സന്ദീപ് നായര്‍ സിപിഎമ്മുകാരനാണെന്ന് അമ്മ, ഫേസ്ബുക്ക് പറയുന്നത് മറ്റൊരു കഥ; കടുത്ത ബിജെപി അനുഭാവി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിനായും സന്ദീപ് നായര്‍ക്കും വേണ്ടി ശക്തമായ തിരച്ചിലാണ് അന്വേഷണ സംഘം നടക്കുന്നത്. ഇന്ന് രാവിലെയോടെ സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. അരുവിക്കരയിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
ഇവരെ വിശദമായ ചോദ്യം ചെയ്യലിന് കൊച്ചിയിലേക്ക് കൊണ്ടുപോയിരുന്നു. സന്ദീപ് നായരുടെ സ്ഥാപനമാണ് സ്വപ്നയുടെ ക്ഷണം സ്വീകരിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തത്. സ്വപ്നയെ കണ്ടെത്താന്‍ സുഹൃത്തുക്കളെ കേന്ദ്രമാക്കിയാണ് കസ്റ്റംസ് പ്രധാനമായും തിരയുന്നത്. അതേസമയം, സന്ദീപ് നായരുടെ രാഷ്ട്രീയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച ചെയ്യപ്പെടുന്നത്.
അമ്മ പറയുന്നത്
സന്ദീപ് നായര്‍ സിപിഎം പ്രവര്‍ത്തകനാണെന്നാണ് അമ്മ ഉഷ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പലകമ്പനികളിലും മകന്‍ മാറി മാറി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ എഴിടെയാണെന്ന് അറിയില്ല. ഈ അടുത്താണ് കാര്‍ബണ്‍ ഡോക്ടര്‍ എന്ന പരിപാടി തുടങ്ങിയത്. നിറയെ തിരക്കുള്ള ജോലി ആയതുകൊണ്ട് വീട്ടില്‍ ഒന്നും വറാറില്ല. അവന്റെ ജോലിയെ കുറിച്ചൊന്നും തനിക്ക് വ്യക്തമായൊന്നും അറിയില്ലെന്നും അമ്മ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സ്വപ്നയെ കണ്ടത്
സ്വപ്‌ന എന്ന പെണ്‍കുട്ടിയെ ആദ്യമായി കണ്ടത് അവന്റെ കടയുടെ ഉദ്ഘാടനത്തിന്റെ അന്നാണ്. പിന്നെ രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ട്. അവര്‍ക്ക് രാഷ്ട്രീയ നേതാക്കളുമായി വലിയ ബന്ധമാണുള്ളതെന്നും മകന്‍ പറഞ്ഞിട്ടുണ്ടെന്നും അമ്മ ഉഷ പറയുന്നു. മകന് സിപിഎം പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സോഷ്യല്‍ മീഡിയയില്‍
സ്വന്തം മകന്‍ സിപിഎമ്മുകാരനാണെന്ന് പറയുമ്പോഴും സോഷ്യല്‍ മീഡിയ പറയുന്ന കഥ മറ്റൊന്നാണ്. സ്ന്ദീപ് നായര്‍ ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളാണെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്നും കമന്റുകളില്‍ നിന്നും വ്യക്തമാകുന്നത്. കുമ്മനം രാജശേഖരന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പ്രചരണ രംഗത്ത് സന്ദീപ് ഉണ്ടായിരുന്നെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ബിജെപി അനുഭാവി
2015ലും മറ്റും സന്ദീപ് പോസ്റ്റ് ചെയ്ത പല പോസ്റ്റുകളിലും ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു. കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് എന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പൊഫൈലിലാണ് ഇത് വ്യക്തമാകുന്നത്. ഫേസ്ബുക്കിന്റെ കവര്‍ഫോട്ടോയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്.
സന്ദീപ് എഴുതിയത്
2015ന് ശേഷമുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലെല്ലാം സന്ദീപ് ബിജെപിയുടെ കടുത്ത അനുഭാവിയാണെന്ന് വ്യക്തമാകുന്നു. താന്‍ ബിജെപിയാണെന്നും കുമ്മനം രാജശേഖരന്‍ സ്വന്തം വീട്ടിലുണ്ടെന്നും ഞങ്ങള്‍ എല്ലാവരും ഉണ്ടെന്നും സന്ദീപ് എഴുതിയത് കാണാവുന്നതാണ്. തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലായിരുന്നു സന്ദീപ് ആദ്യം ജോലി ചെയ്തത്. പിന്നീട് തിരുവനന്തപുരത്തെ ഒരു ബിജെപി കൗണ്‍സിളറുടെ ഡ്രൈവറായും ഇയാള്‍ ജോലി ചെയ്തിരുന്നു.