'ഏതെല്ലാം കക്ഷികൾക്കൊപ്പമാണ് കിടക്കപ്പായ പങ്കിട്ടതെന്ന് മറക്കരുത്', പിണറായിക്കെതിരെ നജീബ് കാന്തപുരം
കോഴിക്കോട്: വഖഫ് വിവാദത്തിൽ മുസ്ലീം ലീഗും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുളള ഏറ്റുമുട്ടൽ കടുക്കുന്നു. വഖഫ് വിവാദത്തിൽ മുസ്ലീം ലീഗിനെ മുഖ്യമന്ത്രി ശക്തമായി കടന്നാക്രമിക്കുകയാണ്. മുസ്ലീം ലീഗ് വർഗീയ ധ്രുവീകരണം നടത്തുകയാണെന്ന് കോഴിക്കോട് നടന്ന വഖഫ് റാലിക്ക് പിന്നാലെ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രിക്ക് മറുപടിയുമായി മുസ്ലീം ലീഗ് നേതാവ് നജീബ് കാന്തപുരം രംഗത്ത് വന്നിരിക്കുകയാണ്. മുസ്ലിം ലീഗിനെ തകർക്കാൻ എന്നും പിണറായി വിജയൻ മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതായി നജീബ് കാന്തപുരം ആരോപിച്ചു. നീതി ചോദിക്കുന്നവരുടെ നെറ്റിയിൽ തീവ്രവാദമൊട്ടിക്കുന്നത് മോദിസമാണ് എന്നും അദ്ദേഹം വിമർശിച്ചു.

നജീബ് കാന്തപുരത്തിന്റെ പ്രതികരണം: '' ബഹുമാന്യനായ മുഖ്യമന്ത്രീ, താങ്കൾ മുസ്ലിം ലീഗിനെതിരെ നടത്തുന്ന ഓരോ വിമർശനവും ഞങ്ങൾ പൂമാലകളായി സ്വീകരിക്കുന്നു. നിങ്ങൾ എണ്ണിത്തരുന്നത് വാങ്ങിക്കഴിച്ച് നിങ്ങളുടെ ചിറകിനടിയിൽ ഒരു സമുദായം നിൽക്കണമെന്ന ധിക്കാരപരമായ നിലപാട് ആരു പരിഗണിക്കാൻ... സ്വന്തം അസ്തിത്വവും ആത്മാഭിമാനവും അതിലേറെ അവകാശ ബോധവുമുള്ള ഒരു ജനതയാണ് കേരളത്തിലെ മുസ്ലിംകൾ. ഞങ്ങൾ നീതിയാണ് ആവശ്യപ്പെട്ടത്. താങ്കൾ ഇരട്ട നീതിയാണ് നടപ്പാക്കിയത്.
മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഭരണഘടനക്കും നിയമ സംവിധാനങ്ങൾക്കും എതിരെയാണ് നിങ്ങൾ നിയമമുണ്ടാക്കിയത്. അത് തെറ്റാണെന്നും തിരുത്തണമെന്നുമാണ് ഞങ്ങൾ നിരന്തരം ആവശ്യപ്പെടുന്നത്. മുസ്ലിം ലീഗിനെ തകർക്കാൻ എന്നും മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ച താങ്കൾ സമുദായത്തിനകത്തെ ഏതെല്ലാം കക്ഷികൾക്കൊപ്പമാണ് കിടക്കപ്പായ പങ്കിട്ടതെന്ന് മറക്കരുത്. ലീഗ് അന്നുമിന്നും ഈ നാടിനെ ഒന്നിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ.

നിങ്ങൾ ലീഗിനു നേരെ വിരൽ ചൂണ്ടി മുസ്ലിം സമുദായത്തെ നിശബ്ദമാക്കാമെന്നാണ് വ്യാമോഹിക്കുന്നത്. അത് നടപ്പില്ല മുഖ്യമന്ത്രീ... അങ്ങേക്ക് ഈ സമുദായത്തെക്കുറിച്ചും മുസ്ലിം ലീഗ് പാർട്ടിയെക്കുറിച്ചും ഒരു ചുക്കും മനസ്സിലായിട്ടില്ലെന്ന് മാത്രമെ പറയാനുള്ളൂ. നീതി ചോദിക്കുന്നവരുടെ നെറ്റിയിൽ തീവ്രവാദമൊട്ടിക്കുന്നത് മോദിസമാണ്. താങ്കൾക്കിപ്പോൾ ചേരുന്നത് ഏത് പട്ടമാണെന്ന് ജനങ്ങൾക്ക് നന്നായറിയാം....''

വഖഫ് വിവാദത്തിൽ നേരത്തെയും നജീബ് കാന്തപുരം മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു. വഖഫ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ ലീഗ് പ്രതിനിധികളാരും പ്രതികരിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദം നുണയാണെന്ന് നജീബ് കാന്തപുരം ആരോപിച്ചു. പ്രതികരണം ഇങ്ങനെ: '' ആദ്യം മുഖ്യമന്ത്രി നുണപറയുന്നത് അവസാനിപ്പിക്കണം. സമൂഹ നന്മ മുൻനിറുത്തി അതിനു വേണ്ടിയൊരു ബിൽ പാസാക്കിയാലും നാടിന് ഗുണമേ ഉണ്ടാകൂ. ആദ്യം നുണ പറഞ്ഞത് പി.എസ്.സിക്ക് വിടുന്നത് സർക്കാർ താല്പര്യമല്ലെന്നാണ്. തെറ്റാണെന്ന് ഇതിനോടകം വ്യക്തമായി.

വഖഫ് ബിൽ അവതരണ വേളയിൽ ലീഗ് നേതാക്കൾ ആരും സംസാരിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞ അടുത്ത നുണ.എല്ലാം രേഖയിലുണ്ട്. സംസാരിച്ച സമയവും തിയ്യതിയും ഹാജറാക്കാം. സഭാ ടിവിയിലെ വീഡിയോ തന്നെ പരിശോധിക്കാം. ബില്ലിന്മേലുള്ള ചർച്ചക്ക് മുമ്പ് തന്നെ നിയമസഭയിൽ ഈ വിഷയം അവതരിപ്പിക്കാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്.ചർച്ചയിൽ പങ്കെടുത്ത് പികെ കുഞ്ഞാലിക്കുട്ടി സാഹിബ്, കെ.പി.എ മജീദ് സാഹിബ്, ആബിദ് ഹുസൈൻ തങ്ങൾ, പി. ഉബൈദുല്ല, അഡ്വ: എൻ.ഷംസുദ്ദീൻ , യു.എ ലത്തീഫ് , പി.കെ ബഷീർ ഉൾപ്പെടെയുള്ളവർ സംസാരിച്ചത് മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലേ?

നിയമസഭയിൽ രേഖയാണ്. ആരും സംസാരിച്ചില്ലെന്ന തന്റെ നുണ രേഖാമൂലം തെളിയിക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. ചെറിയൊരു ആഹ്വാനം കൊണ്ടുമാത്രം കോഴിക്കോട് കടപ്പുറം നിറഞ്ഞപ്പോൾ, പ്രസക്ത പ്രസംഗങ്ങളുടെ ചെറിയ ഭാഗങ്ങൾ മാത്രം കേട്ട് ഇത്രമാത്രം അസ്വസ്ഥത കാണിച്ച മുഖ്യമന്ത്രി, കണ്ടാലറിയാവുന്ന പതിനായിരം പേർക്കെതിരെ കേസെടുക്കും പോലും. അദ്ദേഹം പരിപാടി മുഴുവൻ വീക്ഷിക്കാതിരുന്നത് നന്നായി. നിറക്കാൻ ജയിലുകൾ തികയാതെ വരും. സമുദായത്തിനിടയിൽ ഭിന്നിപ്പുണ്ടാക്കാനും മറ്റുമായി നിങ്ങൾ കണ്ടെത്തിയ ആയുധം വഖ്ഫ് ബോർഡാണ്.

വിശ്വാസ വിചാരവുമായി അഭേദ്യ ബന്ധമുള്ള വഖഫിൽ രാഷ്ട്രീയമായി കൈവെച്ചത് തന്നെ വിശ്വാസികളോടുള്ള വഞ്ചനയാണ്. പോരാത്തതിന്, പ്രതിഷേധിച്ചവർക്കെതിരെ കേസും. മുഖ്യമന്ത്രിക്ക് യു-ടേൺ അടിച്ചേ മതിയാവൂ. കാരണം, സമരമുഖത്ത് മുസ്ലിം ലീഗും കണ്ടും പ്രവർത്തിച്ചും അറിയാവുന്ന ലക്ഷക്കണക്കിന് അണികളുമുണ്ട്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യൂ.. അതുകൊണ്ട് തളരുന്ന പാർട്ടിയല്ല മുസ്ലിം ലീഗ് എന്ന് ഞങ്ങൾ തെളിയിച്ച് തരാം..''












Click it and Unblock the Notifications