ജീവനെടുക്കുന്ന നിപ്പാ വൈറസ്! കോഴിക്കോട് വൈറസ് ബാധയേറ്റെന്ന് സംശയിച്ച ഒരാൾ കൂടി മരിച്ചു...
നാല് പേർക്ക് മാത്രമാണ് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചത്.
കോഴിക്കോട്: നിപ്പാ വൈറസ് രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രാജനാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. നിപ്പ വൈറസ് രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് രാജന്റെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ലഭിച്ചിട്ടില്ല. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ചൊവ്വാഴ്ച രാവിലെ ഒരാൾ കൂടി മരിച്ചതോടെ കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. അതേസമയം ഇവരിൽ നാല് പേർക്ക് മാത്രമാണ് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിപ്പാ വൈറസ് സ്ഥിരീകരിച്ച പേരാമ്പ്ര ചങ്ങരോത്ത് ദില്ലി എയിംസിൽ നിന്നുള്ള പ്രത്യേക സംഘം ചൊവ്വാഴ്ച സന്ദർശനം നടത്തും. കേന്ദ്രത്തിൽ നിന്നുള്ള ആദ്യം സംഘം കഴിഞ്ഞദിവസം ചങ്ങരോത്ത് പരിശോധന നടത്തിയിരുന്നു.
Recommended Video
നാല് പേർക്ക് മാത്രം...
കോഴിക്കോട് പനി ബാധിച്ച് മരിച്ച മുഹമ്മദ് സാലിഹ്, സഹോദരൻ മുഹമ്മദ് സാബിത്ത്, ബന്ധു മറിയം എന്നിവരിലും, ചികിത്സയിൽ കഴിയുന്ന സാലിഹിന്റെ പിതാവ് മൂസയിലുമാണ് ഇതുവരെ നിപ്പാ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം സാലിഹിനെയും സാബിത്തിനെയും പരിചരിച്ച നഴ്സ് ഉൾപ്പെടെ എട്ട് പേർ കൂടി സമാന രോഗലക്ഷണങ്ങളോടെ മരണപ്പെട്ടെങ്കിലും ഇവരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ രക്തസാമ്പിളുകൾ പൂണെ, മണിപ്പാൽ എന്നിവിടങ്ങളിലെ വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ നിപ്പാ വൈറസ് സ്ഥിരീകരിക്കാനാവൂ.
സ്ഥിരീകരണം...
നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചെന്ന് സംശയിക്കുന്ന പേരാമ്പ്ര ആശുപത്രിയിലെ നഴ്സ് ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെയാണ് കഴിഞ്ഞദിവസം സംസ്കരിച്ചത്. വൈറസ് ബാധയുണ്ടെങ്കിൽ അത് പടരുന്നത് തടയാൻ വേണ്ടിയായിരുന്നു ഈ നടപടി. അതേസമയം, നിപ്പാ വൈറസ് ബാധിച്ച് മരിച്ച മുഹമ്മദ് സാലിഹിന്റെ നവവധു ആത്തിഫയ്ക്ക് നിപ്പാ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആത്തിഫയ്ക്കും നിപ്പാ വൈറസ് ബാധയേറ്റെന്ന് നേരത്തെ സംശയമുണ്ടായിരുന്നു.
കേന്ദ്രസംഘം...
നിപ്പാ വൈറസ് ബാധ കണ്ടെത്തിയ പേരാമ്പ്ര ചങ്ങരോത്ത് കേന്ദ്ര മെഡിക്കൽ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. വൈറസ് പ്രതിരോധിക്കാനും വ്യാപനം തടയാനും സംസ്ഥാന ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികളിൽ കേന്ദ്രസംഘം തൃപ്തി അറിയിച്ചു. ഉയർന്ന പ്രതിരോധ ശേഷിയുള്ളവരെ നിപ്പാ വൈറസ് ബാധിക്കില്ലെന്നും, വൈറസിന് അധികദൂരം സഞ്ചരിക്കാനാവില്ലെന്നും കേന്ദ്രസംഘത്തിലെ വിദഗ്ധർ വ്യക്തമാക്കി. വിശദമായ പരിശോധനയും പഠനവും നടത്താൻ എയിംസിൽ നിന്നുള്ള പ്രത്യേക സംഘവും ചൊവ്വാഴ്ച ചങ്ങരോത്തിൽ എത്തും.
സൗകര്യങ്ങൾ...
സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പേരാമ്പ്രയിലെ മൂന്നിടങ്ങളിൽ പ്രത്യേക ക്യാമ്പുകൾ ആരംഭിച്ചു. വൈറസ് വ്യാപിക്കുന്നത് തടയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ വെന്റിലേറ്ററുകളും ഐസോലേഷൻ വാർഡുകളും സജ്ജമാക്കി. നിപ്പാ വൈറസ് സ്ഥിരീകരിച്ചതിനാൽ ജനങ്ങൾ മുൻകരുതലെടുക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
രവീന്ദ്ര ജഡേജയുടെ ഭാര്യയെ പോലീസുകാരൻ ആക്രമിച്ചു! അതും നടുറോഡിൽ! കാറിൽ നിന്ന് പിടിച്ചിറക്കി...
നിപ്പാ വൈറസ് പടർന്നത് പേരാമ്പ്രയിലെ കിണറ്റിൽ നിന്ന്! നിറയെ വവ്വാലുകൾ, നടപടി സ്വീകരിച്ചെന്ന് മന്ത്രി
ഇസ്ലാം മതം സ്വീകരിച്ച 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു!മുസ്ലീം പെൺകുട്ടി നിർബന്ധിച്ച് മതം മാറ്റിയെന്ന്