ആയിഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കേസെടുത്തത് പ്രതിഷേധാർഹം: എംവി ജയരാജന്‍
കണ്ണൂര്‍: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ വിമർശിച്ചതിന്റെ പേരിൽ സിനിമാ പ്രവർത്തകയും എഴുത്തുകാരിയുമായ ആയിഷ സുൽത്താനയെ രാജ്യദ്രോഹക്കേസെടുത്ത് ജയിലിലടക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. "നിങ്ങളിൽ ചില പുല്ലു തീനികൾ പൂർണ്ണഗർഭിണിയുടെ വയറു കീറി. കുട്ടിയെ വെളിയിലെടുത്ത് തിന്നതോ, തള്ളയേയും. ഞാൻ പെട്ടെന്ന് ചോദിച്ചു പോയി. ഒരു വികൃത ജന്തുവായി രൂപം മാറിയ അയാൾ കോമ്പല്ലുകൾ കാട്ടി പുരികത്തിൻ വില്ല് കുലച്ചു കൊണ്ട് എന്റെ നേരെ മുരണ്ടു..ക്യാ? " ഈ വരികൾ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് കടമ്മനിട്ട രാമകൃഷ്ണൻ എഴുതിയ 'ക്യാ' എന്ന കവിതയിൽ നിന്നുമാണെന്നും എംവി ജയരാജന്‍ പറയുന്നു.
ലക്ഷദ്വീപിലെ ക്രൂരതകൾ കാണുന്ന ഏതൊരാളും ഈ കവിതയിൽ വിശേഷിപ്പിക്കുന്നപോലെ അഡ്മിനിസ്ട്രേറ്ററെ വിശേഷിപ്പിച്ചാൽ കുറ്റപ്പെടുത്താനാവില്ല. ആയിഷ സുൽത്താനയുടെ അഡ്മിനിസ്ട്രേറ്ററെക്കുറിച്ചുള്ള വിശേഷണം "ബയോവെപ്പൺ" എന്നാണ്. യഥാർത്ഥത്തിൽ ഗുജറാത്തിൽ ഗർഭിണിയുടെ വയറു കീറി ഗർഭസ്ഥ ശിശുവിനേയും അമ്മയേയും ത്രിശ്ശൂലം കുത്തി കൊലപ്പെടുത്തിയ ക്രൂരതകൾ നടമാടിയത് ഗുജറാത്തിലാണ്. അവിടത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ഇപ്പൊഴത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് ചേരുന്ന വിശേഷണം കോമ്പല്ലുകൾ ഉയർത്തിക്കാട്ടി പുരികത്തിൽ വില്ല് കുലച്ച് രൂപം മാറിയ "വികൃതജന്തു" വെന്ന കടമ്മനിട്ടയുടെ വിശേഷണം അല്ലേ.
Recommended Video
വിമർശനം രാജ്യദ്രോഹമല്ലെന്നും സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിട്ടും ആയിഷ സുൽത്താനയുടെ പേരിൽ രാജ്യദ്രോഹക്കേസെടുത്തവർ രാജ്യസ്നേഹികളല്ല. നീതിന്യായ വ്യവസ്ഥയുടെ ആരാച്ചാരന്മാരും രാജ്യദ്രോഹികളുമാണെന്നും എംവി ജയരാജന്‍ ചൂണ്ടിക്കാട്ടുന്നു.