'പിന്നെ കാണുന്നത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മൂലയ്ക്കിരിക്കുന്നത്'! മന്ത്രിക്ക് വിമർശനം
കോഴിക്കോട്: കാസര്‍കോട് ജില്ലയെ അപമാനിച്ചുവെന്ന് ആരോപിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് രൂക്ഷ വിമര്‍ശനം. മാതൃഭൂമി ചാനലില്‍ സംസാരിക്കവേ മന്ത്രി കാസര്‍കോട് ജില്ലയിലെ മലയോര മേഖലയെ ഓണംകേറാമൂല എന്ന് വിശേഷിപ്പിച്ചു എന്നാരോപിച്ച് ലീഗ് നേതാവ് അബ്ദുള്‍ റഹ്മാന്‍ ആണ് രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ കാസര്‍കോട് നിന്ന് പോയ ഇ ചന്ദ്രശേഖരനെ പിന്നെ കാണുന്നത് ദിവസവും 6 മണിക്ക് മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനത്തില്‍ ഒരു മൂലയ്ക്ക് ഇരിക്കുന്നതാണ് എന്നും ലീഗ് നേതാവ് പരിഹസിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
നമ്മുടെ ചന്ദ്രേട്ടന് എന്ത് പറ്റി..
'' നമ്മുടെ ചന്ദ്രേട്ടന് എന്ത് പറ്റി.. കാസർകോട് മെഡിക്കൽ കോളേജ് ഓണം കേറാ മൂലയിലാണെന്നും മംഗലാപുരത്ത് പോകുന്ന ദൂരം ഉക്കിനടുക്കത്തിന് ഉണ്ടന്നും, കർണ്ണാടക ആസ്പത്രി ലോബിയെ സഹായിക്കുന്നതിന് വേണ്ടിയാണ് അവിടെ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും നമ്മുടെ സംസ്ഥാനത്തിന്റെ രണ്ടാമനായ മന്ത്രി. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന നമ്മുടെ സ്വന്തം ചന്ദ്രേട്ടൻ മാതൃഭൂമി ചാനലിൽ വലിച്ചു കേറ്റുമ്പോൾ സത്യത്തിൽ അറിയാതെ മനസ്സ് ചോദിച്ചു. എങ്ങിനെയുള്ള മനുഷ്യനായിരുന്നു എന്ത് പറ്റി മൂപ്പർക്ക്..
ഓണം കേറാ മൂല മന്ത്രിയുടെ ഭാഷ
കഴിഞ്ഞ യുഡിഎഫ് സർക്കാർ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് എന്ന നയം നടപ്പിലാക്കാൻ തീരുമാനിച്ചപ്പോഴാണ് കാസർകോട് ജില്ലക്കും മെഡിക്കൽ കോളേജ് ലഭിച്ചത്. എൻഡോസൾഫാൻ ഇരകൾ വളരെയധികമുള്ള കാസർകോടിന്റെ മലയോര മേഖലയിൽ (ഓണം കേറാ മൂല മന്ത്രിയുടെ ഭാഷ) ഉക്കിനടുക്കയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി പ്രവർത്തി ആരംഭിച്ചത്. പ്രവർത്തി നടക്കുന്നതിനിടയിൽ തെരഞ്ഞെടുപ്പ് വന്നു.. ഭരണമാറ്റമുണ്ടായി.നമ്മുടെ നിർഭാഗ്യത്തിന് ചന്ദ്രേട്ടൻ മന്ത്രിയാവുകയും ചെയ്തു.
അതൊരു നിഷ്ക്രിയ ആസ്തി
സ്വന്തം പാർട്ടിക്കാർ തന്നെ പറയുന്നത് അതൊരു നിഷ്ക്രിയ ആസ്തിയെന്നാണ് .കഴിഞ്ഞ മാർച്ച് 14 ന് കാസർകോട് വിട്ട ചന്ദ്രട്ടേനെ പിന്നെ നമ്മൾ കാണുന്നത് എല്ലാ ദിവസവും 6 മണിക്ക് മുഖ്യമന്ത്രി നടത്തുന്ന പത്ര സമ്മേളനത്തിൽ ഒരു മൂലക്കിരുക്കുന്നതാണ്. അതിനിടയിലാണ് മന്ത്രി അവർകൾ മാതൃഭൂമി ചാനലിൽ കയറി തന്റെ ജില്ലയിലെ ഏറ്റവും കൂടുതൽ പാവങ്ങൾ ജീവിക്കുന്ന എൻഡോസൾഫാൻ ഇരകൾ ഏറ്റവും കൂടുതൽ അധിവസിക്കുന്ന മലയോര മേഖലയെ ഓണാം കേറാ മൂലയെന്ന് വിശേഷിപ്പിച്ചു കളഞ്ഞത്.
മന്ത്രി പദവി തലക്ക് പിടിച്ചോ ?
ചന്ദ്രേട്ടാ താങ്കൾക്ക് എന്ത് പറ്റി? മന്ത്രി പദവി തലക്ക് പിടിച്ചോ ? പിണറായിയുടെ തൊട്ടടുത്തിരുന്ന് പിണറായിയെ അനുകരിക്കുകയാണോ? എങ്ങിനെയാണ് താങ്കൾക്ക് അത് പറയാൻ സാധിച്ചത്? ഓണം കേറാ മൂലയിലെ താങ്കളുടെ സഖാക്കൾ താങ്കളുടെ വാക്ക് കേട്ട് നെഞ്ച് പൊട്ടി കരയുന്നത് താങ്കൾ കാണുന്നില്ലേ? ചന്ദ്രേട്ടാ താങ്കൾ ഈ ജില്ലയിലെ ഏക മന്ത്രിയല്ലേ. അവസാന വാക്കും നിങ്ങളല്ലേ.ഞാനൊരു കാര്യം ചോദിക്കട്ടെ.. താങ്കൾ മന്ത്രിയായ കഴിഞ്ഞ നാല് വർഷത്തിനിടയിൽ താങ്കൾ ഒരിക്കലെങ്കിലും ഉക്കിനടുക്കയിൽ പോയിട്ടുണ്ടോ?
താങ്കളുടെ സംഭാവന എന്താണ്
മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തി വിലയിരുത്തിട്ടുണ്ടോ.ഇടത് സർക്കാറിന്റെ ഇക്കാലയളവിലെ ബജററുകളിൽ ഒരു നയാ പൈസ കാസർകോട് മെഡിക്കൽ കോളേജിന് വേണ്ടി വകയിരുത്തിട്ടുണ്ടോ..? കാസർകോട് മെഡിക്കൽ കോളേജിന് മുൻ മുഖ്യമന്ത്രി ഓണാം കേറാ മൂലയിൽ തറക്കല്ലിടാൻ പോയപ്പോൾ തടയാൻ പോയതല്ലാതെ പിന്നെ എപ്പോഴെങ്കിലും ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടുണ്ടോ..? കാസർകോട് മെഡിക്കൽ കോളേജിന് താങ്കളുടെ സംഭാവന എന്താണ്.
ഒരു മുൾ കീരീടമായി
ഒരു മന്ത്രി എന്ന നിലയിൽ ഈ ജില്ലക്ക് താങ്കളുടെ സംഭാവന എന്താണ്. താങ്കളുടെ പാർട്ടിക്കാർ പറയുന്നത് പോലെ താങ്കളൊരു നിഷ്ക്രിയ ആസ്തി ആയിപ്പോയല്ലോ.ആയിരക്കണക്കിന് ജനങ്ങൾ അധിവസിക്കുന്ന കാസർകോടിന്റെ മലയോര മേഖലയെ ഓണാം കേറാ മൂലയെന്നു് വിശേഷിപ്പിക്കാൻ മാത്രം എന്താണ് ഇവിടെ സംഭവിച്ചത്. താങ്കളുടെ ആ ഒരു വാക്ക് സോഷ്യൽ മീഡിയകളിൽ നിറഞ്ഞൊഴുകയാണ് ഒരു മുൾ കീരീടമായി. ഉപകാരം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഒരു ഉപദ്രവകാരിയാകാൻ താങ്കൾക്ക് കഴിഞ്ഞതിൽ വലിയ ദു:ഖമുണ്ട്... ക്ഷമിക്കുക''.