ഉമ്മന്‍ചാണ്ടിയുടെ ഏക ജയില്‍വാസം അതാണ്, കിടന്നത് 7 ദിവസം; സഹതടവുകാരനായതിന്‍റെ ഓര്‍മ്മ
തിരുവനന്തപുരം: നിയമസഭാംഗമായി 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടൊപ്പമുള്ള വിവിധ അനുഭവങ്ങള്‍ പങ്കുവെച്ച് രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നിരവധി പേരാണ് രംഗത്തെത്തുന്നത്. അത്തരത്തില്‍ ഒരു അനുഭവമാണ് കുന്നത്തുനാട് എംഎല്‍എയായ വിപി സജീന്ദ്രന്‍ എംഎല്‍എ പങ്കുവെക്കുന്നത്. പലര്‍ക്കും അറിയാത്ത ഉമ്മന്‍ചാണ്ടിയുടെ ഏക ജയില്‍ വാസത്തെ കുറിച്ചാണ് വിപി സജീന്ദ്രന്‍ പറയുന്നത്. അന്ന് ഉമ്മൻ ചാണ്ടിക്കൊപ്പം ജയിലിൽ സഹതടവുകാരന്‍ കൂടിയായിരുന്നു വിപി സജീന്ദ്രന്‍. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എംഎൽഎ ആയത്
എനിയ്ക്ക് ഒരു വയസ്സുള്ളപ്പോഴാണ് ഉമ്മൻ ചാണ്ടി സാർ ഞങ്ങളുടെ എം.എൽ.എ. ആയത്. ചേട്ടൻമാർ കെ.എസ്.യു.- യൂത്തുകോൺഗ്രസ് പ്രവർത്തകർ ആയിരുന്നതിനാൽ തിരഞ്ഞെടുപ്പുകാലത്ത് ഉമ്മൻ ചാണ്ടിയുടെ പോസ്റ്ററുകളും ത്രിവർണ്ണക്കൊടികളും വീട്ടിൽ സ്റ്റോക്ക് ചെയ്താണ് പ്രചാരണത്തിന് കൊണ്ടുപോയിരുന്നത് . പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻ ചാണ്ടി കന്നിവിജയം നേടിയപ്പോൾ ആവേശത്തിലായ
എൻ്റെ ചേട്ടൻ രവീന്ദ്രൻ ഉമ്മൻ ചാണ്ടിയുടെ പോസ്റ്റർ വരാന്തയിലെ ചുമരിൽ പതിപ്പിച്ചു.

പുതുപ്പള്ളിക്കാർക്ക് ഇളക്കേണ്ടി വന്നിട്ടില്ല
ചുമരിൽ പതിപ്പിച്ച പോസ്റ്ററുകളൊന്നും പുതുപ്പള്ളിക്കാർക്ക് ഇളക്കേണ്ടി വന്നിട്ടില്ല. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ ജനങ്ങളുടെ ഹൃദയത്തിൻ്റെ ചുമരിൽ ആ പോസ്റ്ററിലെ മഷിപ്പാടുകൾ മായാതെയുണ്ട്.1970 ൽ ഇടതു സ്ഥാനാർത്ഥി എം.ജോർജിനെ ഏഴായിരത്തിൽപ്പരം വോട്ടുകൾക്ക് തോൽപ്പിച്ച് ഉമ്മൻ ചാണ്ടി നടന്ന് കയറിയത് നിയമസഭയിലേയ്ക്ക് മാത്രമല്ല, ഞങ്ങൾ പുതുപ്പള്ളിക്കാരുടെ ഹൃദയത്തിലേയ്ക്ക് കൂടിയാണ്!
അന്നും ഇന്നും കുഞ്ഞൂഞ്ഞ് ഞങ്ങളുടെ ഹൃദയഭിത്തിയ്ക്കുള്ളിൽ സുരക്ഷിതനാണ്!!

കെ എസ് യു വിൻ്റെ നീല പതാക
ഉമ്മൻ ചാണ്ടിസാറിനെ കണ്ടാണ് പുതുപ്പള്ളിയിലെ ഞങ്ങളുടെ തലമുറ കെഎസ്യു ആയത്.ചുളുങ്ങാൻ മടിയില്ലാത്ത ഖദറും ഒതുങ്ങാൻ മടിയുള്ള മുടിയും ഞങ്ങളുടെ പൊളിറ്റിക്കൽ ഐക്കൺ ആയി മാറി. പുതുപ്പള്ളിക്കാരൻ എന്ന അന്തസ്സോടെ ശിരസ്സുയർത്തി ഞങ്ങൾ കെ എസ് യു വിൻ്റെ നീല പതാക ചേർത്ത് പിടിച്ചത് ഉമ്മൻ ചാണ്ടി എന്ന വികാരത്തെ നെഞ്ചിലേറ്റിയാണ്. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലം. 1997 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷാ സമയത്ത് ഏർപ്പെടുത്തിയ പവർകട്ട് പിൻവലിയ്ക്കണം എന്ന ആവശ്യവുമായി ജെ.ജോസഫിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ മാർച്ചിന് നേരേ പോലീസ് മൃഗീയമായ ലാത്തിച്ചാർജ് നടത്തി.

അറസ്റ്റ് ചെയ്ത് ജയിലിലാക്കി
ഇതിനെതിരെ കോട്ടയത്ത് നടത്തിയ പ്രതിഷേധ പ്രകടനം കഴിഞ്ഞ് ഡി.സി.സി.ഓഫീസിൽ എത്തിയ ഞങ്ങളെ ഡി.വൈ.എസ്.പി.യുടെ കാറിന് നേരെ ആക്രമണം നടത്തി എന്നാരോപിച്ച് പോലീസ് പിടികൂടുകയും മർദ്ദിയ്ക്കുകയും ചെയ്തു. ഞങ്ങളിൽ നാല് പേരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി.എന്നോടൊപ്പം നിബു ജോൺ (പഞ്ചായത്ത് പ്രസിഡൻ്റ്, പുതുപ്പള്ളി), നാട്ടകം സുരേഷ് (കെ.പി.സി.സി.സെക്രട്ടറി), പി.എ.ഷമീർ (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, കാഞ്ഞിരപ്പള്ളി) എന്നിവരെയാണ് റിമാൻഡ് ചെയ്ത് കോട്ടയം സബ് ജയിലിലടച്ചത്.

നിരാഹാര സമരം
ഞങ്ങളെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ഉമ്മൻ ചാണ്ടി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് മുമ്പിൽ നിരാഹാര സമരം ആരംഭിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്ത് സബ് ജയിലേയ്ക്ക് കൊണ്ടുവന്നു. ചുറ്റും ആളുകളില്ലാത്ത ലോകം അസാധ്യമായ അദ്ദേഹം സൂപ്രണ്ടിനോട് അഭ്യർത്ഥിച്ച് അവിടെ മറ്റൊരു സെല്ലിൽ കഴിഞ്ഞിരുന്ന ഞങ്ങളെക്കൂടി അദ്ദേഹത്തിൻ്റെ ഒപ്പം കൂട്ടി.

7 ദിവസം
ജയിലിനുള്ളിൽ ഉമ്മൻ ചാണ്ടിയ്ക്കൊപ്പംഞങ്ങളും നിരാഹാരസമരം തുടങ്ങി. ജയിൽ സൂപ്രണ്ടിൻ്റെ അനുമതിയോടെ പാലാ കെ.എം.മാത്യു സാറിൻ്റെ വീട്ടിൽ നിന്ന് എത്തിച്ച ഒരു ബെഞ്ച് മാത്രമായിരുന്നു ഏക സൗകര്യം. 7 ദിവസം ആ ജയിൽവാസം തുടർന്നു. ജയിലിൽ രാവിലെ മുതൽ സന്ദർശകരുടെ തിരക്കായിരുന്നു.
അതിനിടയിലും കൃത്യമായി അദ്ദേഹം ഡയറി എഴുതിയിരുന്നു.

ഏത് പ്രതിസന്ധിയും മറികടക്കാൻ
വൈകിട്ട് പ്രാർത്ഥനയിൽ അദ്ദേഹം പുലർത്തിയ ഏകാഗ്രത ഞങ്ങളേയും സ്വാധീനിച്ചു. ഏത് പ്രതിസന്ധിയും മറികടക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നത് കറകളഞ്ഞ ദൈവഭക്തിയാണെന്ന് അന്നുതന്നെ ഞങ്ങൾ മനസ്സിലാക്കിയിരുന്നു. ആൾക്കൂട്ടമില്ലാത്തിടത്ത് അദ്ദേഹം എങ്ങനെ അസ്വസ്ഥനാകുന്നു എന്ന് അന്ന് ഞാൻ അടുത്തുനിന്ന് കണ്ടറിഞ്ഞു.

കന്നിമത്സരത്തിന്
1998 ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെഎൻ്റെ കന്നിമത്സരത്തിന് കളമൊരുക്കിയത് ഉമ്മൻ ചാണ്ടിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വൈകിട്ട് മിക്കദിവസങ്ങളിലും അദ്ദേഹം വൈക്കത്തെത്തും.തിരഞ്ഞെടുപ്പ് സമ്മർദ്ദത്തെ അനായാസം മറികടക്കുന്നതെങ്ങനെ എന്ന 'ഉമ്മൻ ചാണ്ടി മാജിക്ക് ' 28 കാരനായ എനിയ്ക്ക്പകർന്ന ഊർജം ചെറുതായിരുന്നില്ല.

അവർ ആരാണെന്ന്
വൈക്കത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അന്ന് ഉമ്മൻ ചാണ്ടി വന്നിരുന്നത് ഒരു സുഹൃത്തിൻ്റെ PY രജിസ്ട്രേഷൻ വണ്ടിയിലായിരുന്നു. ആ വണ്ടിയുടെ ഡ്രൈവർ സലിം,
തലയോലപ്പറമ്പിലെ പൊതുയോഗത്തിനിടെ അവിടെ വന്ന സ്ത്രീകളടക്കമുള്ള ചിലരോട് സംസാരിയ്ക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ പെട്ടു. യോഗം കഴിഞ്ഞ്കാറിൽ കയറിയ സലിമിനോട് അവർ ആരാണെന്ന് അദ്ദേഹം തിരക്കി.

ഓട്ടോയിൽ പോകാനുള്ള പണവും
പിന്നെയും രണ്ടുമൂന്ന് യോഗങ്ങൾ. അതെല്ലാം കഴിഞ്ഞ് രാത്രി 11 മണിയോടെ കാർ കടുത്തുരുത്തിയിലെത്തിയപ്പോൾ വണ്ടി നിർത്തി പുറത്തിറങ്ങാൻ ഉമ്മൻ ചാണ്ടി സലിമിനോടാവശ്യപ്പെട്ടു. പുറത്തിറങ്ങിയ സലിമിനോട് ഭാര്യവീട്ടുകാരുടെ പിണക്കം മാറ്റിയിട്ട് വണ്ടിയോടിയ്ക്കാൻ വന്നാൽ മതി എന്ന് അദ്ദേഹം കർശനമായി നിർദ്ദേശിച്ചു. സലിമിന് ഓട്ടോയിൽ പോകാനുള്ള പണവും നൽകി.
എന്നിട്ട് ഉമ്മൻ ചാണ്ടി തനിയെ കാറോടിച്ച് രാത്രി വൈകി പുതുപ്പള്ളിയ്ക്ക് പോയി.

കണ്ണു നിറഞ്ഞത്രെ!
ഭാര്യവീട്ടുകാരോടുണ്ടായിരുന്ന പിണക്കം പരിഹരിച്ച് തൊട്ടടുത്ത ദിവസം സലിം അനുസരണയുള്ള കുട്ടിയെപ്പോലെ ഉമ്മൻ ചാണ്ടിയ്ക്ക് മുന്നിലെത്തി. തുടർന്ന് ഭാര്യയുമൊത്ത് ബന്ധുവീടുകളിലെല്ലാം ചെന്ന് സലിം എനിയ്ക്കായി വോട്ടുചോദിയ്ക്കുകയും ചെയ്തു. "വോട്ടു ചോദിച്ചതിനേക്കാൾ സന്തോഷം ഭാര്യവീടുമായുള്ള തൻ്റെ പിണക്കം മാറിയതിലാണ്", എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞപ്പോൾ സലിമിൻ്റെ കണ്ണു നിറഞ്ഞത്രെ!

ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ്റെ കരുതൽ
ഇക്കാര്യങ്ങൾ പിന്നീട് നിർമ്മാതാവ് ആൻ്റോ ജോസഫ്
പറഞ്ഞാണ് ഞാനറിഞ്ഞത്. ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ്റെ കരുതൽ ഒരു ഡ്രൈവറും സ്ഥാനാർത്ഥിയും ഒരുപോലെ അനുഭവിച്ച മുഹൂർത്തമായിരുന്നു അത്!! ആ കരുതലും സ്നേഹവും ഞാനടക്കമുള്ള ജനപ്രതിനിധികളും പ്രവർത്തകരും സാധാരണക്കാരും എന്നും അനുഭവിയ്ക്കുന്നു
ണ്ട്.
Recommended Video

അൻപത് വർഷങ്ങൾക്കിപ്പുറവും
അൻപത് വർഷങ്ങൾക്കിപ്പുറവും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞാണ്. ഞാനാകട്ടെ കുന്നത്തുനാട്ടിൽ നിന്നുള്ള നിയമസഭാ പ്രതിനിധിയാവുകയും എറണാകുളത് സ്ഥിരതാമസമാക്കുകയും ചെയ്തു. എന്നിട്ടും ഇപ്പോഴും ഞാൻ പുതുപ്പള്ളിയിത്ൽ നിന്നുള്ള കെ.പി.സി.സി.അംഗമാണ്. പുതുപ്പള്ളിയുമായുള്ള എൻ്റെ പൊക്കിൾക്കൊടി ബന്ധം!! ഉമ്മൻ ചാണ്ടിയുടെ തണലിൽ വളർന്ന
എനിയ്ക്കെന്നും കരുത്താണത്. ഉമ്മൻ ചാണ്ടിയുടെ നിയമസഭയിലെ അരനൂറ്റാണ്ട് പ്രവർത്തകർ ആഘോഷമാക്കുമ്പോൾ എനിയ്ക്കിത്
ആ കരുതലിൻ്റേയും സ്നേഹത്തിൻ്റെയും ഗോൾഡൻ ജൂബിലിയാണ്!! എനിയ്ക്ക് മാത്രമല്ല എന്നെപ്പോലെ പതിനായിരങ്ങൾക്കും ....












Click it and Unblock the Notifications