'ഭീകരവാദി പ്രഗ്യാസിങ്ങ് ഠാക്കൂറിന്‍റെ കേന്ദ്രമന്ത്രിയായുള്ള സത്യപ്രതിജ്ഞ എന്നാണ്': മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഒഡീഷയിലെ ബാലസോറില്‍ നിന്നുള്ള ബിജെപി എംപിയായ പ്രതാപ് ചന്ദ്ര സാരംഗിയായിരുന്ന കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ ട്രെന്‍റിങ്ങ് ടോപ്പിക്ക്. നരേന്ദ്ര മോദി സര്‍ക്കാരിന്‍ കേന്ദ്രമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത സാരംഗിയുടെ ലളിത ജീവിതത്തെ കുറിച്ചായിരുന്നു സോഷ്യല്‍ മീഡിയ വാഴ്ത്തിയത്. എന്നാല്‍ സാരംഗിയുടെ ഭൂതകാലം ചികഞ്ഞാല്‍ ചോരക്കറ പൂണ്ട ചരിത്രം കൂടിയുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഡിഐഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് റിയാസ്. ഗ്രഹാം സ്റ്റൈന്‍സിനെ ചുട്ടുകൊന്ന ധാരാസിംഗിന്‍റെ പ്രിയപ്പെട്ടവനും കേന്ദ്രമന്ത്രിയായി. ഇനി ഭീകരവാദി പ്രഗ്യാസിങ്ങ് ഠാക്കൂറിന്‍റെ കേന്ദ്രമന്ത്രിയായുള്ള സത്യപ്രതിജ്ഞ എന്നാണെന്നും റിയാസ് ഫേസ്ബുക്കില്‍ ചോദിച്ചു. കുറിപ്പ് ഇങ്ങനെ

ഗ്രഹാം സ്റ്റൈൻസിനെ ചുട്ടു കൊന്ന ധാരാസിംഗിന്റെ പ്രിയപ്പെട്ടവനും കേന്ദ്രമന്ത്രി...
1999 ലാണ് ഒഡീഷയിലെ ആദിവാസി മേഖലകളിലെ കുഷ്ട രോഗികൾക്കിടയിൽ മിഷിനറി പ്രവർത്തനം നടത്തിവന്നിരുന്ന ഓസ്ട്രേലിയൻ സ്വദേശി ഗ്രഹാം സ്റ്റൈ നിനേയും, പതിനൊന്നും ഏഴും വയസുള്ള അദ്ദേഹത്തിന്റെ രണ്ടു കുട്ടികളെയും ബജ്റംഗ്ദൾ പ്രവർത്തകർ കാറിലിട്ട് ജീവനോടെ ചുട്ടുകൊന്നത്. ആ ക്രൂരതക്ക് നേതൃത്വം നൽകിയ ദാരാ സിംഗ് എന്ന സംഘ പരിവാർ ഭീകരന് പരസ്യ പിന്തുണയുമായി എത്തിയ അന്നത്തെ ഒഡീഷാ ബജ്റംഗ്ദൾ തലവന്റെ പേര് പ്രതാപ് സാരംഗി എന്നായിരുന്നു.
അതേ സാരംഗി കഴിഞ്ഞ ദിവസം രണ്ടാം മോദി മന്ത്രിസഭയിൽ രണ്ടു വകുപ്പുകളുടെ ചുമതല വഹിക്കുന്ന കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വള്ളികുടിലിൽ താമസിക്കുന്ന, ലളിത ജീവിതം നയിക്കുന്ന സന്യാസിവര്യനാണ് സാരംഗി എന്ന് മാധ്യമങ്ങൾ വാഴ്ത്തി പാടി. 2002 ൽ ത്രിശൂലവും വാളുകളുമേന്തി ഒഡീഷാ നിയമസഭ അക്രമിച്ചതിന്, വിവിധ മതവിഭാഗങ്ങൾക്കിടയിൽ വർഗ്ഗീയ സ്പർധ വളർത്തിയതിന്, കലാപങ്ങൾക്ക് നേതൃത്വം കൊടുത്തതിന്, പണം തട്ടിയെടുത്തതിന് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രതാപ് സാരംഗി.
നിരപരാധികളുടെ രക്തത്തിൽ കൈമുക്കി, അധികാര കസേരകളിലേക്ക് കയറി പോകുന്നവരുടെ വർത്തമാനകാല ഇന്ത്യയിൽ ഭീകരവാദി പ്രഗ്യാസിങ് ഠാക്കൂറിന്റെ കേന്ദ്ര മന്ത്രിയായുള്ള സത്യപ്രതിജ്ഞാ എന്നാണെന്നു മാത്രമേ ഇനി അറിയേണ്ടതൊള്ളൂ.












Click it and Unblock the Notifications