പികെ ശശിക്കെതിരായ പരാതി: അനിശ്ചിതത്വം തുടരുന്നു, സിപിഎം സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായില്ല!
തിരുവനന്തപുരം: പികെ ശശി എംഎൽഎയ്ക്കെതിരായ പരാതിയിൽ അനിശ്ചിതത്വം തുടരുന്നു. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും വിഷയം ചർച്ച ചെയ്തില്ല. വെള്ളിയാഴ്ച വൈകീട്ട് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കുമെന്നും അതിന് ശേഷം പികെ ശശി എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാതെയാണ്സെക്രട്ടറിയേറ്റ് പരിഞ്ഞത്.
ഇതോടെ സിപിഎം എംഎൽഎയായ പികെ ശശിക്കെതിരായ കേസിൽ നടപടി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിത നേതാവായിരുന്നു പരാതി നല്‍കിയത്. എന്നാൽ കേരളം നേരിട്ട പ്രളയത്തിൽ പികെ ശശി വിഷയം മുങ്ങി പോകുകയായിരുന്നു.

അന്വേഷണ റിപ്പോർട്ട്
മന്ത്രി എകെ ബാലനും പികെ ശ്രീമതി എംപിയുമടങ്ങിയ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച ചർച്ച ചെയ്യുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. അതോടെ നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന പികെ ശശിയുടെ പരാതിയില്‍ പാലക്കാട്ടെ നാല് നേതാക്കള്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

രൂക്ഷ വിമർശനം
പരാതിക്കാരിയില്‍ നിന്നും പികെ ശശിയില്‍ നിന്നും രണ്ട് തവണ കമ്മീഷന്‍ മൊഴിയെടുത്തിയിരുന്നു. പരാതിയില്‍ നിന്ന് പിന്‍മാറാന്‍ പരാതിക്കാരി തയ്യാറല്ലാത്ത സാഹചര്യത്തില്‍ നടപടിയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാത്ത സ്ഥിതിയിലാണ് ഇപ്പോഴും സിപിഎം. ആരോപണത്തെ തുടർന്ന് ചെർപ്പുളശേരി ഏരിയ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനമാണ് എംഎൽഎക്കെതിരെ ഉയർന്നത്. പികെ ശശി എംഎൽഎയ്ക്കെതിരെയുള്ള പീഡന പരാതി ഇല്ലാതാക്കാൻ ചില നേതാക്കൾ ഇടപെട്ടെന്ന ആരോപണവും ഉയർന്നിരുന്നു.

സംഭവം പാർട്ടി ഓഫീസിൽ
സിപിഎമ്മിനെയും സംസ്ഥാന സര്‍ക്കാരിനെ തന്നെയും പ്രതിരോധത്തിലാക്കിക്കൊണ്ടാണ് പാര്‍ട്ടി അംഗത്തിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്. ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ ജില്ലയിലെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഉന്നയിച്ച ആരോപണം പാര്‍ട്ടി ദേശീയ നേതൃത്വത്തിലും ഭിന്നിപ്പുണ്ടാക്കിയിട്ടുണ്ട്. മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസില്‍ വച്ച് എംഎല്‍എ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി സിപിഎം ദേശീയ നേതൃത്വത്തിന് ഉള്‍പ്പെടെ നല്‍കിയ പരാതി.

ആദ്യ വിവാദം
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സര്‍ക്കാരുമായി ബന്ധപ്പെട്ട് ആദ്യവിവാദത്തിന് തിരകൊളുത്തിയ വ്യക്തി കൂടിയാണ് പികെ ശശി. തന്റെ മണ്ഡലത്തിന്റെ ഭാഗമായ ചെര്‍പ്പളശ്ശേരിയിലെ നെല്ലായ മേഖലയില്‍ 2016-ല്‍ ഉണ്ടായ സിപിഎം- ബിജെപി സംഘര്‍ഷത്തിനിടെ പോലീസുകാര്‍ക്കെതിരേ കയര്‍ത്തു സംസാരിച്ചതായിരുന്നു ശശി യുടെ ആദ്യവിവാദം. പോലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു എംഎല്‍എയുടെ ആരോപണം. പാര്‍ട്ടി പ്രവര്‍ത്തര സംരക്ഷിക്കാന്‍ കഴിയാത്ത പോലീസ് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.












Click it and Unblock the Notifications