സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഉയർന്ന തിരമാല മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. കേരള,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന തിരമാല സാധ്യതയുള്ളത് കൊണ്ട് തീരപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം.
അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് തീരം തൊട്ട് ദുർബലമായതിന് ശേഷം ആയിരിക്കും കേരളത്തിൽ കാലവർഷം മെച്ചപ്പെടുക എന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ.
ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കരതൊട്ടുവെന്നാണ് വിവരം, ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് പൂർണമായും എത്താൻ ഒരു മണിക്കൂറോളം സമയം ഇനിയും എടുക്കും. രാത്രി എട്ട് മണിയോടെ ചുഴലിക്കാറ്റ് തീരം തൊടാനാണ് സാധ്യത.

ഗുജറാത്ത് മേഖലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. അതേസമയം, ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന ദുരന്തതീവ്രത കുറയ്ക്കാൻ ഇതുവരെ ഒരു ലക്ഷത്തോളം പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. മണിക്കൂറിൽ 115 കിലോ മീറ്റർ മുതൽ 125 കിലോ മീറ്റർ വേഗതയിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത് എന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചിരിക്കുന്നത്. കാറ്റഗറി മൂന്നിൽ പെടുന്ന അതിതീവ്ര ചുഴലിക്കാറ്റായാണ് ബിപോർജോയ് എത്തുന്നത്.
ഗുജറാത്തിലെ തീര മേഖലയിലെ 8 ജില്ലകളിലെ 120 ഗ്രാമങ്ങളിൽ ഈ കാറ്റ് കനത്ത നാശം ഉണ്ടാക്കും എന്നാണ് മുന്നറിയിപ്പ്. 3 സൈനിക വിഭാഗങ്ങളും സാഹചര്യങ്ങൾ നേരിടാൻ സജ്ജരായി നിൽപ്പുണ്ട്. ഭക്ഷണവും മരുന്നുമായി മൂന്ന് കപ്പപ്പലുകൾ നാവികസേന ഒരുക്കിയിട്ടുണ്ട്. ഗുജറാത്തിന്റെ തീരമേഖലയിൽ വ്യോമ, റെയിൽ, റോഡ് ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.
അതേസമയം, 600 ഓളം വരുന്ന പ്രത്യേക സംഘത്തെ അടിയന്തര സാഹചര്യം നേരിടുന്നതിനായി തയ്യാറാക്കിയതായി ഇൻസ്പെക്ടർ ജനറൽ നീഷ് പഥക് പറഞ്ഞു. 7 വിമാനങ്ങളും 6 ഹെലികോപ്റ്ററുകളും തയ്യാറാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 76 അഭയാർത്ഥി കേന്ദ്രങ്ങൾ ആണ് ഇപ്പോൾ സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ 25 എണ്ണം ജുനഗഡിലും 29 എണ്ണം സോമനാഥ് ഗിറിലും ആണ്. ബറൂച്ചിൽ അഞ്ച് അഭയാർത്ഥി കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. പോർബന്തർ, ദേവഭൂമി ദ്വാരക, കച്ച് എന്നീയിടങ്ങളിൽ നാല് കേന്ദ്രമാണ്. അമ്രേലിയിൽ രണ്ടെണ്ണമാണ് സജ്ജമാക്കിയിട്ടുള്ളത്. ഓരോ അഭയാർത്ഥി കേന്ദ്രങ്ങളാണ് ജാംനഗറിലും നവസാരിയിലും അഹമ്മദാബാദിലും ഉള്ളത്. അതീവ ജാഗ്രകയിലാണ് എല്ലാവരും.












Click it and Unblock the Notifications