തിരുവനന്തപുരം ഗ്രാമ വികസന വകുപ്പ് ഓഫീസിലെ നൈറ്റ് വാച്ച്മാന്‍ ഓഫീസിൽ തൂങ്ങിമരിച്ചു
തിരുവനന്തപുരം: ഭാര്യയേയും ബന്ധുക്കളെയും ഫോണ് വിളിച്ച് അറിയിച്ചശേഷം ഗ്രാമ വികസന വകുപ്പ് ഓഫീസിലെ നൈറ്റ് വാച്ചർ ഓഫീസിനുള്ളിൽ തൂങ്ങി മരിച്ചു. കാട്ടാക്കട കള്ളിക്കാട് നെല്ലിക്കാട് മൈലക്കരയിൽ ചന്ദ്രമോഹനത്തിൽ മോഹനൻ- ചന്ദ്രിക ദമ്പതികളുടെ മകൻ രാജേഷിനെയാണ് (38) വട്ടിയൂർക്കാവ് ഗ്രാമവികസന വകുപ്പ് ഓഫീസ് കെട്ടിടത്തിന്റെ (ബ്ളോക്ക് ഓഫീസ്) പിന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
രാജേഷ് കഴിഞ്ഞ കുറേ വർഷങ്ങളായി വട്ടിയൂർക്കാവ് ഗ്രാമവികസന ഓഫീസിൽ നൈറ്റ് വാച്ചറാണ്. ഇന്നലെ വൈകുന്നേരം ആറുമണിയോടെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് പുറപ്പെട്ട രാജേഷ് രാത്രി പത്തുമണിയോടെ ഭാര്യ ധന്യയെ ഫോണിൽ വിളിച്ച് താൻ മരിക്കാൻ പോകുകയാണെന്നും കുട്ടികളെ നോക്കിക്കൊള്ളണമെന്നും പറഞ്ഞു.

മദ്യപാന സ്വഭാവമുള്ള രാജേഷ് ഇടയ്ക്കിടെ ഇത്തരത്തിൽ ഭീഷണിപ്പെടുത്താറുള്ളതിനാൽ ധന്യ ഇത് കാര്യമാക്കിയില്ല. എന്നാൽ അതിനുശേഷം ഓഫീസ് ജീവനക്കാരനായ മുരളിയെ വിളിച്ച് ഓഫീസിൽ പ്ളാസ്റ്റിക്ക് കയറുണ്ടോയെന്ന് അന്വേഷിച്ചു. രാത്രിയിൽ കയറിന്റെ ആവശ്യമെന്താണെന്ന് ചോദിച്ചപ്പോൾ ഞാൻ ഓഫീസിനുള്ളിൽ മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ഫോൺ കട്ടാക്കി.
മുരളി ഉടൻ തന്നെ രാജേഷിനെ തിരിച്ച് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മുരളി ഈ വിവരം ഓഫീസ് മേധാവിയെ അറിയിച്ചശേഷം ഉടൻ ഓഫീസിലെത്തി നോക്കുമ്പോഴാണ് പിന്നിലെ കെട്ടിടത്തിനുള്ളിൽ രാജേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം വട്ടിയൂക്കാവ് പൊലീസിന് കൈമാറി. ശിവദേവ്, ശിവനന്ദ് എന്നിവർ മക്കളാണ്.












Click it and Unblock the Notifications