ഒന്നും രണ്ടുമല്ല..ബിജെപി നേതാക്കൾ വിഴുങ്ങിയത് കോടികൾ!തിരഞ്ഞെടുപ്പ് ഫണ്ട് എവിടെ?മിണ്ടാതെ കുമ്മനം
ബിജെപിയിൽ പുതിയ വിവാദം. തിരഞ്ഞെടുപ്പ് ഫണ്ടായ കോടികൾ മുക്കി.
ദില്ലി: മെഡിക്കൽ കോഴ വിവാദത്തിനു പിന്നാലെ ബിജെപിയിലെ അഴിമതിക്കഥകൾ ഒന്നൊന്നായി ചുരുളഴിയുകയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ബിജെപി കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടും സംസ്ഥാന നേതാക്കൾ മുക്കിയതായി വിവരം. സംഭവത്തിലും പാർട്ടി തലത്തിൽ അന്വേഷണം ആരംഭിച്ചു.
കോടികളാണ് ബിജെപി നേതാക്കൾ മുക്കിയിരിക്കുന്നതെന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും തിരഞ്ഞെടുപ്പ് വരവ് ചിലവ് കണക്കുകൾ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലോ ജനറൽ സെക്രട്ടറിമാർക്ക് മുന്നിലോ അവതരിപ്പിച്ചിട്ടില്ല.
തിരഞ്ഞെടുപ്പു ഫണ്ടും
മെഡിക്കൽ കോഴ വിവാദത്തിനു പിന്നാലെ കേന്ദ്ര നേതൃത്വത്തെപ്പോലും പ്രതിസന്ധിയിലാക്കുന്നതരത്തിൽ നിരവധി അഴമതിക്കഥകളായിരുന്നു പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നിയമ സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനങ്ങൾക്ക് ബിജെപി കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടും സംസ്ഥാന നേതാക്കൾ മുക്കിയെന്നാണ് ആരോപണം.
ഔപചാരിക കണക്ക് മാത്രം
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും തിരഞ്ഞെടുപ്പ് വരവു ചിലവ് കണക്കുകൾ സംസ്ഥാന കോർ കമ്മിറ്റിയോഗത്തിലോ ജനറൽ സെക്രട്ടറിമാര്‍ക്ക് മുന്നിലോ അവതരിപ്പിച്ചിട്ടില്ല. തിരഞ്ഞെടുപ്പു കമ്മീഷനു സമർപ്പിക്കുന്ന ഔപചാരിക കണക്കല്ലാതെ യഥാർഥ കണക്ക് വെളിപ്പെടുത്തിയിട്ടില്ല.
മിണ്ടാതെ കുമ്മനം
കണക്ക് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടും സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനോ സംഘടനാ ചുമതലയുള്ള കെ സുഭാഷോ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കണക്കുകൾക്കായി കോർ ഗ്രൂപ്പ് യോഗത്തിൽ പലതവണ ആവശ്യമുയർന്നിട്ടും ഫലമുണ്ടായില്ലെന്നാണ് വിവരം. ഇക്കാര്യം കേന്ദ്രം ഗൗരവത്തിലെടുത്തിട്ടുണ്ട്.
മുക്കിയത് കോടികൾ
സംസ്ഥാനത്തെ എ വിഭാഗത്തിലുള്ള 15 നിയമസഭ മണ്ഡലങ്ങൾക്ക് ഒരു കോടി രൂപവീതമാണ് കേന്ദ്ര നേതൃത്വം അനുവദിച്ചിരുന്നത്. ഇതിൽ മൂന്നു മണ്ഡലങ്ങളിലൊഴികെ മുഴുവൻ തുക സ്ഥാനാർഥികൾക്കു ലഭിച്ചിട്ടില്ലെന്നാണ് ആരോപണം. ബി വിഭാഗത്തിലുള്ള മണ്ഡലങ്ങളിൽ 20-35 ലക്ഷം രൂപ വീതവും സി വിഭാഗത്തിന് 15 ലക്ഷം രൂപ വീതവും അനുവദിച്ചിരുന്നു. എന്നാൽ ഇത് സ്ഥാനാര്‍ഥികൾക്ക് ലഭിച്ചിട്ടില്ല.
പിന്നിൽ?
ഫണ്ട് കൈകാര്യം ചെയ്തതു ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, കുമ്മനം രാജശേഖരന്‍, സംഘടനാ ജനറൽ സെക്രട്ടറിമാരായിരുന്ന ഉമാകാന്തൻ, കെ സുഭാഷ് എന്നിവരാണ്. ഉമാകാന്തനെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. തിരഞ്ഞെടുപ്പു ചുമതലകളിൽ ബിജെപിയെ സഹായിക്കാൻ എത്തിയ ആർഎസ്എസ് നേതാക്കൾക്കും ഫണ്ട് മുക്കിയതിൽ പങ്കുണ്ടെന്നാണ് സൂചന.
ദേശീയ കൗൺസിൽ യോഗവും
കഴിഞ്ഞ വർഷം കോഴിക്കോട്ടു നടന്ന ദേശീയ കൗൺസിൽ യോഗത്തിനായി നടത്തിയ പിരിവിനെയും ചെലവുകളുടെയും കണക്കുകൾ പാർട്ടി കോർ ഗ്രൂപ്പിനു മുന്നിൽ സമർപ്പിച്ചിട്ടില്ല.
മെഡിക്കൽ കോഴ വിവാദം
മെഡിക്കൽ കോളേജിന് അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകി ബിജെപി നേതാക്കൾ അഞ്ചു കോടി അറുപത് ലക്ഷം കൈപ്പറ്റിയെന്നാണ് ആരോപണം. ഇത് വ്യക്തമാക്കുന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. എംടി രമേശ് ഉൾപ്പെടെയുള്ളവരുടെ പേരും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
വ്യാജ രസീത് തട്ടിപ്പ്
മെഡിക്കൽ കോഴ വിവാദത്തിനു പിന്നാലെ ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ് വ്യാജ രസീത് നൽകി പണം തട്ടിയെന്നാണ് ആരോപണം. ദേശീയ കൗൺസിൽ യോഗത്തിനിടെയാണ് വ്യാജ രസീത് നൽകി കോടികൾ തട്ടിയിരിക്കുന്നത്. സംഭവം കേന്ദ്ര നേതൃത്വം നേരിട്ട് അന്വേഷിച്ചു. ആരോപണം ശരിയാണെന്ന് വ്യക്തമായിട്ടുണ്ട്.