ജാഗ്രത തുടരുന്നു; നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
നിപ സ്ഥിരീകരിച്ച 39 വയസ്സുകാരനായ ചെറുവണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ എട്ടിന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണിൽ ചെലവഴിച്ച ശേഷം ഉച്ചയ്ക്ക് 12.30ന് ചെറുവണ്ണൂർ ജമാഅത് മസ്ജിദിലെത്തി. ഉച്ചക്ക് യു കെ ചായക്കടയിലും വൈകീട്ട് 5.30ന് അഴിഞ്ഞിലത്തുള്ള ഭാര്യയുടെ വീട്ടിലും സന്ദർശനം നടത്തി. ശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തി.
സെപ്റ്റംബർ ഒമ്പതിന് ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണിലെത്തുകയും ഉച്ചയ്ക്ക് ശേഷം ഫറോക്കിലെ ടി പി ആശുപത്രി സന്ദർശിക്കുകയും ചെയ്തു. അവിടുന്ന് തിരിച്ച് സ്വന്തം വീട്ടിലേക്ക് പോയ ശേഷം വൈകിട്ട് 5.30 മുതൽ 6 മണി വരെ ഫറോക്കിലെ ടി പി ആശുപത്രിയിൽലെത്തി. അവിടുന്ന് തിരിച്ച് വീട്ടിലേക്ക് പോയി. സെപ്റ്റംബർ 10 ന് വീട്ടിൽ തന്നെയായിരുന്നു അദ്ദേഹം.

സെപ്റ്റംബർ 11ന് രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 12 മണിക്ക് ഇടയിൽ ഫറോക്കിലെ ടി പി ആശുപത്രിയിൽ ചെലവഴിച്ച് വീട്ടിൽ തിരിച്ചെത്തി. അന്നേ ദിവസം രാത്രി 9.20 മുതൽ സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 12 മണി വരെ ഫറോക്കിലെ ക്രസന്റ് ആശുപത്രിയിൽ ചെലവഴിച്ചു. സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 12.30 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിപ: 30 പേരുടെ ഫലങ്ങൾ നെഗറ്റീവ്
പരിശോധനക്ക് അയച്ചതിൽ 30 പേരുടെ ഫലം നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.നിപ സ്ഥിരീകരിച്ചതിനെ ശേഷം കോഴിക്കോട് ജില്ലക്ക് പുറമെയുള്ള ജില്ലകളിലായി ആകെ 29 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 22, കണ്ണൂരിൽ മൂന്ന്, വയനാട് ജില്ലയിൽ ഒന്ന്, തൃശൂരിൽ മൂന്ന് എന്നിങ്ങനെയാണ് കണക്കുകൾ. ഇത്തരത്തിൽ സമ്പർക്ക പട്ടികയിൽ കണ്ടെത്തിയവരെ ഐസൊലേഷനിൽ താമസിപ്പിക്കുകയും ഇവരുടെ സാംപിളുകൾ പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ രോഗികൾ ചികിത്സയിലിരിക്കുന്ന സ്വകാര്യ ആശുപത്രികളിൽ നിർബന്ധമായും മെഡിക്കൽ ബോർഡുകൾ രൂപീകരിക്കണമെന്നും ഇവർ ദിവസത്തിൽ രണ്ടു തവണ യോഗം ചേർന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
ജില്ലയിൽ നിപയുടെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ അധ്യയനം നഷ്ടപ്പെടാത്ത രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ജില്ലയിലെ ആരോഗ്യ - വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേരുകയും ജില്ലയിൽ അടുത്ത ഞായറാഴ്ചവരെ ക്ലാസുകൾ ഓൺലൈനായി തുടരാൻ തീരുമാനമായതായും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications