വ്യാഴാഴ്ച വരെ മഴ തുടരും; ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാലവർഷം പൊതുവെ ദുർബലമായിക്കൊണ്ടിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ രണ്ടാമതും രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചിട്ടുണ്ടെങ്കിലും ഇത് കേരളത്തിലെ മഴയെ ബാധിക്കാൻ ഇടയില്ല. 21.2 ശതമാനം അധികം മഴയാണ് കേരളത്തിന് ഇക്കുറി ലഭിച്ചത്.
ഇടുക്കി,കോട്ടയം, പാലക്കാട് ജില്ലകളിലായിരുന്നു കൂടുതൽ മഴ ലഭിച്ചത്. എന്നാൽ കാസർഗോഡ് 7.5 ശതമാനവും , തൃശൂരിൽ 4.8 ശതമാനവും തിരുവനന്തപുരത്ത് 3 ശതമാനവും മഴ കുറവാണ് ലഭിച്ചത്.
മഴക്കെടുതിയിൽ ഇന്നലെ രണ്ട് പേരാണ് സംസ്ഥാനത്ത് മരിച്ചത്. മത്സ്യത്തൊഴിലാളിയായ തലവടി നടുക്കത്തെപുര പത്രോസ്(63), തൈക്കാട്ടുശ്ശേരി ആലുങ്കൽ രാഹുൽ (22) എന്നിവരാണ് മരിച്ചത്.
കേരള-ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.