നാട്ടുകാരെ വിറപ്പിച്ച് കാട്ടാനാകൂട്ടം; നടുറോഡില് കൊമ്പന്റെ താണ്ഡവം!
മൂന്നാർ: നടുറോഡിൽ നാട്ടുകാരെ വിറപ്പിച്ച് കൊലകൊമ്പൻ. മൂന്നാറിലാണ് സംഭവം. മൂന്നാര്‍ ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലാണ് കാട്ടാന അക്രമാസക്തനായി രണ്ടുമണിക്കൂറോളം ഭീതിപരത്തി നിലയുറച്ചത്. ആനക്കാഴ്ച അപ്രതീക്ഷിതമായി ലഭിച്ചതോടെ കാഴ്ചക്കാര്‍ മൊബൈലില്‍ ചിത്രം പകര്‍ത്താന്‍ ആള്‍ക്കാര്‍ ബഹളം കൂട്ടിയതോടെ ആന തുമ്പിക്കൈ ഉയര്‍ത്തി പാഞ്ഞടുക്കുകയും ചെയ്തു. ബസുകളടക്കമുള്ള വാഹനങ്ങളുടെ നേരേയും ഇടയ്ക്ക് പാഞ്ഞടുത്തു. ആനയുടെ ആക്രമണത്തില്‍ മറയൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ടാറ്റാ സുമോയ്ക്ക് കേടു പറ്റിയിട്ടുണ്ട്.
മൂന്നാറില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെ കന്നിമലയ്ക്കും പെരിയവര എസ്റ്റേറ്റിന് ഇടയ്ക്കുളള ഭാഗത്തായിരുന്നു കാട്ടാന നിലയുറപ്പിച്ചത്. ആന നിന്ന സ്ഥലത്ത് റോഡിന് അധികം വീതിയില്ലാതിരുന്നത് വാഹനങ്ങള്‍ കടന്നുപോകുവാന്‍ അവസരമില്ലാതാക്കി. ഇതോടെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയുണ്ടായി. വാഹനങ്ങള്‍ ഹോണ്‍മുഴക്കിയിട്ടും റോഡില്‍ നിന്നും ആന മാറുവാന്‍ കൂട്ടാക്കാത്തതോടെ വാഹനങ്ങളിലെ യാത്രക്കാര്‍ ഇറങ്ങി കാഴ്ച്ചക്കാരാവുകയും ചെയ്തു. ഇതോടെ ആന അക്രമാസക്തമാകുകയായിരുന്നു.
ചുറ്റും നിരന്ന വാഹനങ്ങള്‍ക്കെതിരെയും ആള്‍ക്കാര്‍ക്കെതിരെയും കാട്ടാന അക്രമാസക്തനായി പാഞ്ഞടുത്തു. എന്നാല്‍ ആനയെ പ്രോകോപിപ്പിച്ച് ജനങ്ങള്‍ മൊബൈലില്‍ പകര്‍ത്തുവാന്‍ ശ്രമിച്ചതും രംഗം കൂടുതല്‍ വഷളാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്. വൈകിട്ട് മൂന്നു മണിയോടെയാണ് കാട്ടാനകൾ റോഡിലേക്കെത്തിയത്. സ്റ്റേറ്റുകളില്‍ നിന്നെത്തിയ തൊഴിലാളികള്‍ ആനയെ കാട്ടിലേയ്ക്ക് അയക്കുവാനുള്ള ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. പിന്നീട് അഞ്ചരയോടെയാണ് കാട്ടാനകൾ കാട്ടിലേക്ക് മടങ്ങഇയത്. എന്നാൽ ഇത്രയും മണിക്കൂർ കാട്ടാന യാത്രക്കാരെ പരിഭ്രാന്തരാക്കിയിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയില്ലെന്നും ആരോപണമുണ്ട്.