നിപ്പ വൈറസ്: വില്ലൻ പഴം തീനി വവ്വാലല്ല, പരിശോധന ഫലം പുറത്ത്, ചെന്നൈയിൽ നിന്ന് വിദഗ്ധ സംഘം എത്തും!
കോഴിക്കോട്: നിപ്പ വൈറസ് പരത്തുന്നത് പഴംതീനി വവ്വാലല്ലെന്ന് പരിശോധന ഫലം. ഭോപ്പാലിലെ ലാബിലേക്ക് അയച്ച പഴംതീനി വവ്വാലുകളുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോർട്ട്. ചങ്ങരോത്തിന് അടുത്തുള്ള ജാനകിക്കാട്ടില്‍നിന്നാണ് പഴംതീനി വവ്വാലുകളെ ശേഖരിച്ചത്. 13 സാമ്പിളുകകളാണ് അയച്ചിരുന്നത്. ഇവയുടെ എല്ലാം ഫലം നെഗറ്റീവാണ്.
കന്നുകാലി, ആട്, പന്നി തുടങ്ങിയവയുടെയും സാമ്പിളുകള്‍ അയച്ചിരുന്നു. ഇവയുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. നേരത്തെ പ്രാണിതീനി വവ്വാലുകളെയും പരിശോധനയ്ക്ക് അയച്ചിരുന്നു. ആ ഫലം നെഗറ്റീവ് ആയിരുന്നു. രോഗബാധയുണ്ടായ പ്രദേശത്തെ കിണറ്റില്‍ നിന്നുമായിരുന്നു പ്രാണിതീനി വവ്വാലുകളെ പിടിച്ചിരുന്നു. ഇതോടെ നിപ്പ വൈറസിന്റെ ഉറവിടം ഉപ്പോഴും കണ്ടെത്താനും സ്ഥിരീകരിക്കാനും സാധിച്ചിട്ടില്ല.

പൂർണ്ണമായും പറയാനാകില്ല
അതേസമയം വൈറസിന്റെ ഉറവിടം വവ്വാലുകളില്‍ നിന്നല്ലെന്ന് പൂര്‍ണമായും പറയാനാവില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിപ്പാ വൈറസിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

പരീക്ഷകൾ മാറ്റിവെച്ചു
നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കേരള ആരോഗ്യ സര്‍വകലാശാല ജൂണ്‍ ആറു മുതല്‍ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചിരുന്നു. രണ്ടാം ഘട്ട നിപ്പാ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പിന് വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ സഹായം ലഭിച്ചു. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഒരു കോടി എഴുപത്തഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് ആരോഗ്യ വകുപ്പിന് കൈമാറിയത്.

വ്യാജ പ്രതിരോധ മരുന്ന്
അതേസമയം നിപ്പാ വൈറസിനെതിരെ വ്യാജ പ്രതിരോധമരുന്ന് വിതരണം ചെയ്ത ഓഫീസ് അറ്റന്‍ഡറെ സസ്‌പെന്‍ഡു ചെയ്തു. ആരോഗ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്ത അറിഞ്ഞയുടന്‍ മെഡിക്കല്‍ ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട്ട് മുക്കം സര്‍ക്കാര്‍ ഹോമിയോ ആശുപത്രി അറ്റന്‍ഡറെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മണാശ്ശേരിയിലെ ഹോമിയോ ആശുപത്രി
കഴിഞ്ഞ ദിവസമാണ് ഡോക്ടറില്ലാത്ത സമയത്ത് മണാശ്ശേരിയിലെ ഹോമിയോ ആശുപത്രി ജീവനക്കാര്‍ മരുന്ന് നല്‍കിയത്. നിപ്പായ്ക്ക് എതിരെയുള്ള പ്രതിരോധ മരുന്നായാണ് ഇതു വിതരണം ചെയ്തത്. മണാശ്ശേരിയില്‍ അടുത്തിടെ നിപ്പാ ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. ഇതിനെ തുർന്നാണ് പ്രതിരോധ മരുന്നിന് ജനങ്ങൾ എത്തി തുടങ്ങിയത്.












Click it and Unblock the Notifications