7340 കോടി രൂപ വേണമെന്ന് കേരളം, എല്ലാം പരിഗണിക്കാമെന്ന് നരേന്ദ്രമോദി; കേന്ദ്രം അനുവദിച്ചത് 325 കോടി..
ഓഖി മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന കേരളത്തിന്റെ പരാതി പരിശോധിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
തിരുവനന്തപുരം: ഓഖി ദുരന്തം നേരിടാൻ 7340 കോടി രൂപയുടെ ദീർഘകാല പാക്കേജ് അനുവദിക്കണമെന്ന് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ദുരന്തം നേരിടാൻ അടിയന്തരമായി 422 കോടി അനുവദിക്കണമെന്നും കേരളം ആവശ്യമുന്നയിച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ഇതിനു ശേഷം ഓഖി ദുരന്തത്തിന്റെ കെടുതികളും നാശനഷ്ടങ്ങളും അദ്ദേഹം വിലയിരുത്തി.
ഓഖി മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന കേരളത്തിന്റെ പരാതി പരിശോധിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. ഇത്തരത്തിലുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കും ലക്ഷദ്വീപിനും 325 കോടിയുടെ ദുരിതാശ്വാസ സഹായവും പ്രഖ്യാപിച്ചു.
നേരത്തെ, പൂന്തുറയിൽ ഓഖി ദുരന്തബാധിതരെ സന്ദർശിച്ച പ്രധാനമന്ത്രി, ജനങ്ങൾക്കു വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം നൽകിയിരുന്നു. കാണാതായവരെ ക്രിസ്മസിന് മുൻപ് തിരിച്ചെത്തിക്കാമെന്നും, കേന്ദ്രസർക്കാർ ദുരന്ത ബാധിതർക്കൊപ്പമാണെന്നും അദ്ദേഹം മത്സ്യത്തൊഴിലാളികളോട് പറഞ്ഞു.