'ലാലേട്ടൻ....!!!! ദേ മുന്നിലെ ഫോണിൽ..വിസ്മയമെന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്';വൈറൽ കുറിപ്പ്
കൊച്ചി; അപ്രതീക്ഷിതമായി നടന്‍ മോഹന്‍ലാലുമായി സംസാരിക്കാന്‍ സാധിച്ച അനുഭവം പങ്കുവെച്ച് ഗാനരചയിതാവും അഭിനേതാവുമായ മനു മന്‍ജിത്ത്. ഒരു സുഹൃദ് സംഭാഷണത്തിനിടെ ലാലേട്ടനുമായി വീഡിയോ കോൾ വഴി സംസാരിച്ചെന്നും ലാലേട്ടനെ പരിചയപ്പെടുത്താനായി സുഹൃത്ത് ഫോണ്‍ തനിക്ക് നീട്ടിയപ്പോള്‍ കിലുക്കത്തില കിട്ടുണ്ണിയുടെ അവസ്ഥയായിരുന്നുവെന്നും അത്രമേൽ സന്തോഷത്തിലായിരുന്നുവെന്നും മൻജിത്ത് ഫേസ്ബുക്കിൽകുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

അപ്രതീക്ഷിതമായി സംഭവിച്ചത് കൊണ്ട്
രണ്ടു ദിവസം മുൻപാണ്. തീർത്തും പേഴ്സണൽ ആയ ഒരു സന്തോഷം. വളരെ അപ്രതീക്ഷിതമായി സംഭവിച്ചത് കൊണ്ട് തന്നെയാവാം ആ നിമിഷങ്ങൾ തന്ന തരിപ്പ് ഇപ്പോഴും തിരിച്ചിറങ്ങാതെയിങ്ങനെ... ആലുവയിലെ ഒരു റെസ്റ്റോറന്റാണ് ലൊക്കേഷൻ. സുഹൃത്തുക്കളായ ജ്യോതിയുടെയും സ്മിതയുടെയും കൂടെ മുന്നിലെ അൽഫാമിനും റൊട്ടിക്കുമൊപ്പം ചില അന്താരാഷ്ട്ര പദ്ധതികൾ കൂടെ ചർച്ച ചെയ്യുന്ന ഞാൻ...

ആശ്വാസത്തിന്റെ അലാറം മുഴങ്ങിയ പോലെ
ഏൽപിച്ച ഏതൊക്കെയോ കാര്യങ്ങൾ ചെയ്തു തീർക്കാത്തതിനു എന്നെ ചീത്ത പറഞ്ഞു കൊണ്ടേയിരിക്കുന്ന സ്മിതയുടെ ഫോൺ റിംഗ് ചെയ്യുന്നു. സത്യത്തിൽ ആശ്വാസത്തിന്റെ അലാറം മുഴങ്ങിയ പോലെ തോന്നി. സുഹൃത്തായ സജീവിന്റെ വീഡിയോ കോൾ ആണ്. സജീവിന് ആയിരം നന്ദി പറഞ്ഞു കൊണ്ട് ഞാൻ കിട്ടിയ ഗ്യാപിൽ വീണ്ടും എന്റെ അൽഫാമിലേക്ക്.

ഞാനിവിടുണ്ട്...." ലാലേട്ടൻ..
പെട്ടെന്ന് മറ്റെന്തൊക്കെയോ പറയുന്നതിനിടയിൽ ഫോണിൽ നോക്കി സ്മിതയുടെ ചോദ്യം... "സാറുണ്ടോ അടുത്ത് ?" പറഞ്ഞു തീർന്നതും സ്വന്തം മിടിപ്പ് പോലെ എനിക്ക് പരിചയമുള്ള ഒരു ശബ്ദവും ചിരിയും. "ഹലോ... ഞാനിവിടുണ്ട്...." ലാലേട്ടൻ....!!!! ദേ... മുന്നിലെ ഫോണിൽ... ജ്യോതിയുടെ കവിതാസമാഹാരം "കിളി മരം പച്ച"യുടെ വിശേഷങ്ങളും മറ്റും ചോദിക്കുന്നു.

കിലുക്കത്തിലെ കിട്ടുണ്ണിയുടെ അവസ്ഥ
ഒടുവിൽ ജ്യോതി "ലാലേട്ടാ... ഇവിടെ ഒരാൾ കൂടെയുണ്ടെ"ന്നു പറഞ്ഞ് ഫോൺ എന്റെ കൈയിൽ തരുന്നു. കിലുക്കത്തിലെ കിട്ടുണ്ണിയുടെ അവസ്ഥ. കൈയിൽ ലോട്ടറിക്കു പകരം ഫോണാണെന്നു മാത്രം. അതിന്റെ സ്ക്രീനിലേക്ക് നോക്കി ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. "ലാലേട്ടാ... മനു മൻജിത്താണ്. പരിചയപ്പെട്ടിട്ടുണ്ട്.

'ലാലേട്ടൻ ചിരി'യിൽ പൊതിഞ്ഞ്
ലാൽ ജോസ് സാറിന്റെ സിനിമയിൽ പാട്ടെഴുതിയിരുന്നു. അതിന്റെ സീനിൽ ളോഹയിട്ട് ലാലേട്ടന്റെ അടുത്തുണ്ടായിരുന്നു..." അങ്ങനെ എന്തൊക്കെയോ... ഇത്രയും വൃത്തിയിലല്ല പറഞ്ഞു തീർത്തത് എന്നു മാത്രമറിയാം. പക്ഷേ മറുപടിയായി ആ ടിപ്പിക്കൽ 'ലാലേട്ടൻ ചിരി'യിൽ പൊതിഞ്ഞ് "ആ... ഓർമ്മയുണ്ട്... ഓർമ്മയുണ്ട്...

"ഇതു പോതും എനക്കേ... ഇതു പോതുമേ
വെളിപാടിന്റെ പുസ്തകത്തിൽ ആലപ്പുഴയിൽ വച്ചല്ലേ...? എന്തുണ്ട് വിശേഷം... സുഖമായിരിക്കുന്നോ ?" എന്ന് തിരിച്ച് എന്നോട്. യാ... മോനേ...! നാഡി ഞരമ്പുകൾ ഒന്നായി കോറസായി "ഇതു പോതും എനക്കേ... ഇതു പോതുമേ... വേറെന്ന വേണം" പാടിയ മൊമെന്റ്.

"വിസ്മയമെന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്"
ജീവിതത്തിൽ സർപ്രൈസുകൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം കൂടുതൽ കൂടുതൽ അത്ഭുതങ്ങളെ കാത്തിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു എന്നതാണ്. അല്ലെങ്കിലും ഈ മനുഷ്യനെ കുറിച്ച് എഴുതാൻ ഇരുന്നപ്പോൾ ഈശ്വരൻ തോന്നിച്ച ഒരു വരി "വിസ്മയമെന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്" എന്നാണല്ലോ...!!! ജീവിതമെന്ന മഹാത്ഭുതമേ... നന്ദി...നന്ദി.. നന്ദി..












Click it and Unblock the Notifications