ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാന്‍ യുവാക്കള്‍ക്ക് 7 ലക്ഷം രൂപവരെ കൊടുക്കുന്നുവെന്ന് നിമിഷയുടെ അമ്മ
കൊച്ചി: കേരളത്തില്‍ ലവ് ജിഹാദ് ഉണ്ട് എന്ന ആരോപണം ആണ് സംഘപരിവാര്‍ സംഘം ഉന്നയിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെ അന്വേഷണസംഘങ്ങള്‍ക്ക് ലഭിച്ചിട്ടും ഇല്ല.
മതംമാറി വിവാഹം കഴിക്കുകയും പിന്നീട് അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയും ചെയ്ത നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു കുമാര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍ ആണ്. ഹാദിയ കേസില്‍ സുപ്രീം കോടതിയില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് ബിന്ദു.
ലവ് ജിഹാദ് എന്ന പരാമര്‍ശം നടത്തുന്നില്ലെങ്കിലും നിമിഷയുടെ മാതാവ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ നീളുന്നത് അങ്ങോട്ട് തന്നെയാണ്. പ്രണയത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടക്കുന്നു എന്നാണ് ആക്ഷേപം.
സംഘടിത ശ്രമങ്ങള്‍
പെണ്‍കുട്ടികളെ പ്രണയിച്ച് മതം മാറ്റുന്നതിന് സംഘടിത ശ്രമങ്ങള്‍ നടക്കുന്നു എന്നാണ് ബിന്ദുവിന്റെ ആരോപണം. ബിന്ദുവിന്റെ മകള്‍ നിമിഷ മതപരിവര്‍ത്തനം നടത്തുകയും വിവാഹം കഴിച്ച് അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയും ചെയ്തു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
മൊബൈലും ബൈക്കും
ഹിന്ദു പെണ്‍കുട്ടികളെ പ്രണയിച്ച് മതം മാറ്റാന്‍ യുവാക്കള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നു എന്ന ആക്ഷേപവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. വിലകൂടിയ മൊബൈല്‍ ഫോണും വസ്ത്രങ്ങളും ബൈക്കും എല്ലാം യുവാക്കള്‍ക്ക് നല്‍കുന്നുണ്ട് എന്നാണ് ആക്ഷേപം.
ഏഴ് ലക്ഷം രൂപ വരെ
ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാന്‍ മുസ്ലീം യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ മുതല്‍ ഏഴ് ലക്ഷം രൂപ വരെ നല്‍കുന്നുണ്ട് എന്നാണ് ആക്ഷേപം. എന്നാല്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ബിന്ദു ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത് എന്ന് വ്യക്തമല്ല.
എസ്ഡിപിഐയ്‌ക്കെതിരെ
എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേയും ബിന്ദു ആരോപണം ഉന്നയിക്കുന്നുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കുണ്ട് എന്നാണ് ആരോപണം.
നിര്‍ബന്ധിത മതപരിവര്‍ത്തനം
തന്റെ മകള്‍ നിമിഷയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കുകയായിരുന്നു എന്ന ആരോപണവും ബിന്ദു ഉയര്‍ത്തുന്നുണ്ട്. തിരുവനന്തപുരം മണക്കാട് സ്വദേശിയാണ് ബിന്ദു.
കേസില്‍ കക്ഷി ചേരാന്‍
സുപ്രീം കോടതിയില്‍ ഹാദിയ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് ബിന്ദു ഇപ്പോള്‍. ഹാദിയയെ പിതാവിന്റെ സംരക്ഷണത്തില്‍ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിൻ ജഹാന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രണയിച്ചത് ക്രിസ്ത്യാനിയെ
ക്രിസ്ത്യാനിയായ ബെക്‌സണ്‍ വിന്‍സെന്റിനെ ആയിരുന്നു നിമിഷ പ്രണയിച്ചിരുന്നത്. കാസര്‍കോട് ഡന്റല്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ആയിരുന്നു ഇത്. എന്നാല്‍ പിന്നീട് രണ്ട് പേരും മതം മാറുക ആയിരുന്നു.
ഈസയും ഫാത്തിമയും
ബെക്‌സൺ വിസെന്റ് പിന്നീട് മതം മാറി ഈസ ആയി. നിമിഷ മതപരിവര്‍ത്തനത്തിന് ശേഷം നിമിഷ എന്ന പേരായിരുന്നു സ്വീകരിച്ചത്.
അഫ്ഗാനിസ്ഥാനിലേക്ക്
പിന്നീട് കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ യുവാക്കളുടെ പട്ടികയില്‍ ഈസയുടേയും ഫാത്തിമയുടേയും പേര് പുറത്ത് വരുന്നത്. ബിന്ദുവും അപ്പോഴായിരുന്നു ഈ വിവരം അറിഞ്ഞത്.
മതംമാറ്റം തിരുവനന്തപുരത്ത്
കാസര്‍കോട്ടെ പഠനത്തിനിടയിലാണ് ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടത് എങ്കിലും മതംമാറ്റം നടന്നത് തിരുവനന്തപുരത്ത് വച്ചായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തെ സലഫി സെന്ററില്‍ വച്ചാണ് നിമിഷ ഇസ്ലാം മതം സ്വീകരിച്ചത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.