മരണത്തെ ട്രോളിയിൽ തള്ളിക്കൊണ്ട് പോകുന്ന മനുഷ്യർ! വൈറലായി ചിത്രം, സല്യൂട്ടിനുമപ്പുറത്താണ് ഇവർ
കോഴിക്കോട്: നിപ്പാ വൈറസ് ഭീതിയില്‍ നിന്നും കോഴിക്കോടും മലപ്പുറവും അടക്കം പതുക്കെ മോചിതരായിക്കൊണ്ടിരിക്കുന്നു. വിദേശത്ത് നൂറിലധികം പേരുടെ ജീവനെടുത്ത ചരിത്രമുള്ള നിപ്പയെ പിടിച്ച് നിര്‍ത്താന്‍ സാധിച്ചുവെന്നതില്‍ കേരളത്തിന് അഭിമാനിക്കാം. ഡോക്ടര്‍മാര്‍ മുതല്‍ താഴെത്തട്ടിലുള്ള ആരോഗ്യപ്രവര്‍ത്തകരോട് വരെ കേരളം കടപ്പെട്ടിരിക്കുന്നു.
ജീവന്‍ പണയം വെച്ചും രോഗികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് പക്ഷേ പൊതുസമൂഹത്തില്‍ നിന്നും അതിനനുസരിച്ചുള്ള പിന്തുണയല്ല ലഭിച്ചത്. പേരാമ്പ്ര ആശുപത്രിയിലെ നഴ്‌സുമാരെ ബസ്സില്‍ കയറ്റാതിരുന്നത് പോലുള്ള സംഭവങ്ങള്‍ മറക്കാറായിട്ടില്ല. മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ഒരു ചിത്രം ചിലതൊക്കെ പറയാതെ പറയുന്നുണ്ട്.
'നല്‍കാം ഒരു ബിഗ് സല്യൂട്ട്'
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ പെരുംമഴയത്ത് നിപ്പാ രോഗികളുടെ വേസ്റ്റ് കളയാന്‍ പോകുന്ന ചിത്രം മാതൃഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാരുടേതാണ്. തിങ്കളാഴ്ച പത്രത്തിന്റെ ഒന്നാം പേജില്‍ 'നല്‍കാം ഒരു ബിഗ് സല്യൂട്ട്' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ഈ ചിത്രമാണ് ഇന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. അവര്‍ അവരുടെ ജോലിയല്ലേ ചെയ്യുന്നത് അതിനെയെന്തിനാണ് ഇത്ര മഹത്വവത്ക്കരിക്കുന്നത് എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റെസിഡന്റ് ബിരണ്‍ റോയ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ്:
ഇത് വെറും ജോലി മാത്രമല്ല
ഫേസ്ബുക്കിലെ ഡോക്ടർമാരുടെ ടൈംലൈനിലെല്ലാം (ചിലരുടെ കവർഫോട്ടോ പോലും) , ഈ ഫോട്ടോ ആണല്ലോ. ഇതിലിപ്പോ എന്താ ഉള്ളത്? വെസ്റ്റ് കൊണ്ടേ കളയാൻ പോകുന്ന രണ്ടു ജീവനക്കാര്, പിന്നെ സെന്റിമെൻസിന് ഇത്തിരി മഴ പെയ്തു പോയി. അവര് അവരുടെ ജോലി ചെയ്യുന്നു. മഴയത്ത് എത്രയോ ആൾകാർ പണിയെടുക്കുന്നുണ്ട് അവർക്കൊന്നും ഈ സെന്റിമെൻസ് ബാധകമല്ലേ , ആല്ല നിങ്ങള് പറ, അവർകാർക്കും ഇതൊന്നും ബാധകമല്ലേ. ""അല്ല"". കാരണം കൂടെ കേട്ടോ. ഓരോന്നായി.
ജീവൻ വരെ പണയം വെച്ച്
1.ആ ട്രോളി തള്ളുന്ന രണ്ടു പേരും കോഴിക്കോട് മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. കഴിഞ്ഞമാസം കോഴിക്കോട് നിപ്പ'യെന്ന പേരുള്ള ഒരു വൈറൽ പനി പടർന്നു പിടിക്കാൻ തുടങ്ങിയിരുന്നല്ലോ. അതുകൊണ്ട് നിപ്പ ബാധിച്ച അല്ലെങ്കിൽ നിപ്പയാണോ എന്ന് സംശയിക്കുന്ന രോഗികളെ ചികിത്സിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ഐസോലാഷൻ വാർഡ് തുറന്നു. ഇവർ രണ്ടു പേരും ആ വാർഡിലെ ജീവനക്കാരാണ്.
മഴയത്ത് ട്രോളി തള്ളുന്നവർ
2. അവർ ഇട്ടിരിക്കുന്നത് റേയ്ൻ കോട്ടല്ല. അതിന്റെ പേരാണ് PPE Kit , ഒറ്റ വാക്കിൽ പറഞ്ഞാൽ വിനാശകരമായ അണുബാധയെ പ്രതിരോധിച്ചു നിർത്താൻ ഉപയോഗിക്കുന്ന വ്യക്തിസുരക്ഷാ മാർഗം. ചിത്രത്തിൽ വ്യക്തമല്ലെങ്കിലും PPE കിറ്റിനൊപ്പം തന്നെ n95 എന്ന മാസ്‌ക്കും , കണ്ണിന് സുരക്ഷയെക്കാനുള്ള ഗൂഗിൾസും കൈയുറകളും ഇട്ടാണ് അവർ മഴയത്ത് ആ ട്രോളി തള്ളുന്നത്.
അത് വെറും സഞ്ചികളല്ല
3 ആ തള്ളിക്കൊണ്ട് പോകുന്ന പ്ളാസ്റ്റിക് സഞ്ചികൾ വെറും സഞ്ചികളല്ല , കളർ സഞ്ചികളാണ്. അതിൽ ഓരോ കളറിനും ഓരോരോ അർഥങ്ങളുണ്ട്. ആദ്യം അടിയിലുള്ള ചുവപ്പ് - ആ സഞ്ചിക്കുള്ളിൽ വാർഡിലെ രോഗികൾക്കുപയോഗിച്ച സിറിഞ്ച്, ട്രിപ്പ് ഇടാനുള്ള ട്യൂബ്, ക്യാനുല, ബോട്ടിൽ , രോഗിയുടെ മൂത്രം ഊറ്റിയെടുക്കുന്ന കുഴലും ബാഗും, രോഗിയെ പരിചരിക്കുമ്പോൾ ഉപയോഗിക്കുന്ന കൈയുറ, അതായത് അതിലുള്ളതെല്ലാം തന്നെ രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടവ.
വൈറസ് പകരാൻ സാധ്യത
എവിടുത്തേ ഏത് രോഗികളാണെന്നു ഇനി പറയണ്ട കാര്യം ഇല്ലെന്നു തോന്നുന്നു. ഈ തരത്തിലുള്ള വേസ്റ്റിന് നമ്മുക് "☣" (biohazard) ഈ സിംബൽ കൊടുക്കാം. മുകളിൽ മഞ്ഞ - അതിനുള്ളിൽ രോഗിക്കുവേണ്ടി ഉപയോഗിച്ച കോട്ടൻ, ഡ്രെസ്സിങ്ങിന് ഉപയോഗിക്കുന്ന ബാൻടെജ് മുതലായ സാധനങ്ങൾ, പിന്നെ രോഗിയുടെ രക്തമോ ശരീരശ്രവങ്ങളോ കൊണ്ട് മുഷിഞ്ഞ തുണികളും മറ്റും, കൂട്ടത്തിൽ അണുബാധപകരാൻ സാധ്യതയുള്ള മൈക്രോബയോലോജി വെസ്റ്റ്കളും. അതിനെയും നമുക്ക് ഇങ്ങനെ തന്നെ മാർക് ചെയ്യാം - "☣"
ലീവ് പോലും എടുക്കാതെ
പിന്നെ പച്ച - ഭക്ഷണ വേസ്റ്റ്, പേപ്പറുകൾ , പ്ളാസ്റ്റിക് സാധനങ്ങൾ- അണുബാധ ഉണ്ടാകുന്ന ഒന്നും അതിൽ കാണില്ല (എന്ന് തീർത്തും പറയാൻ പറ്റില്ല). ആ ട്രോളിയിലുള്ള ബാഗുകളിൽ ഭൂരിഭാഗവും അണുബാധ പകരാൻ സാധ്യതയുള്ള മാലിന്യങ്ങളാണെന്നു ചുരുക്കം. പോരാത്തതിന് കടുത്ത മഴയും. എല്ലാം അറിഞ്ഞിട്ടും ലീവ് എടുത്ത് വീട്ടിൽ പോകാതെ ഇങ്ങനെ പണിയെടുക്കുന്നവരുള്ളത് കൊണ്ടാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ നിപ്പ മരണം നിങ്ങൾ കേൾക്കാതിരുന്നത്.
സല്യൂട്ടിനും അപ്പുറത്താണിവർ
അതുകൊണ്ട് ഇവർക്ക് വെറുമൊരു സല്യൂട്ട് കൊടുത്തു കൊച്ചാക്കരുതെന്നോരപേക്ഷ. വെറുമൊരു സല്യൂട്ടിനുമപ്പുറത്താണിവർ ,ഇവർ മാത്രമല്ല ഇത് പോലെ ഒരുപാട് പേരും പിന്നെ ലിനി സിസ്റ്ററും എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റെസിഡന്റ് ബിരണ്‍ റോയ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നിപ്പാ ഭീതിയില്‍ നിന്നും കേരളം പതുക്കെ മോചിതമായിക്കൊണ്ടിരിക്കുകയാണ്. ഒടുവില്‍ പരിശോധിച്ച 18 സാമ്പിളികളും നെഗറ്റീവാണ്. അതേസമയം ജാഗ്രത തുടരാനാണ് പൊതുജനങ്ങളോട് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശം.
Recommended Video
ഫേസ്ബുക്ക് പോസ്റ്റ്
ബിരൺ റോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്