വൃന്ദാവനിലേക്ക് വിനോദയാത്ര, തകർത്തത് സ്വന്തമായി വീടെന്ന സ്വപ്‌നം; എല്ലാം ബാക്കിയാക്കി ഹിളർ യാത്രയായി
പാലക്കാട്: സ്വന്തമായി വീടെന്ന സ്വപ്‌നം ബാക്കിവെച്ചാണ് തിരുമിറ്റക്കോട് ചാലാച്ചി പുഞ്ചയില്‍ വളപ്പില്‍ വീട്ടില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഹിളര്‍ (35) യാത്രയാവുന്നത്. ചൊവ്വാഴ്ച വൈകീട്ട് കര്‍ണാടകയിലെ മൈസൂരു വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കാറ്റില്‍ മറിഞ്ഞുവീണാണ് ഹിളറുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്. തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലസ് വണ്‍ തുല്യതാ വിദ്യാര്‍ഥിയായിരുന്നു ഹിളര്‍. കോഴ്‌സിന്റെ പഠിതാക്കളുടെ വിനോദയാത്രയുടെ ഭാഗമായാണ് 30-ന് രാത്രി മൈസൂരുവിലേക്ക് വിനോദയാത്ര പോയത്.
കറുകപുത്തൂര്‍ സെന്ററില്‍ പെട്ടി ഓട്ടോറിക്ഷയില്‍ പച്ചക്കറി വിറ്റാണ് ഹിളര്‍ മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം പോറ്റുന്നത്. കൂടുതല്‍ മെച്ചപ്പെട്ട ജോലിയെന്ന ലക്ഷ്യത്തിനുവേണ്ടിയാണ് പ്ലസ് വണ്‍ തുല്യതാ കോഴ്‌സിന് ചേര്‍ന്നത്. ഇതിനിടയില്‍ വീടുപണിയും തുടങ്ങിയിരുന്നു. സര്‍ക്കാര്‍ ധനസഹായംകൊണ്ടും, സഹകരണബാങ്കില്‍നിന്ന് ആധാരം പണയപ്പെടുത്തി ലോണെടുത്തുമാണ് വീടുപണി തുടങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു.

നിലവില്‍ തേപ്പുള്‍പ്പെടെയുള്ള പകുതിയോളം ജോലികള്‍ ഇനിയും പൂര്‍ത്തിയാവാനുണ്ട്. അതിനിടെയാണ് ദുരന്തം ചുഴലിക്കാറ്റിന്റെ രൂപത്തിലെത്തിയത്. ആയിഷയാണ് അമ്മ. സാബിറയാണ് ഭാര്യ. എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന റാഫി, ചാത്തന്നൂര്‍ ജി.എല്‍.പി. സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥി റംസീന, രണ്ടാംക്ലാസ് വിദ്യാര്‍ഥി റാഷിദ് എന്നിവരാണ് മക്കള്‍. ഹൈദരാലി, മജീദ് എന്നിവര്‍ സഹോദരങ്ങളാണ്. അപകടമറിഞ്ഞയുടന്‍ നാട്ടിലെ ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ മൈസൂരുവിലേക്ക് പോയി.
തുടര്‍ന്ന് മൈസൂര്‍ കെ.ആര്‍. ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച വൈകീട്ടോടെ ഹിളറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനുശേഷം രാത്രിയോടെ കറുകപുത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.












Click it and Unblock the Notifications