മലപ്പുറത്ത് ശക്തമായ കാറ്റും തിരയും; മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്ന് കോടികളുടെ നഷടം
മലപ്പുറം: നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങള്‍ കാറ്റിലും തിരയിലും പെട്ട് തകര്‍ന്ന് കോടികളുടെ നഷ്ടം. തിരൂര്‍ പടിഞ്ഞാറെക്കരയിലും പൊന്നാനിയിലുമാണ് വള്ളങ്ങള്‍ ഒഴുക്കില്‍പ്പെട്ട് നഷ്ടമുണ്ടായത്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റും തിരയടിയുമാണ് ഒഴുക്കിന് കാരണം. എട്ട് വള്ളങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. പത്തോളം വള്ളങ്ങള്‍ കടലിലേക്ക് ഒഴുകിപ്പോയി.
താനൂരിലെ മമ്പുറം സയ്യിദ്, വാദിസലാം, ചെങ്കൊടി, തഖ്‌വ, റജബ്, അജ്മീര്‍, നജാത്ത്, ബീരാന്‍ തുടങ്ങിയ വള്ളങ്ങളാണ് നാമാവശേഷമായത്. 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വില വരുന്നതാണ് ഇവ. വല, യന്ത്രങ്ങള്‍, മറ്റ് സാമഗ്രികള്‍ എന്നിവയും നഷ്ടമായി. പരസ്പരം കൂട്ടിയിടിച്ചും കടല്‍ ഭിത്തികളില്‍ ഇടിച്ചുമാണ് വള്ളങ്ങള്‍ തകര്‍ന്നത്. ഏതാനും വള്ളങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ ഫിഷറീസ് വകുപ്പ് അധികൃതരുടെ സഹായത്തോടെ മറ്റ് വള്ളങ്ങള്‍ ഉപയോഗിച്ച് കെട്ടി വലിച്ച് കരക്കെത്തിച്ചു. പലതും കടലില്‍ ഒഴുകി നടക്കുന്നത് നിസ്സഹായതോടെ നോക്കി നില്‍ക്കാനേ മത്സ്യത്തൊഴിലാളികള്‍ക്ക് സാധിക്കുന്നുള്ളൂ.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും തിരയിലും പെട്ട് പൊന്നാനിയില്‍ തകര്‍ന്ന വള്ളങ്ങളിലൊന്ന്.
താനൂര്‍ മേഖലയില്‍ നിന്നുള്ള വള്ളങ്ങളാണ് പടിഞ്ഞാറെക്കരയില്‍ കെട്ടിയിട്ടിരുന്നത്. പൊന്നാനിയിലെ നാല് വള്ളവും നഷ്ടമായതില്‍ പെടുന്നു. കടലാക്രമണത്തെ തുടര്‍ന്ന് ആഴ്ചകളായി മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ പോകാറില്ല. ഇരുപതിലേറെ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാറുള്ള വലിയ തരം വള്ളങ്ങളാണ് നഷ്ടമായത്. പടിഞ്ഞാറെക്കര ജങ്കാര്‍ ജെട്ടിയിലും പൊന്നാനിപ്പുഴയുടെ തുടക്ക ഭാഗത്തുമായാണ് ഇവ കെട്ടിയിടാറുള്ളത്. ഏതാനും ദിവസങ്ങളായി തിരയടിയും ശക്തമാണ്. പൊന്നാനി തുറമുഖത്തിന്റെ ഭാഗായി പുലിമുട്ട് നിര്‍മിച്ചതോടെയാണ് ഈ മേഖലയില്‍ തിരയടി ശക്തമായത്.
കഴിഞ്ഞ ദിവസം പൊന്നാനിയിലും പടിഞ്ഞാറേക്കരയിലും ചെറുതും വലുതുമായ ഒട്ടേറെ മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നത് പ്രകൃതി ദുരന്തമായി കണക്കാക്കണമെന്ന് താനൂര്‍ എം.എല്‍.എ അബ്ദുറഹിമാന്‍ പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ച മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങള്‍ കടലില്‍ ഇറക്കാതെ പൊന്നാനി പുഴയില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. പുഴയിലുണ്ടായ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് വള്ളങ്ങള്‍ കടലില്‍ എത്തി തകരുകയായിരുന്നു. അതുകൊണ്ട് പ്രത്യേക പരിഗണന ഈ വിഷയത്തില്‍ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.