'വിമർശിക്കുകയായിരുന്നില്ല,ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി';എംടിയുടെ വിശദീകരണമിങ്ങനെയെന്ന് സുധീർ
കോഴിക്കോട്: കെഎൽഎഫ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗം വലിയ ചർച്ചയായതിന് പിന്നാലെ കുറിപ്പുമായി എഴുത്തുകാരൻ എൻഇ സുധീർ. എംടിയുടെ വിശദീകരണം എന്ന നിലയിൽ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വിമർശിച്ചതല്ലെന്നും യാഥാർത്ഥ്യം പറഞ്ഞത് ആത്മവിമർശനത്തിനാണെന്നും എംടി പറഞ്ഞതായി സുധീർ ഫേസ്ബുക്കിൽ കുറിച്ചു. പ്രസംഗത്തിന് ശേഷമാണ് അത്തരത്തിൽ അദ്ദേഹം വ്യക്തമാക്കിയതെന്നും സുധീർ കുറിപ്പിൽ പറയുന്നു.
'ഇന്നലെ വീട്ടിൽ ചെന്നു കണ്ടപ്പോൾ നാളെ കെഎൽഎഫ് ഉദ്ഘാടന വേദിയിൽ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകിട്ടു കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു.

എംടി എന്നോട് പറഞ്ഞത് ഇതാണ്. "ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്." തന്റെ കാലത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല', അദ്ദേഹം കുറിച്ചു.
മുഖ്യമന്ത്രിക്കെതിരെയല്ല തന്റെ വിമർശനമെന്ന് എംടി വിശദീകരിച്ചതായി കൈരളി ന്യൂസ് ചാനലും റിപ്പോർട്ട് ചെയ്തിരുന്നു. 'എന്റെ വാക്കുകള്‍ സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ ഉദ്ദേശിച്ചല്ല. റഷ്യയില്‍ അടക്കമുള്ള സാഹചര്യങ്ങള്‍ പരാമര്‍ശിച്ചതിന്റെ അര്‍ഥം മലയാളം അറിയുന്നവര്‍ക്ക് മനസിലാകും. അത് കേരളത്തെ സൂചിപ്പിക്കാനല്ല. മാധ്യമങ്ങള്‍ കല്‍പിച്ച് പറയുന്ന വിവാദത്തിനും ചര്‍ച്ചക്കും ഞാനും പ്രസംഗവും ഉത്തരവാദിയല്ല,' എം ടി പറഞ്ഞു. ശുദ്ധമലയാളത്തിലാണ് താന്‍ പറഞ്ഞത് എന്നും അതിനെച്ചൊല്ലി മുഖ്യമന്ത്രിയെും മറ്റും വലിച്ചിഴക്കേണ്ടതില്ല എന്നും എം ടി പറഞ്ഞുവെന്നായിരുന്നു കൈരളിയിലെ റിപ്പോർട്ട്.












Click it and Unblock the Notifications