യുഡിഎഫില്‍ 17 സീറ്റുകള്‍ അധികം; കോട്ടയത്തടക്കം 6 എണ്ണം സ്വന്തമാക്കാന്‍ ലീഗ്, 3 നല്‍കാന്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: ഒമ്പതിന് കോട്ടയത്ത് ചേരുന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മറ്റി യോഗത്തോടെ ജോസ് കെ മാണിയുടെ ഇടതുപ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ സീറ്റ് വിഹിതം സംബന്ധിച്ച് ഇരുകക്ഷികള്‍ക്കിടയിലും ഇതിനോടകം ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ള. അതേസമയം മറുപക്ഷത്ത് യുഡിഎഫില്‍ മുന്നണി വിട്ടവരുടെ സീറ്റുകള്‍ സ്വന്തമാക്കാനുള്ള ശ്രമം സജീവമാക്കുകയാണ് പാര്‍ട്ടികള്‍.

യുഡിഎഫില്‍ അധികം 17 സീറ്റുകള്‍
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും ലോക് തന്ത്രിക് ജനതാദള്‍ എന്നിവര്‍ മുന്നണി വിട്ടു പോയതോടെ 17 സീറ്റുകളാണ് യുഡിഎഫില്‍ അധികമായി വന്നിരിക്കുന്നത്. ഈ സീറ്റുകളില്‍ കണ്ണും നട്ട് കോണ്‍ഗ്രസിന് പുറമെ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് ജേക്കബ്, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ കക്ഷികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്.

കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്
കഴിഞ്ഞ തവണ 15 സീറ്റിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. 1.പാലാ (കോട്ടയം), 2.ചങ്ങനാശേരി (കോട്ടയം), 3.കാഞ്ഞിരപ്പള്ളി (കോട്ടയം) , 4.കടുത്തുരുത്തി (കോട്ടയം), 5.ഏറ്റുമാനൂർ (കോട്ടയം) , 6.പൂഞ്ഞാർ (കോട്ടയം), 7.തൊടുപുഴ (ഇടുക്കി), 8.ഇടുക്കി (ഇടുക്കി)
9.തിരുവല്ല (പത്തനംതിട്ട) , 10.കുട്ടനാട് (ആലപ്പുഴ ) , 11.കോതമംഗലം (എറണാകുളം ), 12.ഇരിങ്ങാലക്കുട (തൃശൂർ), 13.ആലത്തൂർ (പാലക്കാട് )
14.പേരാമ്പ്ര (കോഴിക്കോട് ), 15.തളിപ്പറമ്പ് (കണ്ണൂർ ) എന്നിവയായിരുന്നു സീറ്റുകള്‍.

ജോസഫ് വിഭാഗം മത്സരിച്ചത്
ഇതില്‍ തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം സീറ്റുകളിലായിരുന്നു അന്നത്തെ ജോസഫ് വിഭാഗം മത്സരിച്ചത്. എന്നാല്‍ പിന്നീട് ചങ്ങനാശ്ശേരിയില്‍ മത്സരിച്ച് വിജയിച്ച സിഎഫ് തോമസും തിരുവല്ലയിലും ഇരിങ്ങാലക്കുടയിലും മത്സരിച്ച് തോറ്റ ജോസഫ് എം പുതുശ്ശേരിയും തോമസ് ഉണ്ണിയാടനും പിന്നീട് ജോസഫ് പക്ഷത്തേത്ത് മാറി. അതിനാല്‍ ഈ സീറ്റുകള്‍ കൂടി തങ്ങള്‍ക്ക് വിട്ട് നല്‍കണമെന്നാണ് ജോസഫിന്‍റെ ആവശ്യം.

കാഞ്ഞിരപ്പള്ളിയും ജോസഫ് ലക്ഷ്യം വെക്കുന്നു
ഇതിന് പുറമെ പാലായും കാഞ്ഞിരപ്പള്ളിയും ജോസഫ് ലക്ഷ്യം വെക്കുന്നുണ്ട്. എന്നാല്‍ ജോസഫ് വിഭാഗത്തിന് പരമാവധി 7 സീറ്റ് എന്നതാണ് കോണ്‍ഗ്രസ് നിലപാട്. അതില്‍ തന്നെ ചങ്ങനാശ്ശേരി വിട്ടു നല്‍കിയേക്കില്ലെന്നും കോണ്‍ഗ്രസ് സൂചിപ്പിക്കുന്നു. ഇരിക്കുറില്‍ നിന്നും കെസി ജോസഫിനെ ചങ്ങനാശ്ശേരിയിലേക്ക് തിരികെ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

ജെഡിയു മത്സരിച്ചത് 7 ഇടത്ത്
കഴിഞ്ഞ ജെഡിയു മത്സരിച്ച കൂത്തുപറമ്പ്, മട്ടന്നൂര്‍, കല്‍പ്പറ്റ, വടകര, എലത്തൂര്‍, ആലപ്പുഴ, നേമം എന്നീ ഏഴ് സീറ്റുകളും ഒഴിഞ്ഞ് കിടപ്പുണ്ട്. ആകെ ഒഴിവ് വരുന്ന 17 സീറ്റുകളില്‍ 6 എണ്ണം തങ്ങള്‍ക്ക് വേണമെന്നാണ് ലീഗിന്‍റെ ആവശ്യം. ആകെ 30 സീറ്റുകളാണ് അവരുടെ ലക്ഷ്യം. നിലവില്‍ 24 ഇടത്താണ് ഇവര്‍ മത്സരിക്കുന്നത്.

ലീഗിന്‍റെ ലക്ഷ്യം
പൂഞ്ഞാര്‍, കരുനാഗപ്പള്ളി, അമ്പലപ്പുഴ, പേരാമ്പ്ര, കൂത്തുപറമ്പ്, കല്‍പ്പറ്റ എന്നീ സീറ്റുകളാണ് യുഡിഎഫില്‍ ലീഗ് അധികമായി ആവശ്യപ്പെടുന്നത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തും പട്ടാമ്പിയിലും ശക്തിയുണ്ടെന്നാണ് മുസ്ലിംലീഗ് വിലയിരുത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടവും ലീഗ് ലീസ്റ്റിലുണ്ട്.

കോണ്‍ഗ്രസ് മത്സരിച്ചത്
കഴിഞ്ഞ തവണ 87 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇത് ഇത്തവണ 95 ആയെങ്കിലും ഉയര്‍ത്തണെന്നാണ് കോണ്‍ഗ്രസ് ആഗ്രഹം. ജോസ് പോയതോടെ കോട്ടയം ജില്ലയിലെ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. ഇതില്‍ ജോസഫുമായുള്ള ചര്‍ട്ടകളും പ്രധാനപ്പെട്ടതാണ്.

ആര്‍എസ്പിയുടെ മത്സരം
കഴിഞ്ഞ തവണ 5 സീറ്റിലാണ് ആര്‍എസ്പി മത്സരിച്ചത്. അഞ്ചിടത്തും തോറ്റെങ്കിലും ഇത്തവണ കൂടുതല്‍ സീറ്റ് വേണമെന്നാണ് അവരുടെ ആവശ്യം. ആര്‍എസ്പിക്ക് ഇത്തവണയും ഒരു സീറ്റ് നല്‍കും. കഴിഞ്ഞ തവണ കുന്നംകുളത്ത് മത്സരിച്ച സിപി ജോണ്‍ ഇത്തവണയും അവിടെ ജനവധി തേടും. ഫോര്‍വേഡ് ബ്ലോക്കിന് സീറ്റ് നല്‍കാന്‍ തിരുമാനിച്ചാല്‍ കണ്ണൂരിലാവും നറുക്ക് വീഴുക.

കേരള കോണ്‍ഗ്രസ് ജേക്കബ്
ജോണി നെല്ലൂര്‍ കൂടി പോയതോടെ കൂടുതല്‍ ക്ഷീണിച്ച കേരള കോണ്‍ഗ്രസ് ജേക്കബ് ഇത്തവണയും ഒരു സീറ്റില്‍ ഒതുങ്ങേണ്ടി വരും. വടകര സീറ്റ് ആര്‍എംപിക്ക് നല്‍കാനുള്ള ചര്‍ച്ചകളും സജീവമാണ്. സീറ്റ് കാര്യത്തില്‍ ലീഗും കോണ്‍ഗ്രസും അനൗപചാരിക ചര്‍ച്ച തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ടോ മൂന്നോ സീറ്റുകള്‍ ലീഗിന് കൂടുതലായി നല്‍കുന്നതിന് കോണ്‍ഗ്രസിന് എതിര്‍പ്പില്ല.

ജോസ് വിഭാഗത്തെ ക്ഷയിപ്പിക്കാന്‍
അതേസമയം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള സീറ്റ് വീതം വെപ്പും ഇതേ രീതിയില്‍ തന്നെയാണ് പുരോഗമിക്കുന്നത്. ജോസിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ ജനസ്വാധീനമുള്ള സ്വതന്ത്രരെ രംഗത്തി ഇറക്കി കളം പിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ജോസ് വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേരെ അടര്‍ത്തിയെടുക്കാനുള്ള നീക്കവും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications