നിപ്പാ വൈറസിന് മരുന്നുണ്ടെന്ന് ഹോമിയോ ഡോക്ടർമാർ; തൽക്കാലം പനിക്ക് മരുന്ന് നൽകിയാൽ മതിയെന്ന് സർക്കാർ
ഹോമിയോ ഡോക്ടർമാരുടെ അവകാശവാദം സംസ്ഥാന സർക്കാർ തള്ളി.
കോഴിക്കോട്: വടക്കൻ കേരളമാകെ നിപ്പാ ഭീതിയിൽ നിൽക്കെ നിപ്പാ വൈറസിനെതിരെ മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടർമാർ രംഗത്ത്. ഇന്ത്യൻ ഹോമിയോപതിക് അസോസിയേഷൻ കേരള ഘടകമാണ് നിപ്പാ വൈറസിന് ഹോമിയോ മരുന്നുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികളെ ചികിത്സിക്കാനും മരുന്ന് നൽകാനും തങ്ങളെ അനുവദിക്കണമെന്നും ഇവർ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെടും. എന്നാൽ ഹോമിയോ ഡോക്ടർമാരുടെ അവകാശവാദം സംസ്ഥാന സർക്കാർ തള്ളി. മരുന്നുണ്ടെന്ന ഹോമിയോ ഡോക്ടർമാരുടെ അവകാശവാദത്തെ സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്നായിരുന്നു ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പ്രതികരണം.
മരുന്ന് ഉണ്ടെന്ന്...
ഹോമിയോപ്പതിയിൽ എല്ലാതരം പനികൾക്കുമുള്ള മരുന്നുകൾ ഉണ്ടെന്നും, നിപ്പാ ബാധിതരായ രോഗികളെ ചികിത്സിക്കാൻ അനുവദിക്കണമെന്നുമാണ് ഹോമിയോപതിക് അസോസിയേഷന്റെ ആവശ്യം. ഇക്കാര്യം ആരോഗ്യമന്ത്രിയെ നേരിട്ടറിയിക്കാനാണ് ഇവരുടെ തീരുമാനം. അതേസമയം, സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലാണ് ഹോമിയോ വിഭാഗവും പ്രവർത്തിക്കുന്നത്. എന്നാൽ നിപ്പാ മരുന്നിനെക്കുറിച്ച് ഹോമിയോ ഡോക്ടർമാർ ആരോഗ്യവകുപ്പ് സെക്രട്ടറിയെ ഔദ്യോഗികമായി വിവരമറിയിച്ചിട്ടില്ല. ഇനി അഥവാ മരുന്നുണ്ടെങ്കിലും അത് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ നൽകാനാവൂ.
ഇല്ലെന്ന്...
നിപ്പാ വൈറസിനെതിരെ ഹോമിയോപതിയിൽ മരുന്നുണ്ടെന്ന് ആരോഗ്യവകുപ്പിനും അറിയില്ല. അതിനിടെ കഴിഞ്ഞദിവസം മുക്കത്തെ ഹോമിയോ ഡിസ്പെൻസറിയിൽ നിപ്പാ പ്രതിരോധ മരുന്നെന്ന പേരിൽ മരുന്ന് വിതരണം ചെയ്തിരുന്നു. ഈ മരുന്ന് കഴിച്ചവർക്ക് പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഈ സംഭവം ഡിസ്പെൻസറി ജീവനക്കാരന്റെ സസ്പെൻഷന് കാരണമാവുകയും ചെയ്തു. മുക്കത്തെ സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഹോമിയോപതിക് അസോസിയേഷൻ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
പനിക്ക് മാത്രം..
എന്നാൽ ഹോമിയോ ഡോക്ടർമാരുടെ അവകാശവാദവും ആവശ്യവും സർക്കാർ അംഗീകരിക്കാൻ സാദ്ധ്യതയില്ല. നിപ്പാ വൈറസിനെതിരെ കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സകളും പുരോഗമിക്കുന്നതിനിടെ ഇത്തരം അവകാശവാദങ്ങൾ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കുമെന്നും ആശങ്കയുണ്ട്. നിലവിൽ ഹോമിയോ ഡിസ്പെൻസറികളിലൂടെ പനിക്കുള്ള പ്രതിരോധ മരുന്ന് മാത്രം വിതരണം ചെയ്താൽ മതിയെന്നാണ് സർക്കാർ നിർദേശം.
സോഷ്യൽ മീഡിയയിൽ...
നിപ്പാ വൈറസ് ഭീഷണി നിലനിൽക്കെ സോഷ്യൽ മീഡിയയിൽ നിപ്പാ വൈറസ് സംബന്ധിച്ച് നിരവധി വ്യാജ വാർത്തകൾ പ്രചരിക്കുന്നതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം വ്യാജ സന്ദേശം പ്രചരിപ്പിച്ചവരെ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.