സോണിയ ഗാന്ധിയോട് പറഞ്ഞത് പാർട്ടി രഹസ്യം; രാഷ്‌ട്രീയ ജീവിതത്തിൽ റിട്ടയർമെന്‍റില്ലെന്ന് മുല്ലപ്പള്ളി
രണ്ട് തവണയാണ് സോണിയാജിയുമായി ഇക്കാര്യം സംസാരിച്ചത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി നേതൃത്വത്തിൽ വലിയ അഴിച്ചുപണിയുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്ന സാഹചര്യത്തിൽ മുല്ലപ്പള്ളിയും മാറുമെന്ന് ഉറപ്പായിരുന്നു. എന്നാൽ സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് എന്ന നിലയിൽ ആരുടേയും പേര് അദ്ധ്യക്ഷസ്ഥാനത്തേക്ക് മുന്നോട്ടുവയ്‌ക്കില്ലെന്ന് മുല്ലപ്പള്ളി കേരള കൗമുദിയോട് പറഞ്ഞു.
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ചിത്രങ്ങൾ
കെപിസിസി അദ്ധ്യക്ഷസ്ഥാനം താൻ ഒഴിഞ്ഞെന്നും തികച്ചും സാങ്കേതികമായി മാത്രമാണ് തൽസ്ഥാനത്ത് തുടരുന്നതെന്നും പറഞ്ഞ മുല്ലപ്പള്ളി പുതിയ ആൾ വരാൻ വേണ്ടി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. പാർട്ടിക്ക് ഉത്തമ ബോദ്ധ്യമുളള, അനുയോജ്യനായ, പാർട്ടിയെ കൊണ്ടുനടക്കാൻ കെൽപ്പുളള ഒരാളെ ഹൈക്കമാൻഡ് തീരുമാനിക്കും. എക്‌സായാലും വൈ ആയാലും താൻ ആരുടേയും പേര് പറയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Recommended Video
കൃത്യമായ കാര്യങ്ങൾ സോണിയാജിയെ ധരിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയാണ് സോണിയാജിയുമായി ഇക്കാര്യം സംസാരിച്ചത്. അവർ ഇങ്ങോട്ട് വിളിച്ചതാണ്. എന്നാൽ സംസാരിച്ച വിഷയങ്ങൾ പാർട്ടി രഹസ്യങ്ങളാണെന്നും ആ രൂപത്തിൽ പുറത്ത് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികാലം മുതൽ രാഷ്‌ട്രീയത്തിൽ പ്രവർത്തിച്ച് തുടങ്ങിയ ഒരാളല്ലേ ഞാൻ. ഒരിക്കലും ഒരു പ്രൊഫഷണൽ രാഷ്ട്രീയക്കാരനല്ല ഞാൻ. രാഷ്‌ട്രീയം ഉപജീവനമായി കൊണ്ടുനടന്നിട്ടില്ല. ഇതെല്ലാം ഒരു സമർപ്പണത്തിന്‍റെ ഭാഗമാണ്. അതുകൊണ്ട് തന്നെ രാഷ്‌ട്രീയ ജീവിതത്തിൽ റിട്ടയർമെന്‍റില്ല. അധ്യക്ഷ സ്ഥാനത്തെ പ്രവർത്തനങ്ങളിൽ സംതൃപ്തനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സത്യസന്ധമായും ആത്മാർത്ഥമായുമാണ് ജീവിതത്തിലെ എല്ലാ അസൈൻമെന്‍റുകളും ഞാൻ പൂർത്തീകരിച്ചിട്ടുളളത്.