നിപ്പ വൈറസ്.. മരണവീടുകള്‍ ഒറ്റപ്പെട്ടു! ആശങ്കയ്ക്കിടെ പനി മലപ്പുറത്തേക്ക് പടരുന്നതായി റിപ്പോര്‍ട്ട്
അപൂര്‍വ്വ രോഗം പടരുന്നതിന് പിന്നാലെ ആശങ്കയുമായി നാട്ടുകാര്‍. ആദ്യമായി പ്രദേശത്ത് പടര്‍ന്ന് പിടിച്ച രോഗത്തെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് പലരും. ആശങ്കകള്‍ക്കിടെ കോഴിക്കോട് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നതും നാട്ടുകാരില്‍ ഭീതിപടര്‍ത്തിയിട്ടുണ്ട്. ഇതിനിടെ വൈറസ് പനി മലപ്പുറത്തേക്കും വ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലക്കാരായ മൂന്നുപേര്‍ പനി ബാധിച്ച് മരിച്ചിരുന്നു.
മലപ്പുറം സ്വദേശിയായ 21 വയസുകാരന്‍, മുന്നിയൂര്‍ സ്വദേശിയായ 32 വയസുകാരന്‍, ചട്ടിപ്പറമ്പിലെ 11 വയസുകാരന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ നിപ്പോ വൈറസ് മൂലമുള്ള ഗുരുതര മസ്തിഷ്ക ജ്വരം മൂലമാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. ഇവരുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഊരുവിലക്ക്
കോഴിക്കോട് ചങ്ങരോത്ത് സ്വദേശികളായ മുഹമ്മദ് സാലിഹ്, സഹോദരൻ മുഹമ്മദ് സാബിത്ത്, ഇവരുടെ ബന്ധു മറിയം എന്നിവരുടെ മരണം നിപ്പാ വൈറസ് ബാധ കാരണമാണെന്ന് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇവരുടെ വീടുകളിലേക്ക് പ്രദേശവാസികള്‍ ആരും തന്നെ പോകുന്നില്ലെന്നാണ് വിവരം. രോഗം പടരുമെന്ന ഭീതിയിലാണ് മരണവീടുകള്‍ ആരും സന്ദര്‍ശിക്കാതിരിക്കുന്നത്. ഇതോടെ മരിച്ചവരുടെ ബന്ധുക്കള്‍ സഹായത്തിന് പോലും ആളില്ലാതെ ബുദ്ധിമുട്ടുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മരണം ഒന്‍പത്
ഇതുവരെ ഒന്‍പത് പേര്‍ രോഗബാധമൂലം മരിച്ചു. മരണപ്പെട്ട സഹോദരങ്ങളുടെ കുടുംബത്തില്‍ അടുത്ത് ഇടപഴകിയവരായ ആളുകള്‍കള്‍ക്കാണ് രോഗം വന്നത് എന്നതും ജനങ്ങളുടെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇതിനിടെ രോഗികളെ ചികിത്സിച്ച പേരാമ്പ്ര ആസ്പത്രിയിലെ നഴ്സ് മരിച്ചതും ഭീതിക്ക് ആക്കം കൂട്ടുന്നുണ്ട്. വൈറസ് പകരാതിരിക്കാന്‍ നഴ്സ് ആയ ലിനിയുടെ മൃതദേഹം ആസ്പത്രി അധികൃതര്‍ ആസ്പത്രി വളപ്പില്‍ തന്നെ സംസ്കരിക്കുകയായിരുന്നു.
കൈയുറകളും മാസ്കും
എന്നാല്‍ പനിയെ കുറിച്ച് ആശങ്ക പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യ മരണം സംഭവിച്ച് 15 ദിവസം പിന്നിട്ട ശേഷമാണ് രണ്ടാമത്തെ മരണം നടന്നത്. അതുകൊണ്ട് തന്നെ പനി വ്യാപകമായി പടരുന്നില്ലെന്നതാണ് വ്യകത്മാകുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. രോഗം ബാധിച്ചവരുമായി ഇടപെടുന്നവര്‍ കൈയുറകളും മാസ്കുകളും അടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ആസ്പത്രി
രോഗം സംശയിക്കുന്നവര്‍ വളരെ പെട്ടെന്ന് സര്‍ക്കാര്‍ ആസ്പത്രികളില്‍ തന്നെ ചികിത്സ തേടണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പനി തടയാന്‍ ജില്ലാ തലത്തില്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കാന്‍ ആരോഗ്യ വകുപ്പ് തിരുമാനിച്ചു. അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ ടാസ്ക് ഫോഴ്സ് ആകും തിരുമാനം കൈക്കൊള്ളുക. രോഗികളുമായി അടുത്ത് ഇടപഴകിയ ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷ്മ പരിശോധന നടത്തണമെന്ന് ചങ്ങരോത്ത് മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Recommended Video
സ്വയം ചികിത്സ അരുത്
പനി, തലവേദന, മയക്കം, തലകറക്കം, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സിക്കരുത്. വവ്വാല്‍ പക്ഷികള്‍ എന്നിവ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക. വവ്വാല്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന കള്ള് ഉപയോഗിക്കാതിരിക്കുക. രോഗികളുടെ ശരീരശ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നതെന്നതിനാല്‍ മാസ്കുകള്‍ കൃത്യമായി ഉപയോഗഹിക്കണം.