യുവാവുമായി അടുത്തിടപഴകിയ 6 പേർ നിരീക്ഷണത്തിൽ, ഉറവിടം തൃശൂരാകാൻ സാധ്യത ഇല്ലെന്ന് ഡിഎംഒ
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ബാധ സംശയിക്കപ്പെട്ടതോടെ മൂന്ന് ജില്ലകള്‍ ആശങ്കയില്‍. എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളാണ് നിപ്പ സംശയത്തെ തുടര്‍ന്ന് ജാഗ്രതയിലുളളത്. നിപ്പാ ബാധിച്ചുവെന്ന് സംശയിക്കുന്ന യുവാവ് എറണാകുളം പറവൂര്‍ സ്വദേശിയാണ്.
ഇയാള്‍ പഠിക്കുന്നത് ഇടുക്കിയിലെ തൊടുപുഴയിലും രോഗിയായപ്പോള്‍ താമസിച്ചിരുന്നത് തൃശൂരുമാണ്. മൂന്ന് ജില്ലകളിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഈ യുവാവിന് നിപ്പ സ്ഥിരീകരിക്കുകയാണെങ്കില്‍ തന്നെ അതിന്റെ ഉറവിടം തൃശൂര്‍ അല്ലെന്ന് ഡിഎംഒ കെജി റീന മാധ്യമങ്ങളോട് വ്യക്തമാക്കി.
6 പേർ നിരീക്ഷണത്തിൽ
തൊടുപുഴയിലെ കോളേജ് വിദ്യാര്‍ത്ഥിയായ 23കാരന്‍ കുറച്ച് ദിവസത്തേക്ക് ട്രെയിനിംഗ് ക്യാംപില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് തൃശൂരില്‍ എത്തിയത്. കോളേജിന് സമീപത്തെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന 6 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
പനി കണ്ടെത്തിയിട്ടില്ല
ഈ യുവാവ് അടുത്ത് ഇടപഴകിയ 22 പേരെയും പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പനി ഉളളതായി കണ്ടെത്തിയിട്ടില്ല. അതേസമയം വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് കഴിയുന്നത് വരെ ഇവരെ നിരീക്ഷണത്തില്‍ വെയ്ക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്ന് തൃശൂര്‍ ഡിഎംഒ വ്യക്തമാക്കി.
ആദ്യം തൃശൂരിൽ
തൃശൂരിലെ രണ്ടാഴ്ച നീളുന്ന ട്രെയിനിംഗ് ക്യാംപിനിടെയാണ് യുവാവിനെ പനി ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ പനി കലശലായതിനെ തുടര്‍ന്നാണ് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്നുളള പരിശോധനകളിലാണ് നിപ്പയെന്ന സംശയം ഉണ്ടായത്.
ഉറവിടം തൃശൂരാകില്ല
പൂനൈയിലെ വൈറോളജി ലാബില്‍ നിന്നുളള പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ഈ യുവാവിന് നിപ്പായാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. നിപ്പാ ആണെങ്കില്‍ തന്നെയും അതിന്റെ ഉറവിടം തൃശൂര്‍ ആകാന്‍ സാധ്യത ഇല്ലെന്ന് ഡിഎംഒ വ്യക്തമാക്കി.
കോളേജും പരിസരവും നിരീക്ഷണത്തിൽ
യുവാവ് തൊടുപുഴയില്‍ നിന്ന് വരുമ്പോള്‍ തന്നെ പനി ഉണ്ടായിരുന്നുവെന്നും അവിടെ നിന്നാവാം വൈറസ് ബാധ സംഭവിച്ചിട്ടുണ്ടാവുക എന്നും ഡിഎംഒ വ്യക്തമാക്കി. തൊടുപുഴയില്‍ ഈ യുവാവ് പഠിച്ചിരുന്ന കോളേജും പരിസരവും നിരീക്ഷണത്തിലാണ് എന്ന് ഇടുക്കി ഡിഎംഒ അറിയിച്ചു.
ജാഗ്രതാ നിര്‍ദേശം
യുവാവിന്‌റെ നാടായ വടക്കന്‍ പറവൂരില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. തൃശൂരിലും ആരോഗ്യ വകുപ്പ് അടിയന്തര രോഗം വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.
പകരാന്‍ സാധ്യത ഇല്ല
യുവാവ് അടുത്ത് ഇടപഴകിയ ആറ് പേര്‍ക്കും നിപ്പാ വൈറസ് ബാധിക്കാന്‍ സാധ്യതയില്ലെന്നും തൃശൂര്‍ ഡിഎംഒ വ്യക്തമാക്കി. വൈറസ് യുവാവിന്‌റെ തലച്ചോറിനെയാണ് ബാധിച്ചിരിക്കുന്നത് എന്നും അതുകൊണ്ട് പകരാന്‍ സാധ്യത ഇല്ലെന്നും ഡിഎംഒ പറഞ്ഞു. യുവാവ് താമസിച്ചിരുന്ന സ്ഥലം നിരീക്ഷിച്ചെന്നും ആശങ്ക വേണ്ടെന്നും ഡിഎംഒ പറഞ്ഞു.
വിദഗ്ധ സംഘം കൊച്ചിക്ക്
നിപ്പാ കരുതല്‍ നടപടികളുടെ ഭാഗമായി കോഴിക്കോട് നിന്നും വിദഗ്ധ സംഘം കൊച്ചിക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ്പാ രോഗികളെ ചികിത്സിച്ച മൂന്ന് ഡോക്ടര്‍മാര്‍ അടക്കം ആറ് പേരടങ്ങിയ സംഘമാണ് കൊച്ചിയിലേക്ക് പോകുന്നത്. രണ്ട് നഴ്‌സുമാരും ഒരു റിസര്‍ച്ച് അസിസ്റ്റന്‍ഡും സംഘത്തിലുണ്ട്.
നിപ്പാ ഭീതിയിൽ കേരളം വീണ്ടും! എറണാകുളത്ത് യുവാവിന് നിപ്പായെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി!
സ്വർണക്കടത്ത് കേസും ബാലഭാസ്കറിന്റെ മരണവും.. ദുരൂഹത! പ്രകാശൻ തമ്പിയും വിഷ്ണുവും പാലക്കാട്ടെ ഡോക്ടറും!