'കെ ടി ജലീലിനെ രാജ്യദ്രോഹിയാക്കി ജയിലിലടക്കാൻ രാഷ്ട്രീയ ശ്രമം', പിന്തുണച്ച് മുഹമ്മദ് മുഹ്സിൻ
പട്ടാമ്പി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. അതിനിടെ ഇഡി മന്ത്രി ജലീലിന് ക്ലീൻ ചിറ്റ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ജലീലിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ.
കെടി ജലീലിന് ക്ലീൻ ചിറ്റ്, അഭിവാദ്യങ്ങൾ എന്ന തലക്കെട്ടിലാണ് കുറിപ്പ്. വായിക്കാം: '' ഖുർആൻ നൽകിയതിൻറെ പേരിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയലക്ഷ്യം നടപ്പിലാക്കാൻ ഒരുഭാഗത്ത് വലിയ ശ്രമം നടക്കുന്നു. മറ്റൊരു ഭാഗത്ത് സ്വർണ്ണക്കടത്ത് കേസിൽ ആരോപണങ്ങൾ അഴിച്ചുവിട്ട് കെ ടി ജലീലിനെ രാജ്യദ്രോഹിയാക്കി ജയിലിലടക്കാൻ രാഷ്ട്രീയ ശ്രമം നടത്തുന്നു. മദനിയെപ്പോലെ ജലീലിനെയും ഇല്ലാതാക്കാനുള്ള ശ്രമം 2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയതാണ്.

എന്നാൽ ഈ വലിയ അനീതിക്കെതിരെ ജലീൽ നിലകൊണ്ടത് സത്യം കൊണ്ടും സുതാര്യത കൊണ്ടുമാണ്. മുസ്ലിം ലീഗിൽ നിന്ന് പുറത്തുവന്നതിന്റെപേരിൽ മാത്രമാണ് ഇത്രയും വ്യക്തിപരമായ ആക്രമണം അദ്ദേഹം നേരിടേണ്ടിവരുന്നത്. കോൺഗ്രസ്സും മുസ്ലിംലീഗും സംഘപരിവാറും ഒരേ സ്വരത്തിൽ വിളിച്ചു പറയുന്ന ആരോപണങ്ങളുമായി ജലീലിന് യാതൊരു ബന്ധവുമില്ലെന്ന് തെളിഞ്ഞിരിക്കുന്നു.
ഇനിയെങ്കിലും യുഡിഎഫ് യഥാർത്ഥ കുറ്റവാളികൾക്കെതിരെ പ്രതികരിക്കണം.
ആരെയൊക്കെയോ രക്ഷിക്കാൻവേണ്ടി "നയതന്ത്ര ബാഗേജ് അല്ല" എന്ന് നിരന്തരം പറഞ്ഞ ഒരു കേന്ദ്രമന്ത്രി നിങ്ങളുടെ കൂടെ സമരത്തിന് ചുക്കാൻ പിടിച്ചു നിൽക്കുന്നുണ്ട്. ബോധപൂർവ്വം കേസ് വഴിതിരിച്ചു വിടാനും കേരളത്തിൻറെ സമാധാനം തകർക്കാനും അധികാരമുപയോഗിച്ച് ശ്രമിക്കുന്ന കേന്ദ്രസഹമന്ത്രിക്കെതിരായി ഇനിയെങ്കിലും ലീഗും കോൺഗ്രസ്സും ഒരു ചെറു വിരലെങ്കിലും അനക്കുമോ?
പ്രതിപക്ഷ നേതാവും കൂട്ടരും ബിജെപിക്കെതിരെ വാ തുറക്കും എന്ന് പ്രതീക്ഷിക്കാൻ വകയില്ല. കാരണം ബിജെപിക്കെതിരെ പോരാടാൻ പോയ എംപിമാരെയൊക്കെ തിരിച്ചുവിളിച്ച് കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ പോരാടാൻ എംഎൽഎമാരാക്കി മാറ്റാനുള്ള ശ്രമത്തിലല്ലേ യുഡിഎഫ്. യുഡിഎഫ് ബിജെപിയുടെ സഖ്യകക്ഷിയായി കേരളത്തിൽ മാറി എന്നതിന് ഇതിൽപരം എന്ത് തെളിവാണ് വേണ്ടത്.












Click it and Unblock the Notifications