സ്റ്റാർ ക്യാമ്പെയിനറായി സിദ്ദു ഇല്ല; പട്ടികയിൽ ഇടം പിടിച്ച് ചന്നി...മുഖ്യമന്ത്രി സ്ഥാനാർത്ഥി?
ദില്ലി; ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞടുപ്പിൽ കോൺഗ്രസ് താരപ്രചാരകരുടെ പട്ടികയിൽ ഇടം നേടി പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നി. സോണിയാ ഗാന്ധി, മൻമോഹൻ സിങ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിങ്ങനെ 30 പേരുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. അതേസമയം പഞ്ചാബ് പി സി സി അധ്യക്ഷൻ കൂടിയായ നവജ്യോത് സിംഗ് സിദ്ദുവിനെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
പത്മഭൂഷൺ പുരസ്കാര വിഷയത്തിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന ഗുലാം നബി ആസാദ് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സച്ചിൻ പൈലറ്റ്, ഭൂപേഷ് ബാഘേൽ, രൺദീപ് സുർജേവാല തുടങ്ങിയവരും സ്റ്റാർ ക്യാമ്പയിനർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.അതേസമയം പഞ്ചാബിൽ മാത്രം ഒതുങ്ങിയിരുന്ന ദളിത് നേതാവ് കൂടിയായ ചന്നിയെ ദേശീയ തലത്തിലേക്ക് ഉയർത്തിക്കാട്ടാനുള്ള തിരുമാനത്തോടെ പഞ്ചാബിൽ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചന്നിയെ നേതൃത്വം ഉറപ്പിച്ചുവെന്ന തരത്തിലാണ് ചർച്ചകൾ.

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഇതുവരേയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ നേരത്തേ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സമ്മർദ്ദങ്ങൾക്കൊടുവിൽ അന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ രാഹുൽ ഗാന്ധി പ്രഖ്യാപിക്കുകയായിരുന്നു.

അമരീന്ദർ സിംഗിന്റെ പടിയിറക്കത്തോടെ തന്നെ പാർട്ടിക്കുള്ളിൽ അടുത്ത മുഖ്യനെ സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. പി സി സി അധ്യക്ഷൻ കൂടിയായ നവജ്യോത് സിംഗ് സിദ്ദുവിന്റെ പേരായിരുന്നു അന്ന് കൂടുതൽ ഉയർന്ന് കേട്ടത്. അമരീന്ദർ സിംഗിനെതിരെ സിദ്ദു നടത്തിയ നീക്കങ്ങൾ പോലും മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ചുള്ളതായിരുന്നു. എന്നാൽ സിദ്ദുവിനെ മാറ്റി നിർത്തി അപ്രതീക്ഷിതമായി ദളിത് നേതാവ് കൂടിയായ ചരൺ ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കി. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ ദളിത് വോട്ടുകൾ കൂടി ലക്ഷ്യം വെച്ചായിരുന്നു നീക്കം. പഞ്ചാബ് ജനസംഖ്യയുടെ 40 ശതമാനം ദളിത് വിഭാഗമാണ്.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ പക്ഷേ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്നത് സംബന്ധിച്ച് ഹൈക്കമാന്റ് മൗനം പാലിക്കുകയാണ്. നിലവിൽ ചന്നിയെ മാറ്റി നിർത്തിയാൽ അത് തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. എന്നാൽ ദളിത് വോട്ടുകൾ മാത്രം ലക്ഷ്യം വെച്ച് ചന്നിയെ ഉയർത്തിക്കാട്ടുമ്പോൾ ഹിന്ദു, ജാട്ട് സമുദായങ്ങൾക്കിടയിൽ അത് അതൃപ്തിക്ക് കാരണമാകുമോയെന്നതാണ് ആശങ്ക.

അതേസമയം ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ സിദ്ദു ക്യാമ്പ് ഇടഞ്ഞേക്കും. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും ഉൾപ്പെടെ നിരവധി ഉദാഹരണങ്ങൾ കോൺഗ്രസിന് മുൻപിൽ ഉള്ളതിനാൽ ഇപ്പോൾ കരുതലോടെ നീങ്ങുകയാണ് നേതൃത്വം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പ്രത്യേകം അഭിപ്രായ സർവ്വേ നടത്തുകയാണ് നേതൃത്വം.

ചരൺ ജിത്ത് സിംഗ് ചന്നി, പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു എന്നിവരുടെ പേരുകളാണ് സർവ്വേയിൽ ഉള്ളത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടണമോ എന്നതാണ് മറ്റൊരു ഓപ്ഷനായി സർവ്വേയിൽ നൽകിയിരിക്കുന്നത്. എന്തായാലും വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യശത്രുവായ ആം ആദ്മി പാർട്ടി തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നേരത്തേ തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഭഗവന്ത് സിംഗ് മാൻ ആണ് സ്ഥാനാർത്ഥി. സംസ്ഥാനത്തുട നീളമുള്ള 22 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത ടെലിവോട്ടെടുപ്പിലൂടെയായിരുന്നു സ്ഥാനാർത്ഥിയെ കണ്ടെത്തിയത്. ഇക്കുറി ആം ആദ്മിയും കോൺഗ്രസും സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാകും കാഴ്ച വെയ്ക്കുകയെന്നാണ് അഭിപ്രായ സർവ്വേകൾ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications