ദിലീപിന്റെ ദുബായ് യാത്ര കുടുംബസമേതം.. ദേ പുട്ടിന് നാട മുറിക്കുക നാദിർഷയ്ക്ക് പ്രിയപ്പെട്ട ആ ആൾ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ ഞെട്ടിച്ച് കൊണ്ടാണ് ദിലീപിന്റെ ദുബായ് യാത്രയ്ക്ക് ഹൈക്കോടതി അനുമതി നല്‍കിയത്. ദിലീപിന്റെ യാത്ര സാക്ഷികളെ സ്വാധീനിക്കാനാണ് എന്ന പോലീസ് വാദം കണക്കിലെടുക്കാതെയാണ് ഹൈക്കോടതി നടന് യാത്രയ്ക്കുള്ള അനുമതി നല്‍കിയത്. ഈ വരുന്ന 29നാണ് ദുബായിലെ ദേ പുട്ടിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനം. കരാമയിലെ പുതിയ കടയുടെ ഉദ്ഘാടകയ്ക്കും ഉണ്ട് ഒരു പ്രത്യേകത.

ദേ പുട്ടിന്റെ ഉദ്ഘാടക
ദിലീപും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയതാണ് ദേ പുട്ട് എന്ന പേരില്‍ ഹോട്ടല്‍ ശൃംഖല. കരാമയില്‍ തുടങ്ങുന്ന പുതിയ ശാഖയുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ് കുടുംബ സമേതമുള്ള ദിലീപിന്റെ യാത്ര. ദേ പുട്ട് ഉദ്ഘാടനം ചെയ്യുക നാദിര്‍ഷയുടെ ഉമ്മ ആയിരിക്കുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ദിലീപ് ദുബായിലേക്ക്
കോഴിക്കോട് തുടങ്ങിയ ദേ പുട്ട് ശാഖ വലിയ വിജയമായിരുന്നു. ഈ കട ഉദ്ഘാടനം ചെയ്തത് നാദിര്‍ഷയുടെ ഉമ്മ ആയിരുന്നു. അതുകൊണ്ട് കൂടിയാണ് ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിനും അവര്‍ തന്നെ മതിയെന്ന് തീരുമാനിച്ചതത്രേ. 28ന് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റും.

യാത്രയുടെ ഉദ്ദേശം
ദിലീപിന്റെ ദുബായ് യാത്ര സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനുമാണ് എന്നാണ് പോലീസ് വാദം. ഹൈക്കോടതിയില്‍ ഈ വാദം ഉന്നയിച്ചപ്പോള്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം ലഭിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ നീക്കം.

സിനിമയിലെ 50 പേർ
സിനിമാ രംഗത്തെ അതിശക്തനായ വ്യക്തിയാണ് ദിലീപ്. ആക്രമിക്കപ്പെട്ടതും സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തായാണ്. കുറ്റപത്ത്രതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാക്ഷികളാവട്ടെ 50 പേരും സിനിമാ രംഗത്ത് ഉള്ളവരാണ്. ഇവരില്‍ എത്രപേര്‍ വിചാരണ ഘട്ടത്തില്‍ കാല് മാറും എന്നത് സംബന്ധിച്ച് പോലീസിന് ആശങ്കകളുണ്ട്.

ആറ് പേരെ സ്വാധീനിച്ചുവെന്ന്
ദിലീപ് ഇതിനകം ആറ് സാക്ഷികളെ സ്വാധീനിച്ചു കഴിഞ്ഞു എന്നതാണ് തെളിവുകള്‍ സഹിതം പോലീസ് ചൂണ്ടിക്കാണിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് പോലീസ് ആലോചിക്കുന്നത്. കേസിന്റെ നീതിപൂര്‍വ്വമായ വിചാരണയ്ക്ക് ജാമ്യം റദ്ദാക്കേണ്ടത് ആവശ്യമാണ് എന്നാണ് പോലീസ് പറയുന്നത്.

പോലീസിന് തെളിവുകൾ
പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നത് കണ്ടതായി മൊഴി നല്‍കിയ ജീവനക്കാരന്‍ പിന്നീട് മൊഴി മാറ്റിയിരുന്നു. ഇത് ദിലീപ് സ്വാധീനിച്ചതാണ് എന്നാണ് പോലീസ് പറയുന്നത്. കേസില്‍ മാപ്പ്‌സാക്ഷിയാക്കാനിരുന്ന ചാര്‍ളിയും അവസാനം പിന്മാറിയിരുന്നു. ഇതിന് പിന്നിലും ദിലീപിന്റെ കൈകളാണ് എന്നാണ് പോലീസ് പറയുന്നു. ഇതെല്ലാം പോലീസ് ഹൈക്കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാണിച്ചേക്കും.

പോലീസിന് ആശങ്ക
കേസില്‍ ഇനിയും തെളിവുകള്‍ പുറത്ത് വരാനുള്ള സാധ്യത പോലീസ് മുന്നില്‍ കാണുന്നു. പ്രത്യേകിച്ച് നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍. ഇവ ദുബായിലേക്ക് കടത്തിയിരിക്കുകയാണോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ദിലീപിന്റെ ദുബായ് യാത്ര എന്നത് അന്വേഷണ സംഘത്തിന് ആശങ്കയുണ്ടാക്കുന്നു.

സുനിയുടെ കൂടിക്കാഴ്ച
നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി പള്‍സര്‍ സുനി ഒരു സ്ത്രീയുമായി കൂടിക്കാഴ്ച നടത്തിയത് പോലീസ് കണ്ടെത്തിയിരുന്നു. ഈ സ്ത്രീ പിറ്റേ ദിവസം ദുബായിലേക്ക് പോവുകയും ചെയ്തു. മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും ഈ സ്ത്രീ വഴി ദുബായിലേക്ക് കടന്നോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഈ സ്ത്രീയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും.

തെളിവുകൾ നശിപ്പിക്കുമെന്ന്
കേസിലെ സുപ്രധാന തെളിവുകളാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍. അത് കണ്ടെത്തിയാല്‍ കേസില്‍ ഇനിയും പ്രതികളുണ്ടായേക്കാം. ദുബായിലാണ് ഈ തൊണ്ടിമുതല്‍ ഒളിപ്പിച്ചിരിക്കുന്ന്ത എങ്കില്‍ ദിലീപിന്റെ ദുബായ് യാത്രയെ സംശയിക്കാതിരിക്കാനാവില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.












Click it and Unblock the Notifications