സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കണ്ണൂര്‍ സ്വദേശി മരിച്ചത് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ
കണ്ണൂര്‍: കേരളത്തില്‍ വീണ്ടും കോവിഡ് മരണം. കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി കെ മുഹമ്മദാണ് മരിച്ചത്. 70 വയസ്സായിരുന്നു. കോവിഡ് നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹത്തിന് ഇന്ന് പകലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മസ്കറ്റില്‍ നിന്ന് നാട്ടിലെത്തിയ വ്യക്തിയാണ് പികെ മുഹമ്മദ്. ഇദ്ദേഹത്തിന്‍റെ മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഹമ്മദിന്‍റെ മരണത്തോടെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.
അതേസമയം, കണ്ണൂര്‍ ജില്ലയില്‍ നാല് പേര്‍ക്കാണ് ബുധനാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 22ന് മസ്‌കറ്റില്‍ നിന്ന് ഐഎക്സ് 714 വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശികളായ (നിലവില്‍ കൂത്തുപറമ്പ് താമസം) 70 കാരനും 58കാരിയും, ഇരിട്ടി സ്വദേശിയായ 27കാരി (നിലവില്‍ വേങ്ങാട് താമസം), കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ ആറിന് മസ്‌കറ്റില്‍ നിന്നെത്തിയ പാനൂര്‍ സ്വദേശി 39കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 271 ആയി. ഇതില്‍ 158 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ 12 പേര്‍ ഇന്ന് ഡിസ്ചാര്‍ജായി. നിലവില്‍ ജില്ലയില്‍ 10390 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ 181 പേര്‍ ആശുപത്രിയിലും 10209 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
യുഎഇയില്‍ പുതിയ പ്രതിസന്ധി; പ്രവാസികള്‍ വന്‍തോതില്‍ നാട്ടിലേക്ക്, ആശങ്കയില്‍ സാമ്പത്തിക രംഗം