'നീളുന്ന താടി, ചുരുങ്ങുന്ന പ്രതിച്ഛായ'; ചെപ്പടി വിദ്യ ജനം തിരിച്ചറിയുമെന്ന് ജയരാജൻ
തിരുവനന്തപുരം; ഭരണം രണ്ട് വർഷം പിന്നിടുമ്പോൾ കേന്ദ്ര ബിജെപി സർക്കാറിന്റെ പ്രതിച്ഛായ തകർന്നുവെന്ന കുറ്റസമ്മതമാണ് മന്ത്രിമാരെ മാറ്റിയ മോഡിയുടെ നടപടിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.നീണ്ടുപോകുന്ന താടി വെട്ടാനാവാതെ മന്ത്രിമാരെ വെട്ടിമാറ്റി തൃപ്തിയടയുകയാണ് പ്രധാനമന്ത്രി. കോവിഡ് പ്രതിരോധകാര്യത്തിൽ കേന്ദ്രസർക്കാർ സമ്പൂർണ്ണ പരാജയമാണ്. ആരോഗ്യമന്ത്രിയെ മാറ്റിയാൽ പരാജയത്തിന് ഉത്തരവാദി ആരോഗ്യമന്ത്രിയാവും. പ്രധാനമന്ത്രിക്ക് രക്ഷപ്പെടാം. അതാണ് ഇത്തരം ചെപ്പടി വിദ്യയിലൂടെ ഉദ്ദേശിക്കുന്നതെങ്കിൽ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

പ്രധാനമന്ത്രി താടിവെട്ടിയില്ലെങ്കിലും മന്ത്രിമാരെ വെട്ടിമാറ്റി. ഭരണം രണ്ട് വർഷം പിന്നിടുമ്പോൾ കേന്ദ്ര ബിജെപി സർക്കാറിന്റെ പ്രതിച്ഛായ തകർന്നുവെന്ന കുറ്റസമ്മതമാണ് മന്ത്രിമാരെ മാറ്റിയ മോഡിയുടെ നടപടി. നീണ്ടുപോകുന്ന താടി വെട്ടാനാവാതെ മന്ത്രിമാരെ വെട്ടിമാറ്റി തൃപ്തിയടയുകയാണ് പ്രധാനമന്ത്രി. കോവിഡ് പ്രതിരോധകാര്യത്തിൽ കേന്ദ്രസർക്കാർ സമ്പൂർണ്ണ പരാജയമാണ്. ആരോഗ്യമന്ത്രിയെ മാറ്റിയാൽ പരാജയത്തിന് ഉത്തരവാദി ആരോഗ്യമന്ത്രിയാവും. പ്രധാനമന്ത്രിക്ക് രക്ഷപ്പെടാം. അതാണ് ഇത്തരം ചെപ്പടി വിദ്യയിലൂടെ ഉദ്ദേശിക്കുന്നതെങ്കിൽ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.
സഹകരണവകുപ്പ് അമിത്ഷായെ ഏൽപ്പിച്ചതും ധനമന്ത്രിയെ പൊതുമേഖല വിറ്റഴിക്കാൻ ഏൽപ്പിച്ചതും അതോടൊപ്പം സഹകരണ മേഖലയിൽ സംസ്ഥാനങ്ങൾക്കുള്ള അവകാശങ്ങൾ കവർന്നെടുക്കുന്നതും കടുത്ത രാജ്യ ദ്രോഹമാണ്.
പ്രതിദിന ഇന്ധന വിലക്കയറ്റവും കർഷക-തൊഴിലാളി ദ്രോഹ നിയമങ്ങളും ന്യൂനപക്ഷ വേട്ട ലക്ഷ്യമാക്കിയുള്ള ദേശീയ പൗരത്വ രജിസ്റ്ററും പൊതുമേഖല മുഴുവൻ വിറ്റഴിക്കുന്ന നയവും ബന്ധപ്പെട്ട മന്ത്രിമാരുടെ വ്യക്തിപരമായ നയമല്ല. ബിജെപി സർക്കാറിന്റെ കോർപ്പറേറ്റ് അനുകൂലവും ജനവിരുദ്ധവുമായ നയമാണ്. ഈ നയം മാറ്റാതെ 36 പുതുമുഖങ്ങളെ മന്ത്രിമാരാക്കിയാലൊന്നും സർക്കാറിന്റെ തകർന്ന പ്രതിച്ഛായ പുനഃസ്ഥാപിക്കാനാവില്ല.
ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ സാമൂഹ്യനീതി, റെയിൽവേ,വ്യോമയാനം, തുറമുഖ-ഷിപ്പിങ്ങ്, പെട്രോളിയം-സ്റ്റീൽ, വാർത്താവിനിമയം ഉൾപ്പെടെ പ്രധാന വകുപ്പ് മന്ത്രിമാരെയെല്ലാം മാറ്റിയിട്ടുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ടതാണ് പല വകുപ്പുകളും. ലക്ഷ്യം വ്യക്തമാണ്. ബിജെപി സർക്കാറിന്റെ പൊതുനയമായ പൊതുമേഖലാ വില്പന വേഗതയിൽ നടപ്പാക്കുക എന്നതാണത്. അതിന് മന്ത്രിമാരുടെ മാറ്റം സഹായിച്ചേക്കാം.
പുതിയ സന്തോഷവുമായി നിമിഷ സജയന്‍; പുതിയ ചുവട് വയ്പ്പിന് തയ്യാറായി നടി
അത് രാജ്യതാല്പര്യമല്ല. ആറ് മാസമായി നടന്നുവരുന്ന കർഷകസമരത്തെ അനുഭാവപൂർവ്വം പരിഗണിക്കാനും കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കാനും ഇന്ധനവിലനിർണ്ണായവകാശം കേന്ദ്ര സർക്കാർ ഏറ്റെടുക്കാനും പൊതുമേഖലാ ഓഹരി വില്പന നിർത്തിവെക്കാനും ജാതി-മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന വ്യവസ്ഥ റദ്ദാക്കാനും കോൺഗ്രസ്സിൽ നിന്നും തൃണമൂലിൽ നിന്നും ബിജെപിയിലെത്തിയ പുതിയ മന്ത്രിമാർക്ക് കഴിയുമോ എന്നാണ് അറിയേണ്ടത്. അങ്ങനെ കഴിയുന്നില്ലെങ്കിൽ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് പകരുന്നത്‌പോലെ മാത്രമാവും ഈ മന്ത്രിമാറ്റങ്ങൾ.
എം.വി. ജയരാജൻ












Click it and Unblock the Notifications