പശുവിനെ വാങ്ങാൻ ശ്രമിച്ച മുസ്ലീം യുവാവിന് നേരെ ആക്രമണം,കാസർകോട് അതിർത്തിയിൽ സംഘർഷാവസ്ഥ..
പരിക്കേറ്റ മുഹമ്മദ് ഹനീഫിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാസർകോട്: പശുവിനെ വാങ്ങാൻ ശ്രമിച്ച മുസ്ലീം യുവാവിന് നേരെ ആക്രമണം. കേരള അതിർത്തിയോട് ചേർന്ന മംഗലാപുരം ബന്ത്വാൾ കന്യാന ടൗണിലാണ് സംഭവം. കന്യാന നൊക്ലാജിയിൽ മുഹമ്മദ് ഹനീഫി(36)ന് നേരെയാണ് ആക്രമുണ്ടായത്.
പരിക്കേറ്റ മുഹമ്മദ് ഹനീഫിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുഗുളി ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവങ്ങളുടെ തുടക്കം. കന്യാന സ്വദേശിയായ മുഹമ്മദ് ഹനീഫ് മുഗുളി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് പശുവിനെ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉടമയുമായി ചർച്ച നടത്തിയിരുന്നു.

ഹനീഫ് പശുവിനെ വാങ്ങാൻ ശ്രമിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ മർത്തനാടി ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം അഴിച്ചുവിട്ടത്. ദിനേശും സംഘവും ഹനീഫിനെ ക്രൂരമായി മർദ്ദിച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഹനീഫിനെ സുഹൃത്തുക്കൾ ദിനേശിനെയും സംഘത്തിനെയും നേരിട്ടതോടെ കന്യാന ടൗണിൽ സംഘർഷാവസ്ഥയുണ്ടായി.
ഇരുകൂട്ടരും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷത്തിന് അയവ് വരുത്തിയത്. എന്നാൽ ചിലർ ടൗണിലെ കടകൾ നിർബന്ധിപ്പിച്ച് അടപ്പിച്ചതും, വാക്കേറ്റത്തിലേർപ്പെട്ടതും വീണ്ടും സംഘർഷാവസ്ഥയ്ക്ക് കാരണമായി. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. കാസർകോട് ജില്ലയുടെ അതിർത്തിയോട് ചേർന്ന പ്രദേശമാണ് ബന്ത്വാളും കന്യാനയും.












Click it and Unblock the Notifications