'മോദിയും സംഘവും എത്ര ക്ഷോഭിച്ചാലും നെഹ്റു ഇന്നെലെയും ഇന്നും നാളെയും യാഥാർത്ഥ്യമായിരിക്കും';മുല്ലപ്പള്ളി
തിരുവനന്തപുരം; ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പുകഴ്ത്തിയും ഇന്ത്യയിലെ പാർലമെന്റ് അംഗങ്ങളെ ഇകഴ്ത്തിയും സംസാരിച്ച് സിംഗപൂർ പ്രധാനമന്ത്രി ലീ ഷിയന്റെ പ്രസംഗം വിവാദമായിരുന്നു. സംഭവത്തിൽ സിംഗപൂർ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അതൃപ്തി അറിയിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

നെഹ്റുവിന്റെ മഹത്വത്തെക്കുറിച്ചുള്ള സിംഗപ്പൂർ പ്രധാന മന്ത്രിയുടെ നിരീക്ഷണമാണ് കേന്ദ്രസർക്കാരിനേയും മോദിയേയും അലോസരപ്പെടുത്തുന്നതെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ചരിത്രത്തിന്റെ കണ്ണാടിയിലേക്ക് നോക്കുമ്പോൾ വികൃത മുഖവുമായി നിൽക്കുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നേർ ചിത്രമാണ് നരേന്ദ്ര മോഡി കാണുന്നതെങ്കിൽ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മോഡിയും സംഘവും എത്ര ക്ഷുഭിതരായാലും നെഹ്റു ഇന്നെലെയും ഇന്നും നാളെയും യാഥാർത്ഥ്യമായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുല്ലപ്പള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ്;നെഹ്റു ധീരനും പ്രഗൽഭനുമായ പ്രധാനമന്ത്രി.....
സിംഗപ്പൂർ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അതീവ ധീരനും അങ്ങേയറ്റം കഴിവുറ്റ പ്രധാനമന്ത്രിയുമായിരുന്നെന്ന സിംഗപ്പൂർ പ്രധാനമന്ത്രി ലീൻ ഹീൻ ലൂങ്ങ് സിംഗപ്പൂർ പാർല്ലമെന്റിൽ ചെയ്ത പ്രസംഗത്തിൽ , ഇന്ത്യ അസന്തുഷ്ടി പ്രകടിപ്പിച്ച വാർത്ത ജനാധിപത്യ സംവിധാനത്തിൽ വിശ്വാസമുള്ള സകലെരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.പാർല്ലമെന്റിനകത്തും പുറത്തും നെഹ്റുവിനെ നിരന്തരമായി വിമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി, സിംഗപ്പൂർ പ്രധാനമന്ത്രിയുടെ 40 മിനുട്ട് പ്രസംഗം ശ്രദ്ധാപൂർവ്വം വായിക്കണം.
സിംഗപ്പൂർ പാർല്ലമെന്റിൽ പ്രിവിലേജ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൻ മേലുള്ള ചർച്ചയിലാണ് ലീൻ ഹീൻ ലൂങ്ങ് , ഇന്ത്യൻ പാർല്ലമെന്റിന്റെ മൂല്യ തകർച്ചയെ കുറിച്ച് പരാമർശിച്ചത് നെഹ്റു വിന്റെ കാലത്തെ ഇന്ത്യൻ പാർല്ലമെന്റും ഇന്നത്തെ പാർല്ലമെന്റും തമ്മിലുള്ള താരതമ്യമാണ് സിംഗപ്പൂർ പ്രധാനമന്ത്രി നടത്തിയത്.മാധ്യമ വാർത്തകൾ ഉദ്ധരിച്ച് 50% ത്തിലേറെ ഇന്ത്യൻ പാർല്ലമെന്റ് അംഗങ്ങൾ ക്രിമിനൽ റെക്കോർഡ് ഉള്ളവരാണ്. ചിലർ ബലാൽസംഗ കേസുകളിലും കൊലപാതക കേസുകളിലും പ്രതികളാണന്നും സിംഗപ്പൂർ പ്രധാനമന്ത്രി പറയുന്നു. ഇത് അസത്യമാണന്ന് രേഖകൾ വച്ച് ആർക്കെങ്കിലും പറയാൻ കഴിയുമൊ ?
ഇന്ത്യയോടൊപ്പം ഇസ്രായെൽ, ബ്രിട്ടീഷ് പാർല്ലമെന്റു കളെയും സിംഗപ്പൂർ പ്രധാനമന്ത്രി എടുത്തു പറയുകയുണ്ടായി.
കോവിഡ് മഹാമാരി കാലത്ത് ബ്രിട്ടീഷ് പാർല്ലമെന്റിൽ " പാർട്ടി ഗേറ്റ് " സംബന്ധമായി നടന്ന വിവാദ ചർച്ചകളും അദ്ദേഹം പരാമർശിച്ചു. രാഷ്ട്രീയ രംഗത്ത് ഉയർത്തിപ്പിടിക്കേണ്ട സത്യസന്ധതെയെയും ആർജ്ജവ ബോധത്തെയും ആ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിംഗപ്പൂരിലെ മുഖ്യ പ്രതിപക്ഷമായ വർക്കേഴ്സ് പാർട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലെ മുഖ്യ വിഷയം.
ഇന്ത്യൻ പാർല്ലമെന്റിന്റെ മൂല്യത്തകർച്ചയും എം. പി .മാരുടെ ക്രിമിനൽ പശ്ചാത്തലവും തുടരെത്തുടരെ മാധ്യമങ്ങളും പൊതു സമൂഹവും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് നമുക്ക് എങ്ങിനെ ഓർക്കാതിരിക്കാനാവും ?
മുൻ പാർല്ലമെന്റ് അംഗമെന്ന നിലയിൽ ചമ്പൽക്കാട്ടിലെ കുപ്രസിദ്ധ കൊള്ളക്കാരിയായ ഫൂലൻ ദേവിയും ബീഹാറിലെയും യു.പി.യിലെയും ഭീകര കുറ്റവാളികളും ഇന്ത്യൻ പാർല്ലമെന്റിൽ എത്തിയത് ഞാൻ കണ്ടിട്ടുണ്ട്. നമുക്കെങ്ങിനെ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കാൻ കഴിയും .
ഇതൊന്നുമല്ല നരേന്ദ്ര മോഡിയെയും കേന്ദ്ര സർക്കാറിനെയും അലോസരപ്പെടുത്തുന്നത്.
മഹാനായ നെഹ്റുവിന്റെ മഹത്വത്തെക്കുറിച്ചുള്ള സിംഗപ്പൂർ പ്രധാന മന്ത്രിയുടെ നിരീക്ഷണമാണ്.
സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ ജനതയെ ആവേശഭരിതനാക്കിയ , ജനാധിപത്യ മതേതര ചിന്തയുടെ ശക്തനായ വക്താവായ , സാമ്രാജ്യത്യത്തെയും ഫാസിസത്തെയും സർവ്വ ശക്തിയുമുപയോഗിച്ച് ചെറുത്തു നിന്ന , ആധുനിക ഇന്ത്യയുടെ ശില്പിയായ നെഹ്റുവിനെയാണ് നരേന്ദ്ര മോഡി ഭയപ്പെടുന്നത്. നെഹ്റുവിനെ കുറിച്ചുള്ള ഓർമ്മകൾ മോഡിയെ അങ്ങേയറ്റം അസ്വസ്ഥനാക്കുന്നു. സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പാർല്ലമെന്റ് പ്രസംഗത്തെക്കുറിച്ച് ഇതിനകം ഇന്ത്യയുടെ നീരസവും അസന്തുഷ്ടിയും ദൽഹിയിലുള്ള സിംഗപ്പൂർ ഹൈക്കമ്മീഷണറെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.
ചരിത്രത്തിന്റെ കണ്ണാടിയിലേക്ക് നോക്കുമ്പോൾ വികൃത മുഖവുമായി നിൽക്കുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നേർ ചിത്രമാണ് നരേന്ദ്ര മോഡി കാണുന്നതെങ്കിൽ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മോഡിയും സംഘവും എത്ര ക്ഷുഭിതരായാലും നെഹ്റു ഇന്നെലെയും ഇന്നും നാളെയും യാഥാർത്ഥ്യമായിരിക്കും. നെഹ്റുവിന്റെ ഓർമ്മകൾ മനുഷ്യ ഹൃദയങ്ങളിൽ ആലേഖനം ചെയ്യപ്പെട്ടതാണ് .












Click it and Unblock the Notifications