ഭക്തർക്ക് പ്രസാദമായി നൽകുക മഞ്ച്; സംഭവം ആലപ്പുഴയിൽ, ഐതീഹ്യമാണ് ബഹുരസം, ഇങ്ങനെയുമുണ്ടോ ഭക്തി!
ആലപ്പുഴ: അരവണ, അവിൽ, പായസം തുടങ്ങി പലതും പ്രസാദമായി കൊടുക്കുന്ന ക്ഷേത്രങ്ങളുണ്ട് കേരളത്തിലും പുറത്തും. എന്നാൽ മഞ്ച് പ്രസാദമായി കൊടുക്കുന്ന ക്ഷേത്രം എന്ന് പറയുന്നത് വിശ്വസിക്കാൻ കുറച്ച് പ്രയാസമാണ്. എന്നാൽ വിശ്വസിച്ചേ പറ്റൂ. സംഭവം സത്യമാണ്. അലപ്പുഴ ജില്ലയിലെ തലവടിയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം.
തെക്കന്‍ പളനി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലാണ് ഈ അപൂര്‍വ്വ വഴിപാടുള്ളത്. ക്ഷേത്രത്തിലേക്ക് ഭക്തര്‍ സമര്‍പ്പിക്കുന്ന കാഴ്ച ദ്രവ്യങ്ങളില്‍ പ്രധാനി മഞ്ച് തന്നെ. ക്ഷേത്രത്തില്‍ കുട്ടികളെ തുലാഭാരം തൂക്കുന്നതും മഞ്ച് കൊണ്ട് തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

ഇന്ത്യയിലെ തന്നെ കൗതുകം
ഇന്ത്യയില്‍ മറ്റൊരു അമ്പലത്തിലും മഞ്ച് വഴിപാട് നല്‍കുന്നില്ല എന്നതാണ് മറ്റൊരു കൗതുകം. ക്ഷേത്രത്തിനു സമീപത്തുള്ള കടകളില്‍ എല്ലാം തന്നെ മഞ്ച് തന്നെയാണ് പ്രധാന കച്ചവടം. ക്ഷേത്രത്തിലേക്കെത്തുന്ന ആളുകളുടെ കയ്യില്‍ എല്ലാം തന്നെ മഞ്ച് പായ്ക്കറ്റ് കാണാന്‍ കഴിയും.

പഴനിക്ക് സമാനമായ ക്ഷേത്രം
ക്ഷേത്ര പ്രതിഷ്ഠയായ മുരുകനെ മഞ്ച് മുരുകന്‍ എന്നാണ് അറിപ്പെടുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ തന്നെ പറയുന്നു. പഴനിക്ക് സമാനമാണ് ആലപ്പുഴ തലവടിയിലെ സുബ്രഹ്മണ്യക്ഷേത്രമെന്നത് വിശ്വാസം. ബാലമുരുകനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇവിടെയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫുഡ് കമ്പനിയായ നെസ്‌ലെയുടെ മഞ്ച് ചോക്ലേറ്റ് വഴിപാടായി നൽകുന്നത്.

ഏഴ് വർഷം
കഴിഞ്ഞ ഏഴുവര്‍ഷത്തോളമായി ബാലമുരുകന്‍ മഞ്ച് മുരുകനാണ്. മഞ്ച് കൈയ്യില്ലാതെ ഒരു കുട്ടികളും ക്ഷേത്രത്തില്‍ പ്രവേശിക്കാറില്ല. പ്രാര്‍ത്ഥന കഴിഞ്ഞ് പോകുന്നവരുടെ കൈയ്യിലും മഞ്ചാണ് പ്രസാദമായി ഭരണസമിതി കൊടുത്തയക്കാറെന്ന് പൂജാരി പറയുന്നു.

ഐതീഹ്യമാണ് ബഹുരസം
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രദര്‍ശനത്തിനെത്തിയ ഒരു കുട്ടി മഞ്ച് അമ്പല നടയില്‍ വച്ചു. തൊഴുതു മടങ്ങി വന്നപ്പോള്‍ മഞ്ച് കാണാനില്ല. ഇതറിഞ്ഞ ഭക്തരാണ് മുരുകനെ പ്രീതിപ്പെടുത്താനായി മഞ്ചുമായി ക്ഷേത്രത്തില്‍ എത്തിത്തുടങ്ങിയത്. ഇത് പിന്നീട് ആചാരത്തിന്റെ ഭാഗമാവുകയും ചെയ്യുകയായിരുന്നു.

അന്യമതത്തിൽപെട്ട കുട്ടി
അന്യ മതത്തില്‍പ്പെട്ട ഒരു കുട്ടി അമ്പലത്തില്‍ കയറുകയും തുടര്‍ന്ന് മാതാപിതാക്കള്‍ നന്നായി ശിക്ഷിക്കുകയും ചെയ്തു. ഇതോടെ കുട്ടിക്ക് മാനസികാസ്വാസ്ഥ്യവും അകാരണമായ ഭീതിയും തുടങ്ങി. തുടര്‍ന്ന് കുട്ടിയുമായി അമ്പലത്തിലെത്തിയ മാതാപിതാക്കളോട് കുട്ടിക്ക് കുറച്ച് പണം നല്‍കി ഇഷ്ടമുള്ളത് വാങ്ങിക്കൊണ്ട് വന്ന് ക്ഷേത്ര നടയില്‍ വക്കാനാണത്രെ പൂജാരി ആവശ്യപ്പെട്ടത്. കുട്ടി കൊണ്ടുവന്ന് വച്ചതാകട്ടെ ഒരു മഞ്ചും. തിരിച്ച് വീട്ടിലെത്തിയ കുട്ടിയുടെ അസ്വസ്ഥതയും പേടിയും എല്ലാം പമ്പ കടന്നു എന്നും പറപ്പെടുന്നു.

എന്തിനും ഏതിനും മഞ്ച്
എന്ത് തന്നെയായാലും ഏഴ് വർഷത്തിനുള്ളിലാണ് ഈ ഐതീഹ്യങ്ങളെല്ലാം നടന്നതെന്നാണ് ഞെട്ടിപ്പിക്കുന്നത്. എന്തായാലും സ്വിറ്റസർലാന്റ് ഉൽപ്പന്നമായ മഞ്ചിന് വൻ കച്ചവടമാണ് ക്ഷേത്ര പരിസരങ്ങളിലും മറ്റും. എന്തിനും ഏതിനും മഞ്ചാണിവിടെ പ്രധാനം.












Click it and Unblock the Notifications