കൊച്ചി മേയർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്; പ്രതീക്ഷയോടെ ഇടതുപക്ഷം
കൊച്ചി: കൊച്ചി മേയർക്കെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. കൊച്ചി മേയർ സൗമിനി ജെയിന്റെ നാല് വർഷത്തെ കോർപ്പറേഷൻ ഭരണം സമ്പൂർണ പരാജയം ആണെന്ന് ആരോപിച്ചാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അതേ സമയം നടപടികളിൽ നിന്നും വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റി വയ്പ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. അംഗങ്ങൾ ഒറ്റക്കെട്ടായി നിന്ന് അവിശ്വാസ പ്രമേയം പരാജയപ്പെടുത്തുമെന്ന പ്രതീക്ഷ യുഡിഎഫ് കേന്ദ്രങ്ങൾക്കും ഇല്ല.
ഊർമിളയ്ക്ക് പിന്നാലെ മുൻ മന്ത്രിയും കോൺഗ്രസ് വിടുന്നു; നട്ടം തിരിഞ്ഞ് മുംബൈ കോൺഗ്രസ്
മേയര്‍ക്കെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ എതിര്‍വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിൽ നിന്ന് വോട്ട് ചോർച്ചയുണ്ടാകുമെന്നും പ്രമേയം വിജയിക്കുമെന്നുമാണ് ഇടത് നേതാക്കള്‍ അവകാശപ്പെടുന്നത്. യുഡിഎഫിന്റെ 38 അംഗങ്ങൾ ഒരുമിച്ച് നിന്നാൽ വോട്ടെടുപ്പ് പരാജയപ്പെടാനാണ് സാധ്യത. എന്നാൽ മുഴുവൻ പേരും മേയറെ അനുകൂലിച്ച് വോട്ട് ചെയ്യാൻ സാധ്യതയില്ലെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ.
74 അംഗ കൗണസിലിൽ 38 പേരാണ് യുഡിഎഫ് പക്ഷത്തുള്ളത്. പ്രതിപക്ഷത്ത് എൽഡിഎഫിന് 34 അംഗങ്ങളുടെയും, ബിജെപിക്ക് 2 അംഗങ്ങളുടെയും പിന്തുണയാണുള്ളത്. വോട്ടെടുപ്പ് നടത്താതിരിക്കാൻ ഭൂരിഭാഗം യുഡിഎഫ് അംഗങ്ങളും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നേക്കും. 2 ബിജെപി അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നാണ് സൂചന. ക്വാറം തികയാതെ വന്നാൽ 6 മാസം വരെ അവിശ്വാസ പ്രമേയ നടപടികൾ മാറ്റിവയ്ക്കാൻ സാധിക്കും. ഈ സാധ്യതയിലാണ് യുഡിഎഫിന്റെ പ്രതീക്ഷ.
എ ഗ്രൂപ്പിലെ രണ്ട് മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മേയര്‍ക്കെതിരേയുള്ള ചരടുവലികള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചത് എന്നാണ് സൂചന. മേയർ രാജി വയ്ക്കണമെന്ന ആവശ്യം ഇവർ മുന്നോട്ട് വച്ചതായാണ് സൂചന. അതേസമയം അടുത്തിടെ കണ്ണൂർ കോർപ്പറേഷനിൽ ഇടതുമുന്നണിയുടെ ഇപി ലതയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി കോർപ്പറേഷൻ ഭരണം യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ഡെപ്യൂട്ടി മേയർ പികെ രാഗേഷ് യുഡിഎഫ് പക്ഷത്തേയ്ക്ക് മാറിയതോടെയാണ് ഇടതുമുന്നണി പ്രതിസന്ധിയിലായത്.