സുരേഷ് ഗോപിയെ തൊട്ടാല്‍ പൊള്ളും: വെട്ടിനിരത്തിയത് ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെ മറ്റ് രണ്ടുപേരെ
കൊച്ചി: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍ നിർത്തി ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവാനുള്ള ഒരുക്കത്തിലായിരുന്നു കേരള ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവർ തന്നെ സംസ്ഥാനത്ത് എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുകയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ഉള്‍പ്പടെ അഞ്ചോളം മണ്ഡലങ്ങള്‍ വിജയ സാധ്യതയുള്ള മണ്ഡലങ്ങളായി നിശ്ചയിക്കുകയും ചെയ്തു. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനം സജീവമാണെങ്കിലും മറുവശത്ത് പാർട്ടിയിലെ ഭിന്നതയും അതിശക്തമായി തുടരുകയാണ്.

സന്ദീപ് വാര്യറെ പാർട്ടി വക്താവ് സ്ഥാനത്ത് നിന്നും നീക്കിയതിനെ തുടർന്ന് അദ്ദേഹത്തിനെ അനുകൂലിക്കുന്നവർ അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ തുറന്ന പോരിലാണ്. ഇതോടൊപ്പം തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തിന് വിരുദ്ധമായി ബി ജെ പി സംസ്ഥാന കോർ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയെ മാത്രം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പാർട്ടിയില്‍ പുകയുന്നത്.

ശോഭാ സുരേന്ദ്രന്‍, ഡോ. കെ എസ് രാധാകൃഷ്ണന്‍ എന്നിവരെക്കൂടി സുരേഷ് ഗോപിക്കൊപ്പം കോർ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന നിർദേശമുണ്ടായിരുന്നു. എന്നാല്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടുപേരെയും തഴയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ശോഭാ സുരേന്ദ്രന് ദേശീയ തലത്തില്‍ ചുമതലകള്‍ നല്‍കുന്നതാണ് ഉചിതം, ദളിത് വിഭാഗത്തില്‍ നിന്നുള്ള പി സുധീർ കോർകമ്മിറ്റിയിലുള്ളതിനാല്‍ കെ രാധാകൃഷ്ണനും വേണ്ടതില്ലെന്നായിരുന്നു ഒഴിവാക്കാനുള്ള കാരണങ്ങള്‍.

ബി ജെ പിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് കോർകമ്മിറ്റി. അംഗങ്ങള്‍ക്ക് ഉയർന്ന പരിഗണനയും ലഭിക്കും. എന്നാല്‍ സംസ്ഥാനത്ത് ഇവർ വീണ്ടും സജീവമാവുന്നതില്‍ താല്‍പര്യമില്ലാത്ത ചില നേതാക്കളുടെ ഇടപെടലാണ് ഇവരെ ഒഴിവാക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. സുരേഷ് ഗോപിയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയമനമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ തൊട്ടാല്‍ പൊള്ളുമെന്ന അറിയുമെന്നതിനാല്‍ അതിനാരും തുനിഞ്ഞതുമില്ല.

ശോഭ സുരേന്ദ്രന്റെ കാര്യമാണ് തീർത്തും മോശമായ സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത്. പ്രമുഖ നേതാക്കളോട് ഇടഞ്ഞ് നില്‍ക്കുന്ന ശോഭ സുരേന്ദ്രന് സംസ്ഥാന നേതൃത്വത്തില്‍ വീണ്ടും സജീവമാവാനുള്ള അവസരമായിരുന്നു കോർകമ്മിറ്റിയിലേക്കുള്ള കടന്ന് വരവ്. എന്നാല്‍ നേരത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കിയവർ തന്നെയാണ് ഇത്തവണയും ശോഭയ്ക്ക് എതിരായ നീക്കത്തിന് പിന്നില്‍.

സംസ്ഥാനത്ത് നിന്നും വലിയ എതിർപ്പ് ഉയർന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനൊടുവിലായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് ലഭിച്ചത്. പാർട്ടി അംഗത്വ പ്രചരണ സമയത്ത് ദക്ഷിണേന്ത്യൻ മേഖലയിലെ സഹകൺവീനറായിരുന്ന ശോഭ സുരേന്ദ്രന് മികച്ച പ്രകടനം കാഴ്ചവെച്ചതോടെ അവർക്ക് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ എപി അബ്ദുള്ളക്കുട്ടിയാണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

അന്ന് ശോഭയെ സംസ്ഥാനത്തിന് വേണമെന്ന് പറഞ്ഞ് പാലം വലിച്ചതും ഇന്ന് ദേശിയ തലത്തില്‍ ഉപയോഗപ്പെടുത്താമെന്ന് പറഞ്ഞ അതേ നേതാക്കളാണ്. സുരേഷ് ഗോപിയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനും ദേശീയ നേതൃത്വത്തിന് താല്‍പര്യമുണ്ട്. എം.ടി. രമേശിനെ സംസ്ഥാന പ്രസിഡന്റാക്കാൻ ഒരു വിഭാഗം നീക്കം നടത്തുന്നുണ്ടെങ്കിലും മറുവിഭാഗം പഴയ മെഡിക്കല്‍ കോഴക്കേസിലെ ആരോപണങ്ങള്‍ വീണ്ടും ഉയർത്തിക്കൊണ്ട് വരാനുമുള്ള സാധ്യതകളുമുണ്ട്.












Click it and Unblock the Notifications