മരുമകനെ കുത്തിക്കൊന്ന കേസ്: ഭാര്യാപിതാവിനായി പോലീസ് തിരച്ചിൽ
തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ ഒരുനോക്കുകാണാനായി ഇന്നലെ സ്വകാര്യ ആശുപത്രിയിലെത്തിയ സെക്രട്ടറിയേറ്റ് ജീവനക്കാരനെ ഭാര്യാപിതാവ് കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയായ ഭാര്യാപിതാവിനായി പോലീസ് തെരച്ചില് ശക്തമാക്കി.അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചതായാണ് അറിയുന്നത്. നേമം കല്ലിയൂർ വിവേകാനന്ദ നഗറിൽ മേലെ തോട്ടത്തുവിള സൂര്യകാന്തി വീട്ടിൽ സുധാകരൻ - പ്രഭാവതി ദമ്പതികളുടെ മകൻ കൃഷ്ണകുമാറിനെ (29) കൊലപ്പെടുത്തിയ കേസിലെ പ്രതി കല്ലിയൂർ വള്ളംകോട് ഗീതുനിവാസിൽ ഉദയകുമാറിനെ (61) കണ്ടെത്താനാണ് തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
തമിഴ്നാട്ടിൽ ഉദയകുമാറിന് ചില സുഹൃത്തുക്കളുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം അവിടേക്ക് തിരിച്ചത്. കൃഷ്ണകുമാർ കൊല്ലപ്പെട്ട സംഭവമറിഞ്ഞതോടെ ഇയാൾ ഏതെങ്കിലും സുരക്ഷിത താവളത്തിൽ ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം ഉദയകുമാറിനായി അന്വേഷണം ശക്തമാക്കുന്നതിന്റെയും തെരച്ചിൽ വ്യാപകമാക്കുന്നതിന്റെയും ഭാഗമായി ഇയാളുടെ ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പ്രസിദ്ധീകരിക്കും.

വഞ്ചിയൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേഷ് വി. നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പതിനൊന്നുമാസം മുൻപാണ് ഉദയകുമാറിന്റെ മകൾ അലീനയും സെക്രട്ടറിയേറ്റ് സഹകരണ വകുപ്പ് ജീവനക്കാരനായ കൃഷ്ണകുമാറും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ അലീനയുടെ കുടുംബം ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കൃഷ്ണകുമാറുമായി ശത്രുതയിലായിരുന്നു. ഇക്കഴിഞ്ഞ 12ന് അലീന പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും കുഞ്ഞിനെ കാണാനായി കൃഷ്ണകുമാറിനെയോ കുടുംബത്തെയോ അലീനയുടെ വീട്ടുകാർ സമ്മതിച്ചിരുന്നില്ല.












Click it and Unblock the Notifications