്ക് ഗസ്റ്റുകളെ ഒന്നും പ്രവേശിപ്പിക്കുന്നില്ല. ആരും വരരുതെന്ന് അറിയിച്ചിട്ടുണ്ട്. കാരണം എന്റെ അമ്മ സുഖമില്ലാതെ ഇരിക്കുന്ന ആളാണ്.

എക്സ്ട്രാ കെയർ എടുക്കണം
അവർ എക്‌സ്ട്രാ കെയര്‍ എടുക്കുകയാണ്. മദ്രാസിലെ വീട്ടിലായാലും നമ്മള്‍ പുറത്ത് പോകാതിരിക്കുകയാണ്. ആവശ്യത്തിന് മാത്രം സാധനങ്ങള്‍ വാങ്ങിക്കാന്‍ പുറത്ത് നമ്മുടെ വീട്ടില്‍ നില്‍ക്കുന്ന ആള്‍ക്കാരെ വിടും. നമ്മള്‍ എക്സ്ട്രാ കെയർ എടുക്കുക തന്നെ വേണം. കാരണം ഇത് ആദ്യമായി സംഭവിക്കുന്ന കാര്യമാണ്.

സഹകരിക്കണം
നമുക്ക് ശീലമില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. കാര്യം ഇത് ശീലമാക്കണം. കാര്യം മഹാവിപത്തിനെ നേരിടാന്‍ നമ്മള്‍ ഒറ്റക്കെട്ടായി രാജ്യം നില്‍ക്കുമ്പോള്‍ അതിന്റെ കൂടെ സഹകരിക്കുക എന്നുളളത് ഒരു പൗരന്‍ എന്ന നിലയില്‍ രാജ്യത്തെ സ്‌നേഹിക്കുന്ന ഒരാൾ എന്ന നിലയില്‍ ലോകത്തെ സ്‌നേഹിക്കുന്നയാള്‍ എന്ന നിലയില്‍ നമ്മുടെ ധര്‍മ്മമാണ്.

മഹാവിപത്താണ്
ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതിന്റെ സങ്കടമുണ്ട്. തനിക്ക് വരില്ല എന്നുളള രീതിയിലാണ്, അല്ലെങ്കില്‍ എന്തെങ്കിലും ചെറിയ പനിയോ കാര്യങ്ങളോ ഉണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. നമുക്ക് മാത്രമല്ല ഇത് ഒരുപാട് പേര്‍ക്ക് നാം പകര്‍ന്ന് കൊടുക്കാന്‍ സാധ്യതയുളള ഒരു മഹാവിപത്താണ് ഇപ്പോൾ ഇവിടെ ഉണ്ടായിരിക്കുന്നത്.

ക്ലാപ്പ് ചെയ്യുന്നത് വലിയ പ്രോസസാണ്
അതിനെ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറഞ്ഞത് അനുസരിച്ചും അല്ലെങ്കിലും നമ്മളുടെ സ്വന്തം മനസില്‍ നിന്ന് ധാരണയുണ്ടായി എല്ലാവരും പ്രവർത്തിക്കണം എന്നാണ് ഞാൻ അപേക്ഷിക്കുന്നത്.
തീര്‍ച്ചയായും ഇന്ന് വൈകീട്ട് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്.

വൈറസ് നശിച്ച് പോകും
ആ ശബ്ദം എന്ന് പറയുന്നത് ഒരു വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു.

വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം ഈ ഒരു ദിവസം മാത്രം അല്ലല്ലോ വേണ്ടത്. വ്യക്തി ശുചിത്വം കോളെജുകളിലും സ്‌കൂളുകളിലും എല്ലാം പഠിപ്പിക്കേണ്ടതാണ്. പണ്ട് കാലങ്ങളില്‍ നമ്മൾ എപ്പോഴും കയ്യും കാലുമൊക്കെ കഴുകിയിട്ടാണ് ഞാന്‍ വരെ വീട്ടിലേക്ക് കയറിക്കൊണ്ടിരുന്നത്. അതൊക്കെ മാറി മാറി പോകുകയാണ്.

പരസ്പരം സഹായിക്കണം
വ്യക്തി ശുചിത്വം എന്നത് വളരെ അധികം സൂക്ഷിക്കേണ്ട കാര്യമാണ്. ഈയൊരു ദിവസമല്ല എല്ലാദിവസവും വ്യക്തി ശുചിത്വം പാലിക്കണം. ഇപ്പോൾ പറയാനുള്ള കാര്യമായിട്ട് നമ്മള്‍ ഇതിനെ ഏറ്റെടുക്കണമെന്ന് മാത്രമാണ്.ഒരു ദിവസത്തേക്കാണ് നമ്മള്‍ പറഞ്ഞിരിക്കുന്നത്. തീർച്ചയായിട്ടും നമ്മൾ പരസ്പരം സഹായിക്കേണ്ട സമയമാണ്.

ഗുരുതരമായ സാഹചര്യം
മറ്റ് രാജ്യങ്ങളിൽ ആളുകൾ പാനിക്കായി സാധനങ്ങൾ വാങ്ങിച്ച് കൂട്ടുന്നു, ആൾക്കാരെ സഹായിക്കാൻ തയ്യാറാകുന്നില്ല. എന്നാൽ ഇപ്പോൾ പരസ്പരം സ്നേഹിക്കാനും സഹായിക്കാനും തയ്യാറാകുകയാണ് വേണ്ടത്. ഇതിന് മുൻപും കേരളം ഇത്തരം കാര്യങ്ങൾ കണ്ടിട്ടുണ്ട്. പ്രളയം, നിപ്പ. എന്നാൽ അതിനെക്കാളുമൊക്കെ ഗുരുതരമായ സാഹചര്യമാണ് ഇപ്പോഴുളളത്.

അതിജീവിക്കും
എങ്ങനെയൊക്കെ പരസ്പരം സഹായിക്കാമോ ആ നിലപാടിലേക്ക് എല്ലാവരും വരണം എന്നാണ് ഞാൻ പറയുന്നത്. തീര്‍ച്ചയായും നമ്മള്‍ അതിജീവിക്കും. നമ്മുടെ കാലാവസ്ഥ, ഇത് നേരിടാനുളള ധൈര്യം, നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ സഹകരണം, സര്‍ക്കാരിന്റെ നിലപാടുകള്‍, ഇതെല്ലാം, കൂടാതെ നമ്മളുടെ ജനങ്ങളും ഇതിനൊപ്പം നിന്നാൽ തീർച്ചയായും നമ്മുക്ക് ഇതിനെ അതിജീവിക്കാൻ കഴിയുമെന്നും മോഹൻലാൽ പറഞ്ഞു.

വിമർശനം
12 മണിക്കൂർ വീടിന് പുറത്തിറങ്ങാതിരുന്നാൽ കൊറോണ വൈറസ് നശിച്ച് പോകുമെന്നും അതിനാൽ ജനത കർഫ്യൂ കഴിഞ്ഞ് 14 മണിക്കൂർ കഴിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴേക്കും വൈറസിനെ തുരത്താനാകുമെന്ന തരത്തിലുളള വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. അത്തരത്തിലുള്ള വ്യാജ പ്രസ്താവനയാണ് ഇപ്പോൾ മോഹൻലാലും നടത്തിയിരിക്കുന്നതെന്ന വിമർശനം ഉയരുന്നുണ്ട്.












Click it and Unblock the Notifications