ഓണത്തിന് വരവ് കാത്ത് കുടുംബം, മുംബൈയിൽ നിന്നെത്തിയത് യുവദമ്പതികളുടെ മരണവാർത്ത
മുംബൈ: ഇത്തവണ ഓണത്തിന് മക്കളെത്തുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു തിരുവനന്തപുരത്തെ മധുസൂദനന്‍ പിള്ളയുടെ കുടുംബം. എന്നാല്‍ മുംബൈയില്‍ നിന്നും എത്തിയത് മകന്റെയും മരുമകളുടേയും മരണ വാര്‍ത്തയാണ്.
മലയാളികളായ യുവദമ്പതിമാരെ മുംബൈയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ ഓള്‍ഡ് പോസ്റ്റ് ഓഫീസ് ലൈന്‍ മെത്രിയില്‍ അജയകുമാര്‍, ഭാര്യയും തക്കല സ്വദേശിയുമായ സുജ എന്നിവരാണ് മരണപ്പെട്ടത്. ഇരുവരുടേയും മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ് അജയകുമാറും സുജയും വിവാഹിതരായത്. ഇരുവരും മുംബൈയില്‍ തന്നെ ജോലി ചെയ്യുകയാണ്. ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരിയാണ് സുജ. സോന്‍ഡ എന്ന് പേരുളള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അജയകുമാര്‍. ഇരുവരും ദിവസവും തിരുവനന്തപുരത്തുളള അജയ്കുമാറിന്റെ അച്ഛന്‍ മധുസൂദനന്‍ പിള്ളയുമായും അമ്മയുമായും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു.
Recommended Video
ചൊവ്വാഴ്ചയും പതിവ് പോലെ ഇവര്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. ഓണത്തിന് വരുന്ന വിവരവും ടിക്കറ്റ് ബുക്ക് ചെയ്യുന്നത് സംബന്ധിച്ചും സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംസാരത്തില്‍ സംശയിക്കത്തക്കതായി ഒന്നും ഇല്ലായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. പിന്നാലെയാണ് ഇടിത്തീ പോലെ മരണവാര്‍ത്ത വന്നത്. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് വിവരം. അതേ സമയം കൊവിഡ് ബാധിച്ചതിന് ശേഷമുളള മാനസിക-ആരോഗ്യ പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. അജയകുമാര്‍ രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു. രോഗമുക്തനായതിന് ശേഷം കാഴ്ച മങ്ങി. സുജയ്ക്കും കൊവിഡിന് ശേഷം ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ ഇന്നാണ് നാട്ടിലെത്തിച്ചത്.